തിരുവനന്തപുരം: ഹൈദരാബാദ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസാണ് ബിജെപിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ചത്. ആ തീരുമാനം ആദ്യം നടപ്പാക്കിയത് കേരളത്തിലും. പാലക്കാട് നഗരസഭയിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെ പുറത്താക്കലായിരുന്നു ആദ്യ ദൗത്യം. അതില്‍ ചുവടുപിഴച്ചു. ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. കൊടിലുകൊണ്ടുപോലും തൊടാന്‍ പറ്റാത്ത വൃത്തികെട്ട കക്ഷിയാണ് കോണ്‍ഗ്രസ് എന്ന് എഴുതിവച്ചത് ഇ.എം. ശങ്കരന് നമ്പൂതിരിപ്പാടാണ്. ആശയത്തിന്റെ സ്ഥാനത്ത് ആമാശയം ഇരുപ്പുറപ്പിച്ചപ്പോള്‍ ഇഎംഎസ്സിന്റെ നിരീക്ഷണം കാറ്റില്‍പറന്നു.
പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തിന് സിപിഎമ്മിന്റെ കൈത്താങ്ങ്. ബിജെപിയെ തോല്‍പ്പിച്ചേ എന്ന് കൗണ്‍സിലര്‍ മുദ്രാവാക്യവും മുഴക്കി പ്രകടനം നടത്തി.
രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും നാലാകണമെന്നില്ല. ചിലപ്പോള്‍ അഞ്ചും മൂന്നുമായേക്കും. നേതാക്കള്‍ കെട്ടിപ്പുണരുമ്പോള്‍ അണികള്‍ പൊട്ടിത്തെറിക്കും. ഇത്രയുംകാലം എന്തിനാണാവോ വിരുദ്ധമുന്നണിയായി പോരടിച്ചതെന്ന ചോദ്യം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. കോണ്‍ഗ്രസിനോടുള്ള അപ്രിയംമൂലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും കമ്മ്യൂണിസ്റ്റ് വിരോധംമൂലം കോണ്‍ഗ്രസിലും നിലയുറപ്പിച്ചവര്‍ നേതാക്കളുടെ ആഹ്വാനം തൊണ്ടതൊടാതെ വിഴുങ്ങില്ല. കേരളമാകെ അവിശുദ്ധ ബാന്ധവത്തോടുള്ള അതൃപ്തി അണപൊട്ടിത്തുടങ്ങി. അത് ചെങ്ങന്നൂരിലും പ്രതിഫലിക്കാതിരിക്കില്ല. കോണ്‍ഗ്രസിനെ സിപിഎം പാലക്കാട് പിന്തുണച്ചതിന് ചെങ്ങന്നൂര്‍ പ്രത്യുപകാരം ചെയ്യാന്‍ തീരുമാനിച്ചാലും അത് വിജയിക്കാന്‍ പോകുന്നില്ല.
ചെങ്ങന്നൂരില്‍ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പ്രകാരം ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി തരംഗമുള്ളത് പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മാത്രമാണ്. അതിനെ അട്ടിമറിക്കാനുള്ള അനുകൂലസാഹചര്യം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ സിപിഎം തീരുമാനമെടുത്തത്. അത് ഇരുകക്ഷികളുടെയും അണികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്നെ അതൃപ്തി ഉണ്ടായിരുന്ന ചെങ്ങന്നൂരിലെ ഇടത്-വലത് മുന്നണികളിലെ അണികള്‍ മാത്രമല്ല, ജനങ്ങളും ഒന്നുമാറിച്ചിന്തിക്കാന് നിര്‍ബന്ധിതരായിരിക്കുകയാണ്.
ചെങ്ങന്നൂരില്‍ ഇരുമുന്നണി ഭരണത്തിലും കാര്യമായ വികസനമൊന്നും കൊണ്ടുവന്നിട്ടില്ല. ഇനിയെന്തെങ്കിലും നടക്കുമെന്നും പ്രതീക്ഷയില്ല. ശക്തമായ നേതൃത്വവും വ്യക്തമായ വികസന കാഴ്ചപ്പാടുമുള്ള നരേന്ദ്രമോദി സര്‍ക്കാരിന് അനുകൂലമായ ജനവിധി ഉണ്ടായാല്‍ ചെങ്ങന്നൂരിന്റെ മുഖഛായ മാറുമെന്നാണ് ജനങ്ങളുടെ വിശ്വാസം. അത് വോട്ടിലൂടെ പ്രതിഫലിപ്പിക്കാനാണ് വോട്ടര്‍മാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: