തിരുവനന്തപുരം: മതമെന്നത് വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്നും അത് ബലപ്രയോഗത്തിലൂടെയോ, പ്രലോഭനങ്ങളിലൂടെയോ അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് പറഞ്ഞു. നൂറുവയസ്സു പൂര്‍ത്തിയാക്കിയ ഫിലിപ്പോസ് മാര്‍ ക്രിസ്റ്റോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപൊലീത്തയ്ക്ക് നല്കിയ പൗര സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു നവ ഇന്ത്യ സൃഷ്ടിക്കുന്നതിന് സമൂഹത്തിന്റെ എല്ലാവിഭാഗങ്ങളെയും കൂടെക്കൂട്ടണമെന്ന് വിശ്വസിക്കുന്ന ഗവണ്മെന്റാണ് കേന്ദ്രത്തിലുള്ളതെന്ന് രാജ്നാഥ്സിംഗ് വ്യക്തമാക്കി. ജനങ്ങള്‍ ഒന്നിച്ചു നിന്നാല്‍ മാത്രമേ നമ്മുടെ രാഷ്ട്രത്തെ മഹത്തരമാക്കാന്‍ കഴിയൂവെന്നും ഐക്യത്തിലൂടെയുള്ള വികസനമാണ് ഗവണ്മെന്റിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ബഹുമുഖ ചിന്തകള്‍ക്കും ദൈവശാസ്ത്രത്തിനും സമാധാനമായി സഹവര്‍ത്തിക്കാന്‍ ഇടമൊരുക്കിയതുകൊണ്ടാണ് ഈ മഹത്തായ രാഷ്ട്രം ഐക്യത്തോടെയിരിക്കുന്നത്. ഐക്യമാണ് രാജ്യത്തിന്റെ ശക്തിയെന്നും സമൂഹത്തില്‍ ഐക്യം, മൈത്രി, സൗഹാര്‍ദ്ദം എന്നിവശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്തയുടെ ജീവിതം കേരളത്തിലെ ജനങ്ങള്‍ക്കും ക്രൈസ്തവ സമുദായത്തിനും മാത്രമല്ല, മുഴുവന്‍ സമൂഹത്തിനും പ്രചോദനം പകരുന്നതാണെന്ന് രാജ്നാഥ്സിംഗ് അഭിപ്രായപ്പെട്ടു. സമൂഹത്തെയും മാനവകുലത്തെയും സേവിക്കുന്നതു വഴി ദൈവാരാധന സാധ്യമാവുമെന്നതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് ക്രിസ്റ്റോസ്റ്റം തിരുമേനിയുടെ ജീവിതമെന്നും അഭ്യന്തര മന്ത്രി പറഞ്ഞു.
തന്റെ വിശ്വാസങ്ങളില്‍ അടിയുറച്ചു നിന്നുകൊണ്ടുതന്നെ എല്ലാ വിഭാഗീയ ചിന്തകളില്‍നിന്നും മുക്തനായി പ്രവര്‍ത്തിക്കാന്‍ മാര്‍ ക്രിസ്റ്റോസ്റ്റത്തിന് സാധിച്ചു. പ്രാര്‍ത്ഥനയുടെ ആള്‍രൂപമായ മാര്‍ക്രിസ്റ്റോസ്റ്റം ഒരു സാമൂഹിക പരിഷ്കര്‍ത്താവുകൂടിയാണ്. പത്മവിഭൂഷണ്‍ നല്‍കുക വഴി അദ്ദേഹത്തെ ആദരിക്കുക മാത്രമല്ല; അദ്ദേഹത്തിന്റെ അതുല്യമായ സംഭാവനകളെ അംഗീകരിക്കുക കൂടിയാണ് കേന്ദ്ര ഗവണ്മെന്റ് ചെയ്തതെന്നും രാജ്നാഥാ സിംഗ് വ്യക്തമാക്കി.
പിണറായി വിജയന് അധ്യക്ഷനായിരുന്നു. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്, മന്ത്രി കടകംപള്ളി സുരേന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല, എംപിമാരായ ശശി തരൂര്‍, വി. മുരളീധരന്, മേയര്‍ വി.കെ. പ്രശാന്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: