കുമളി: മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണ്ണമി മഹോത്സവത്തിന് എത്തിയത് ആയിരക്കണക്കിന് ഭക്തര്‍. മുന്‍വര്‍ഷത്തേക്കാള്‍ തിരക്കേറി. വനമധ്യത്തിലെ പുരാതനക്ഷേത്രമായ മംഗളാദേവി കണ്ണകി ക്ഷേത്രത്തില്‍ കേരള-തമിഴ് രീതിയിലുള്ള ആചാരങ്ങളില്‍ പൂജകള്‍ നടന്നു. സ്ത്രീകളായ ഭക്തര്‍ പൊങ്കാലയുള്ടെയുള്ള വഴിപാടുകള്‍ നടത്തി.
ഇടുക്കി- തേനി ജില്ലാ ഭരണകൂടങ്ങള്‍ സംയുക്തമായാണ് ഉത്സവത്തിനുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയത്. ഇന്നലെ അതിരാവിലെ മുതല്‍ ഭക്തര്‍ കാല്‍നടയായും ട്രിപ്പ് ജീപ്പുകളിലും സ്വകാര്യ വാഹനങ്ങളിലുമായി എത്തി.
ഒന്‍പത് മണിയോടെ കുമളി-റോസപ്പൂകണ്ടം റോഡില്‍ ഭക്തജനങ്ങളുടെ നിര കിലോമീറ്ററോളം നീണ്ടു. രാവിലെ പുറപ്പെട്ട ജീപ്പുകള്‍ ഇടവഴിയില്‍ കിടന്നത് ഗതാഗത തടസത്തിന് കാരണമായി. കൊച്ചുകുട്ടികളുമായി എത്തിയവര്‍ കനത്ത വെയിലില്‍ വാഹനത്തിനായി മണിക്കൂറുകളോളം കാത്തുനിന്നു.
മംഗളാദേവിയില്‍ നിന്ന് മടങ്ങിയെത്തിയ വണ്ടികള്‍ ഇടവഴിയില്‍ നിന്ന് ഭക്തരുമായി ടാക്സി യാത്ര നടത്തിയതും മതിയായ വാഹന സൗകര്യത്തെ ഇല്ലാതാക്കി. വാഹന വകുപ്പ് പാസ് മൂലം അനുമതി നല്കിയ ജീപ്പുകള്‍ക്ക് മാത്രമായിരുന്നു കുമളിയില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ കുന്നിന് മുകളിലെ ക്ഷേത്ര പരിസരത്തേക്ക് യാത്ര അനുമതി ഉണ്ടായിരുന്നത്. ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം പൊതുജനങ്ങള്‍ക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നില്ല.
ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിനുള്ള നിഷ്കര്‍ഷയോടെ വിവിധയിടങ്ങളില്‍ പരിശോധനയും ഏര്‍പ്പെടുത്തിയിരുന്നു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് ജില്ലാഭരണകൂടം മംഗളാദേവി ഉത്സവത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. കുമളി ഗണപതി ഭദ്രകാളി ക്ഷേത്ര ഭരണസമിതി ഒരുക്കിയ അന്നദാനവും കുടിവെള്ളവും ദര്‍ശനം കഴിഞ്ഞ് മംഗളാദേവിയില്‍ നിന്ന് മടങ്ങിയെത്തിയ ആയിരക്കണക്കിന് ഭക്തര്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: