അതെ, ഇതാണ് ഫാസിസം. ഇതുതന്നെ സ്റ്റാലിനിസവും. പിണറായി വിജയന്റെ ഭരണത്തില്‍ കേരളത്തില്‍ ഇവ രണ്ടും ഒന്നിക്കുന്ന ‘ഫാസിസ്റ്റാലിനിസ’മാണ് നടപ്പാക്കുന്നത്. വിമര്‍ശിക്കുന്നവര്‍ക്കെതിരെ കള്ളക്കേസെടുക്കുക, ദയ യാചിക്കുന്നവരോട് ക്രൂരമായി പെരുമാറുക, എതിര്‍ക്കുന്ന സ്വന്തം സംഘടനാ പ്രവര്‍ത്തകരെപ്പോലും കൊന്നുകളയുക, ജനാധിപത്യ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്തുക, പൊതുജന വിമര്‍ശനങ്ങള്‍ കേട്ടില്ലെന്ന് നടിക്കുക, വിധ്വംസകര്‍ക്ക് അധികാരകേന്ദ്രങ്ങള്‍ കൂട്ടുനില്ക്കുക; ഇതൊക്കെത്തന്നെയാണ് ഫാസിസം, അതുതന്നെയാണ് പിണറായിയുടെ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കുന്നത്. സര്‍ക്കാര്‍ നയിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന അക്രമങ്ങളും ആക്രമണങ്ങളും വ്യാപകമാകുന്നു. സര്‍ക്കാര്‍-ഭരണകക്ഷി നിയന്ത്രിതമായ ഈ അക്രമങ്ങള്‍ക്ക് സ്റ്റാലിനിസത്തിന്റെ മുഖമല്ലേ?
ലിത്വാനിയന്‍ വിനോദസഞ്ചാരി ലിഗയുടെ മരണത്തിലെ ദുരൂഹതകള്‍ ദിനംപ്രതി ചുരുളഴിയുമ്പോള്‍ അമ്പരക്കുകയാണ് കേരളം. പക്ഷേ, ലിഗയുടെ ബന്ധുക്കള്‍ക്ക് പോലീസ് സഹകരണം കിട്ടിയില്ലെന്ന് വെളിപ്പെടുത്തിയതിനാണ് സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലയെ സര്‍ക്കാര്‍തന്നെ ‘പ്രതിയാക്കിയത്.’ പരാതിക്കാരിയെ പ്രതിയാക്കാന്‍ ആദ്യം പ്രതികരിച്ചത് ഭരണത്തലവന് മുഖ്യമന്ത്രി. പിന്നെ വിനോദസഞ്ചാര വകുപ്പുമന്ത്രി. തുടര്‍ന്ന് ഡിജിപി. ഒടുവില്‍ കള്ളപ്പരാതി. ഇത് ഫാസിസ്റ്റാലിനിസത്തിന്റെ ഏറ്റവും പുതിയ ചെയ്തി.
സര്‍ക്കാര്‍ നിയന്ത്രിക്കുന്ന റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍നിന്ന് രക്തം സ്വീകരിച്ചപ്പോഴാണ് ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ 11 വയസുകാരി എച്ച്ഐവി ബാധിച്ച് മരിച്ചത്. സര്‍ക്കാരാണ് ഉത്തരവാദി. ദയയും കാരുണ്യവും തേടുന്ന ആ കുടുംബത്തോട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പെരുമാറിയത് തികച്ചും ക്രൂരമായായിരുന്നു. ആശ്വാസവാക്കുകള്‍ക്കു പകരം, ”നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കുഴപ്പമൊന്നുമില്ലല്ലോ?” എന്ന ഗൂഢാര്‍ഥമുള്ള, സഭ്യമല്ലാത്ത ചോദ്യമായിരുന്നു. ഭരണകൂടത്തിന്റെ ഈ വികൃത മനസ്സാണ് ‘ഫസിസ്റ്റാലിനിസം.’
കൊല്ലത്ത്,10 വര്‍ഷം മുമ്പ് ആയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രവീന്ദ്രന് പിള്ളയെ കൊന്നത് സിപിഎം നേതാക്കളായിരുന്നെന്ന് പിള്ളയുടെ ഭാര്യയും കുടുംബാംഗങ്ങളും വെളിപ്പെടുത്തി. ഇക്കാലമത്രയും പറയാഞ്ഞത് ‘കൊന്നുകളയുമെന്ന പാര്‍ട്ടിയുടെ ഭീഷണി’യെ തുടര്‍ന്നായിരുന്നുവെന്ന് ഭാര്യ ബിന്ദു പറയുന്നു. ഇതല്ലേ സ്റ്റാലിനിസം.
കണ്ണൂരില്‍ ചെക്കിക്കുളത്തെ പള്ളിയത്ത് പട്ടികജാതി കോളനിയിലെ ആര്‍ട്ടിസ്റ്റും സിപിഎം പ്രവര്‍ത്തകനുമായിരുന്ന കൊയിലേരിയന്‍ സുജിത്ത് (37) എന്ന ദളിത് യുവാവിന്റെ മരണത്തിന് പിന്നില്‍ സിപിഎം നേതൃത്വമാണെന്ന് സുജിത്തിന്റെ അമ്മ കമലാക്ഷിയുടെ വെളിപ്പെടുത്തല്‍. ഇത് ‘ഫാസിസ്റ്റാലിനിസ’മല്ലെന്ന് ആരുപറയും?
ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് നിരപരാധികളെ ലോക്കപ്പില്‍ മര്‍ദ്ദിച്ചു കൊല്ലുന്നതും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ കൂട്ടാക്കാതെ മുഖ്യമന്ത്രി വാശിപിടിച്ചു നടക്കുന്നതും ഭരണാധിപന്റെ ഫാസിസ്റ്റ് മനസ്സാണെന്ന് ആരോപിക്കുന്നവരെ ആര്‍ക്ക് കുറ്റം പറയാനാകും? വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം ഏറ്റവും പുതിയത്. പോലീസിനെ ‘ചുവപ്പുസേന’യാക്കി, ഭരണകക്ഷിയുടെയും സര്‍ക്കാരിന്റെയും കിങ്കരന്മാരാക്കി മാറ്റിയ പിണറായി ഭരണകൂടം, സോവ്യറ്റ് ഭരണാധികാരി സ്റ്റാലിന്റെ ഭരണക്രമത്തെയല്ല പിന്തുടരുന്നതെന്ന് ആരുപറയും?
‘ഫാസിസ്റ്റാലിനിസ’ത്തിന്റെ ഉദാഹരണങ്ങള്‍ ഏറെ അക്കമിട്ടുപറയാനുണ്ട്. പാര്‍ട്ടിയേയും സംസ്ഥാനത്തെയും പരിഷ്കരിക്കാനുറച്ച്, ‘ഗോര്‍ബച്ചേവ് മാതൃക’പരീക്ഷിക്കാനിറങ്ങി, അച്യുതാന്ദന് ഭരണകാലത്തേക്കാള്‍ സ്റ്റാലിനിസം നടപ്പാക്കുകയാണ് പിണറായി. അച്യുതാനന്ദന് ഭരണത്തില്‍ പാര്‍ട്ടിസെക്രട്ടറി പിണറായിയായിരുന്നു ‘നടപ്പാക്കല്‍ത്തലവന്‍.’ ഇപ്പോള്‍ പക്ഷെ പാര്‍ട്ടിസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ‘പാവക്കൂത്ത്’ ആടുകയാണെന്നതാണ് വ്യത്യാസം.
ജനാധിപത്യസംവിധാനത്തിലൂടെ അധികാരമേറിയ പാലക്കാട് നഗരസഭയിലെ ബിജെപി ഭരണത്തിനെതിരേ, കോണ്‍ഗ്രസ്സിന്റെ അവിശ്വാസത്തെ സിപിഎം പിന്തുണച്ചത് ഫാസിസത്തിന്റെ മികച്ച ഉദാഹരണം. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ്സിലെ തീരുമാനം പരീക്ഷിച്ചു നോക്കിയത് പാലക്കാട്ടാണ്. ഒരു സിപിഎം കൗണ്‍സിലറുടെ വോട്ട് അസാധുവായതോ ആക്കിയതോ എന്നെല്ലാം പിന്നീട് വെളിപ്പെടും. പാലക്കാട്ടെ ബിജെപി ഭരണത്തെ താഴെയിറക്കാനും എന്നെങ്കിലും സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിനായേക്കും. പക്ഷെ, പിന്നെ ആരുഭരിക്കും? എതിര്‍പക്ഷത്തിന്റെ ഭരണ സംവിധാനത്തെ ഞെക്കിക്കൊല്ലുന്ന ഈ നടപടിയാണ് ഭരണകൂട ഫാസിസ്റ്റാലിനിസം.
ഇറ്റാലിയന്‍ വാക്ക് ‘ഫാസ്കിയോ’യും ലാറ്റിന്‍ വാക്ക് ‘ഫാസ്കസും’ ചേര്‍ന്നാണ് ഫാസിസം ഉണ്ടായത്. ‘കൂട്ടിക്കെട്ടെ’ന്നാണ് ഫാസ്കിയോയുടെ അര്‍ഥം. ‘ഇറ്റലിക്കാരി’യുടെ നിയന്ത്രണമുള്ള കോണ്‍ഗ്രസും സ്റ്റാലിനിസക്കാരായ മാര്‍ക്സിസ്റ്റുകളും ഒന്നിക്കുമ്പോള്‍ ‘ഫാസിസ്റ്റാലിനിസം’ ഇനിയും ശക്തമായേക്കും. കണ്ണും കാതും വായയും പൊത്തിയിരിക്കുകയാണ് നമ്മുടെ നാട്ടിലെ പല സാംസ്കാരിക നായകരുമെന്നത് ഈ വികൃത മുഖത്തിന്റെ ഭീകരത കൂടുതല്‍ പ്രകടമാക്കുന്നു.
പക്ഷെ എത്രനാള്‍? ആണവപോര്‍മുനകള്‍ തൊടുത്തുവെച്ച് യുദ്ധംവെട്ടാന്‍നിന്ന കൊറിയകളുടെ നേതാക്കള്‍ ഒന്നിക്കുന്നതുപോലെ, യുദ്ധസമാനമായ അശാന്തി അതിര്‍ത്തിയിലുയര്‍ത്തിയ ചൈനയും ഇന്ത്യയും കൈകോര്‍ക്കുന്നതുപോലെ, സമാധാനത്തിനും നന്മയ്ക്കും രാജ്യ-ലോക പുരോഗതിക്കുമല്ല ഈ കോണ്‍ഗ്രസ്-സിപിഎം യോജിപ്പെന്ന് ആര്‍ക്കും അറിയാം. അത് ഫാസിസത്തിന്റെയും സ്റ്റാലിനിസത്തിന്റെയും സഖ്യമാണ്. ഇതല്ലേ, തോല്‍പ്പിക്കപ്പെടേണ്ട അപകടകരമായ ‘ഫാസിസ്റ്റാലിനിസ’ത്തിന്റെ ഉച്ചസ്ഥായി?
പ്രതികരിക്കാൻ ഇവിടെ എഴുതുക: