ന്യൂദല്‍ഹി: ജസ്റ്റിസ് കെ.എം. ജോസഫിന്റെ പേര് സുപ്രീം കോടതി കൊളീജിയം വീണ്ടും സര്‍ക്കാരിന് അയച്ചേക്കുമെന്ന് മുതിര്‍ന്ന ജഡ്ജി കുര്യന് ജോസഫ്. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായ ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം വിളിച്ച് ആരോപണമുന്നയിച്ച ജസ്റ്റിസുമാരിലൊരാളാണ് കുര്യന് ജോസഫ്. ഗൗരവമേറിയ വിഷയത്തില്‍ പരസ്യപ്രതികരണം നടത്തിയ നടപടി നിയമവൃത്തങ്ങളില്‍ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. ബുധനാഴ്ചയാണ് കൊളീജിയം ചേരുന്നത്.
വസ്തുതകളും കണക്കുകളും കീഴ്വഴക്കങ്ങളും നിരത്തി കൊളീജിയം ശുപാര്‍ശ ആവര്‍ത്തിക്കേണ്ടതുണ്ട്. പേര് തിരിച്ചയച്ചപ്പോള്‍ സര്‍ക്കാര്‍ ഇതൊന്നും പരിഗണിച്ചിട്ടില്ലെന്നും കുര്യന് ജോസഫ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ജസ്റ്റിസ് ജോസഫിന്റെ ഫയലില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാതിരിക്കുന്നത് ആദ്യമായല്ല. രണ്ട് വര്‍ഷം മുന്‍പ് സ്ഥലംമാറ്റത്തിന് അപേക്ഷിച്ചപ്പോഴും സര്‍ക്കാര്‍ മൗനം പാലിച്ചു. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണിത്. അദ്ദേഹം പറഞ്ഞു. സീനിയോറിറ്റി ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ ജസ്റ്റിസ് ജോസഫിന്റെ പേര് മടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: