കോട്ടയം: ജില്ലയില്‍ മഞ്ഞപ്പിത്തം ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍
നിയന്ത്രണവിധേയമാക്കാന്‍ ചുമതലപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല. രോഗബാധ തടയാന്‍ ഭക്ഷ്യസുരക്ഷ വകുപ്പും ആരോഗ്യ വകുപ്പുമാണ് പരിശോധനയും പ്രതിരോധ പ്രവര്‍ത്തനവും നടത്തേണ്ടത്്. മുന്‍കാലങ്ങളില്‍ രോഗങ്ങള്‍ വ്യാപിക്കുമ്പോള്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്ത
പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത്തരത്തിലുള്ള പരിശോധന എങ്ങും നടത്തിയിട്ടില്ല. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിസഹരിച്ചതോടെ ആരോഗ്യവകുപ്പ് തന്നെ നേരിട്ട് കഴിഞ്ഞ ആഴ്ച 572 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
ഭക്ഷ്യസുരക്ഷാ നിയമം പ്രാബല്യത്തില്‍ വന്നതോടുകൂടി ആരോഗ്യവകുപ്പിന് നടപടി സ്വീകരിക്കാന്‍ അധികാരമില്ലെന്നണ് ആരോഗ്യ
വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആര് പരിശോധന നടത്തുമെന്നതിനെ സംബന്ധിച്ച് വകുപ്പുകള്‍ തമ്മിലുള്ള പോര് പ്രകടമാണ്.
ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏകോപനം ഉണ്ടായിട്ടില്ല.
ജില്ലയിലെ സോഡ നിര്‍മ്മാണ യൂണിറ്റുകള്‍, ക്യാന്‍ കുടിവെള്ള നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവയില്‍ അടിയന്തിരമായി പരിശോധന അനിവാര്യമാണ്. ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവടങ്ങളിലെ ഭക്ഷണസാധനങ്ങളുടെയും കുടിവെള്ളത്തിന്റെയും ഗുണനിലവാര പരിശോധനയും മുടങ്ങി. ജില്ല രോഗത്തിന്റെ ഭീതിയില്‍ നില്ക്കുമ്പോള് ദിവസങ്ങളായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമതലയുള്ള പ്രധാന ഉദ്യോഗസ്ഥന് അവധിയിലാണ്. ഏതെങ്കിലും പ്രദേശത്ത് പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പിനെ സമീപിച്ചാല്‍ വാഹനം തകരാറിലാണ്.അതുകൊണ്ട് പരിശോധനക്ക് താമസം നേരിടുമെന്നാണ് ഉദ്യോഗസ്ഥ ന്യായീകരണം.
ജില്ലയില്‍ ഇതുവരെ അഞ്ഞൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തമുണ്ടായി. ഒരു വിദ്യാര്‍ത്ഥി അടക്കം രണ്ട് പേര് മരിച്ചു. കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗം പടരുന്നുണ്ട്. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഏകോപിപ്പിച്ച് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ തന്നെ സമ്മതിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: