കൊച്ചി: അപ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ രാഷ്ട്രീയ ബന്ധം മുഖ്യധാരാ പാര്‍ട്ടികളുടെ തനിനിറം പുറത്താക്കി. എസ്ഡിപിഐയുമായി സിപിഎമ്മിനും ലീഗിനും കോണ്‍ഗ്രസിനുമുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ് പ്രതിപ്പട്ടിക.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് റൂറല്‍, കോഴിക്കോട് സിറ്റി എന്നിങ്ങനെ നാലു ജില്ലകളിലെ മാത്രം കണക്ക് പരിശോധിച്ചാല്‍ മതി സിപിഎം, സിപിഐ, ജനതാദള്‍, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ക്ക് മുസ്ലീം തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം വെളിവാകാന്‍.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ മാത്രം എണ്ണൂറിലേറെപ്പേരാണ് അറസ്റ്റിലായത്. ഇവരില്‍ 40 പേര്‍ക്ക് പ്രത്യേക രാഷ്ട്രീയ ബന്ധമൊന്നുമില്ല. പിടിയിലായവരില്‍ 190 പേരും ലീഗുകാരാണ്. എസ്ഡിപിഐ ക്കാര് 155. സിപിഎമ്മുകാര്‍ 46. സിപിഐക്കാര്‍ 43. കോണ്‍ഗ്രസുകാര്‍ 30. ജനതാദളില്‍ നിന്ന് ഒരാള്‍.
കോഴിക്കോട് സിറ്റി, റൂറല്‍ കൂടി പരിശോധിച്ചാല്‍ ലീഗ് 68. എസ്ഡിപിഐ 77. സിപിഎം 23. സിപിഐ 15. കോണ്‍ഗ്രസ് 13. അതായത് അറസ്റ്റിലായ എസ്ഡിപിഐക്കാര് 232. ലീഗുകാര്‍ 258. സിപിഎമ്മുകാര്‍69. സിപിഐക്കാര്‍ 58.കോണ്‍ഗ്രസുകാര്‍ 43. മലപ്പുറം അടക്കം മറ്റു സ്ഥലങ്ങളിലെ കണക്ക് വേറെ.
ഹര്‍ത്താലിന്റെ മറവില്‍ അക്രമം അഴിച്ചുവിട്ടവര്‍ ഒരു പ്രത്യേക മതവിഭാഗക്കാരുടെ സ്ഥാപനങ്ങളും ആരാധനാലയങ്ങളും കടകളുമാണ് ആക്രമിച്ചത്. കത്വയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരില്‍ ഒരു മതത്തിനെതിരെ തിരിഞ്ഞവരില്‍ മതേതര പാര്‍ട്ടികളെന്ന് വീമ്പിളക്കുന്നവര്‍ എല്ലാമുണ്ട്.
തങ്ങള്‍ എല്ലാ പാര്‍ട്ടിയിലുമുണ്ടെന്ന് മുന്‍പ് എന്‍ഡിഎഫ് പത്രസമ്മേളനത്തില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അത് ശരിവെക്കുകയാണ് ഈ കണക്കുകള്‍. പകല്‍ സിപിഎമ്മും സിപിഐയും കോണ്‍ഗ്രസുമൊക്കെയാണ്. നേരമിരുട്ടിയാല്‍ എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും ഒക്കെയാകും. സിപിഎമ്മിനെ അടക്കം വലിയ തോതില്‍ സ്വാധീനിക്കാന്‍ ഇവര്‍ ശക്തി നേടിയെന്നും സൂചനയുണ്ട്.
ഫേസ് ബുക്ക്, വാട്സാപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൡലെ സിപിഎമ്മുകാരെന്ന് അവകാശപ്പെടുന്നവരുടെ പോസ്റ്റുകള്‍ പരിശോധിച്ചാല്‍ അവരുടെ നിലപാടുകളും സുഡാപ്പികളെന്ന് വിശേഷിപ്പിക്കുന്ന തീവ്രവാദികളുടെ നിലപാടും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് കണ്ടെത്താം. നിലപാടുകളിലെ അസാമാന്യമായ പൊരുത്തവും പകല്‍ സിപിഎമ്മുകാര്‍, രാത്രിയില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ എന്ന സത്യം തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: