കുമളി: വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പ്രവേശനം അനുവദിക്കുന്ന മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണ്ണമി ഉത്സവം ഇന്ന്. ഉത്സവത്തിന്റെ ഭാഗമായി കുമളിയിലടക്കം വിപുലമായ സജ്ജീകരണങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.
കുമളിയില്‍ നിന്ന് 13 കിലോമീറ്റര്‍ കാനനപാതയിലൂടെ സഞ്ചരിച്ചാലാണ് പെരിയാര്‍ വന്യജീവി സങ്കേതത്തില്‍പ്പെട്ട ഇവിടെ എത്താന്‍ സാധിക്കൂ. ഇതിനായി ട്രിപ്പ് ജീപ്പുകളാണ് ഒരുക്കിയിരിക്കുന്നത്. 12 പേരെയാണ് ഒരു ജീപ്പില്‍ കയറാന്‍ അനുവദിയ്ക്കുക. കുമളി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്ന് രാവിലെ ആറ് മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ജീപ്പ് സര്‍വ്വീസ് നടത്തും. ഭക്തജനങ്ങള്‍ക്ക് ക്യൂ നില്ക്കുന്നതിനും ഇവിടെ സജ്ജീകരണങ്ങള്‍ തയ്യാറായിക്കഴിഞ്ഞു.
കുമളി ഗണപതി ഭദ്രകാളി ക്ഷേത്രത്തിലെ മേല്‍ശാന്തിയും റവന്യൂ വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന ശാന്തിയും ക്ഷേത്രത്തില്‍ കേരളത്തിന്റെ ആചാരപരമായ പൂജകള്‍ നടത്തും. സമാനമായി തമിഴ്നാടിന്റെ ആചാര പ്രകാരമുള്ള പൂജകളും നടക്കും. ഇരു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ പൊങ്കാലയര്‍പ്പിക്കും.
ഇരുചക്രവാഹനങ്ങള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും വനത്തിലേയ്ക്ക് പ്രവേശനമില്ല. പ്ലാസ്റ്റിക്കിന് നിരോധനമുണ്ട്. അഞ്ച് മണിക്കകം എല്ലാ ഭക്തരും ക്ഷേത്രത്തിന് നിന്ന് തിരിച്ചിറങ്ങണം. ചടങ്ങുകള്‍ക്ക് ശേഷം തിരിച്ചെത്തുന്നവര്‍ക്ക് കുമളി ക്ഷേത്രത്തില്‍ അന്നദാനവും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: