ഉത്തരവാദിത്വ ടൂറിസം, ആയ്യുര്‍വ്വേദ ടൂറിസം, ആത്മീയ ടൂറിസം, ഐടി ടൂറിസം തുടങ്ങി സംസ്ഥാനത്തെ മാസം തോറും വിദേശികളെ ആകര്‍ഷിക്കാന്‍ ഓരോ പുതിയ പദ്ധതികള്‍. എല്ലാപദ്ധതികള്‍ക്കും കൂടി ചേര്‍ത്ത് ഒരു ഓമനപേരും ‘ദൈവത്തിന്റെ സ്വന്തം നാട്’. എന്നാല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്വ ടൂറിസത്തിലൂടെ നാട്ടിലെത്തുന്ന വിദേശികളെ കാത്തിരിക്കുന്നത് ചെകുത്താന്മാരുടെ സ്വീകരണവും. സംസ്ഥാന ടൂറിസം പ്രതിദിനം വളരുമ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ പ്രജകള്ക്കാകട്ടെ നാണക്കേട് കൊണ്ട് തലകുനിച്ച് നടക്കേണ്ട അവസ്ഥയിലും.
കഴിഞ്ഞ മാര്‍ച്ച് 14നാണ് ചികിത്സയ്ക്കെത്തിയ ലാത്വിയ വനിത ലിഗയെ ആയ്യൂര്‍വ്വേദ കേന്ദ്രത്തില്‍ നിന്നും കാണാതാകുന്നത്. കടലിലും കരയിലുമായി പോലീസ് പ്രത്യേക സംഘം ഒരു മാസം അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല . ഒടുവില്‍ കഴിഞ്ഞ 20ന് മൃതദേഹം കണ്ടെത്തി. ഈ സമയമത്രയും സഹോദരി ഇലീസും ഭര്‍ത്താവ് ആന്‍ഡ്രൂസും ലിഗയുടെ ഫോട്ടോയുമായി കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെ അലഞ്ഞു.
ഭാര്യയെ മയക്കുമരുന്ന് ലോബികള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് കാണിച്ച് ആന്‍ഡ്രൂസ് വീണ്ടും പോലീസിനെ സമീപിച്ചപ്പോള്‍ ലഭിച്ചതാകട്ടെ പതിവ് ശൈലി.
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന നിലയില്‍ വട്ടനെന്ന് മുദ്രകുത്തി നാലു ദിവസം ആന്‍ഡ്രൂസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയത്ത് തിരുവല്ലം പോലീസ് സേറ്റേഷന് വിളിപ്പാടകലെ കോവളത്തിനു സമീപം വാഴമുട്ടത്തെ കുറ്റിക്കാട്ടില്‍ കിടക്കുയായിരുന്ന ലിഗയുടെ ജീര്‍ണ്ണിച്ച മൃതദേഹം.
അന്തരാഷ്ട്രാ ടൂറിസം കേന്ദ്രമായ കോവളത്തിന്റെ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ച് ഒരു വിദേശിയുടെ അറിവ് പോലും സംസ്ഥാന പോലീസിന് ഇല്ലാതെ പോയി. മൃതദേഹം കിടന്ന സ്ഥലം ആരും കടന്നു ചെല്ലാത്ത പ്രദേശമാണെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ ചീട്ടുകളി സംഘത്തിന്റെയും മയക്കുമരുന്ന് സംഘത്തിന്റെയും വിഹാര കേന്ദ്രമാണ് ഇവിടം. പോലീസിന് സ്ഥല പരിചയം ഉണ്ടെങ്കിലും മാസപ്പടിയുടെ മുഖ്യ പങ്കും ഇവിടെനിന്ന് വരുന്നതിനായതിനാല്‍ ഉത്തരവാദിത്ത ടൂറിസത്തെക്കുറിച്ച് പോലീസും ചിന്തിച്ചില്ല.
സംസ്ഥാന ടൂറിസം മന്ത്രിയാകട്ടെ ലിഗയെ സഹായിക്കാന്‍ കൂടെക്കൂടിയവരെ അപഹസിക്കുകയും അവര്‍ക്കെതിരെ സ്വന്തം അണികളെ ഉപയോഗിച്ച് വ്യാജപരാതി നല്‍കുകയും ചെയ്തു.
ലിഗയുടെ സഹോദരിയെയും ഭര്‍ത്താവിനെയും സഹായിക്കുന്നവരെ ജയിലിടാനുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കേരളത്തിലായതിനാല്‍ ലിഗയുടെ മരണം അന്താരാഷ്ട്ര പ്രശ്നമാകുന്നില്ല. സംഭവം ഉത്തരേന്ത്യയില്‍ ആയിരുന്നെങ്കില്‍ മോര്‍ച്ചറിയ്ക്ക് മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുമായിരുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകം ആഘോഷിച്ചവരും ലിഗയ്ക്കുവേണ്ടി രംഗത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: