ചണ്ഡീഗഡ്: മനേസര്‍ ഭൂമി കുംഭകോണക്കേസില്‍ ഹരിയാന മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ ഹൂഡയ്ക്ക് പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചു. കേസില്‍ ഹൂഡ ഇന്നലെ പ്രത്യേക ജഡ്ജി ജഗ്ദീപ് സിങ്ങിന്റെ മുന്പില് ഹാജരായിരുന്നു. അഞ്ചു ലക്ഷത്തിന്റെ വീതം രണ്ട് ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്.
കോടതിയുടെ അനുമതിയില്ലാതെ വിദേശത്ത് പോകരുതെന്ന് കോടതി വ്യക്തമാക്കി. കേസില്‍ മെയ് 31നാണ് അടുത്ത വാദം. 200ലറെ കര്‍ഷകരെ കബളിപ്പിച്ച് മനേസറിലെ 1500 കോടി രൂപ വരുന്ന ഏക്കര്‍ കണക്കിന് ഭൂമി കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് ചുളുവിലയ്ക്ക് നല്‍കിയെന്നാണ് കേസ്. മുന്‍പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറി അടക്കം 33 പേര് കൂടി കേസില്‍ പ്രതികളാണ്. 2004ലാണ് സംഭവം.
വ്യവസായ നഗരം പടുത്തുയര്ത്താനെന്ന പേരില്‍ 912 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി വിജ്ഞാപനം ഇറക്കി. ഇങ്ങനെ കൃഷിക്കാരെ ഭയപ്പെടുത്തിയതോടെ അവര്‍ തുച്ഛമായ വിലയ്ക്ക് ഭൂമി ചില കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് വിറ്റു. തുടര്‍ന്ന് മുടന്തന്‍ ന്യായങ്ങള്‍ നിരത്തി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി പിന്‍വലിച്ചു. ബിജെപി സര്‍ക്കാര്‍ വന്ന ശേഷമാണ് അഴിമതിയില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: