കടുത്തുരുത്തി: വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന കോതനല്ലൂര്‍ ആകാശകനാലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കുറുപ്പന്തറ-ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ കോതനല്ലൂര്‍ എഴുതോണി പാടം ഭാഗത്ത് റെയില്‍വേ ലൈനിനു കുറുകെ 25മീറ്റര്‍ നീളത്തില്‍ അക്യുഡക്ട് (ആകാശ കനാല്‍ ) നിര്‍മ്മിക്കുന്ന പദ്ധതിയാണ് പുരോഗമിക്കുന്നത്.
റെയില്‍വേ ലൈനിന്റെ ഇരുവശത്തുമായി എത്തി നില്ക്കുന്ന കനാലിന്റെ തൂണുകള്‍ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടാണ് ഇവിടെ ആകാശകനാല് പൂര്‍ത്തിയാക്കുന്നത്.
ഇതിനായി റെയില്‍വേ പാലത്തിനു മുകളിലൂടെ ഇരുതൂണുകളെയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് വലിയ ക്രിബുകള്‍ സ്ഥാപിച്ചു തുടങ്ങി. ട്രെയിന്‍ കടന്നു പോകുന്ന സമയങ്ങളില്‍ പണികള്‍ നിര്‍ത്തിവയ്ക്കും. ക്രിബുകള്‍, ഐ എസ് എംബി എന്നിവയുടെ പ്രവര്‍ത്തനം നടപ്പാക്കിയ ശേഷം റെയില്‍വേ ലൈനിന്റെ മുകളില്‍ ഇരു വശത്തുമായി എത്തിയിരിക്കുന്ന കനാല്‍ കൂട്ടിയോജിപ്പിച്ചു കൊണ്ട് കോണ്‍ക്രീറ്റ് കനാല്‍ നിര്‍മ്മാണം നടപ്പാക്കുന്ന വിധത്തിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
ആകാശകനാലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇതുവഴിയുള്ള എംവിഐപി കനാല്‍ വഴിയുള്ള ജല വിതരണം നിര്‍വ്വഹിക്കാനാകും. ഇവിടെ ആകാശ കനാല്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഡിപ്പാര്‍ട്ട് മെന്റില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1.17 കോടിരൂപ റെയില്‍വേയിലേക്ക് ഡിപ്പോസിറ്റ് ചെയ്തിരുന്നു.
സാങ്കേതിക കാരണങ്ങളാല്‍ പിന്നീട് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: