തളിപ്പറമ്പ്: ഡ്രൈവിങ്ങ് ലൈസന്‍സില്ലാത്ത പോലീസുകാരന് ഓടിച്ച ഓട്ടോറിക്ഷയിടിച്ച് ബൈക്ക് യാത്രികനായ പ്രവാസിയുടെ വിരലറ്റ സംഭവത്തില്‍ കേസൊതുക്കാന്‍ നീക്കം. സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ കേസെടുക്കാന്‍ സിഐ നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ 24ന് വൈകുന്നേരം ആറ്മണിയോടെ തളിപ്പറമ്പ് ചിറവക്കിലായിരുന്നു സംഭവം. പരസ്യമദ്യപാന പരിശോധനക്കെത്തിയ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഓട്ടോറിക്ഷ ഡ്യൂട്ടിയിലുള്ള പോലീസുകാരനോട് സ്റ്റേഷനിലെത്തിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എസ്ഐയുടെ നിര്‍ദ്ദേശാനുസരണം റിക്ഷ ഓടിക്കുന്നതിനിടയില്‍ അതുവഴിവന്ന ബൈക്കിലിടിച്ചായിരുന്നു അപകടമുണ്ടായത്. ബൈക്കോടിച്ച തളിപ്പറമ്പ് കപാലിക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ പി.ശ്രീജിത്തി(28)ന്റെ വിരലാണ് മംഗലാപുരം ആശുപത്രിയില്‍നിന്നും മുറിച്ചുമാറ്റിയത്. പരിക്കേറ്റ ശ്രീജിത്തിനെ പോലീസ് സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ എകെജി ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് പരിക്കേറ്റ ശ്രീജിത്തിനെ സന്ദര്‍ശിക്കുകയോ കേസെടുക്കാന്‍ തയ്യാറാവുകയോ ചെയ്യാതെ പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. 25ന് തന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍നിന്നും പോലീസ് സ്റ്റേഷനിലേക്ക് ഇന്റിമേഷന്‍ പോയെങ്കിലും കേസെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മംഗലാപുരം ആശുപത്രിയിലെ ചികിത്സാ രേഖകള്‍ നേരിട്ട് തളിപ്പറമ്പ് സ്റ്റേഷനിലെത്തിച്ചിട്ടും ഫലമുണ്ടായിട്ടില്ല. കെഎപിയിലെ പോലീസ് ഉദ്യോഗസ്ഥന് ലൈസന്‍സോ മറ്റ് രേഖകളോ ഇല്ല. സംഭവം സംബന്ധിച്ച് ശ്രീജിത്തിന്റെ ബന്ധുക്കള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: