ന്യൂദല്‍ഹി: എയര്‍സെല്‍-മാക്സിസ് കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റ് തടഞ്ഞ ഉത്തരവ് ദല്‍ഹി സിബിഐ കോടതി ജൂലൈ 10 വരെ നീട്ടി. സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഫയല്‍ ചെയ്തതുള്‍പ്പെടെ രണ്ട് കേസുകളാണ് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകനായ കാര്‍ത്തി ചിദംബരത്തിനെതിരെയുള്ളത്.
കാര്‍ത്തിയുടെ മുന്‍കൂര്‍ ജാമ്യത്തില്‍ വാദം കേള്‍ക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് എന്‍ഫോഴ്സ്മെന്റിന്റെ അഭിഭാഷകന് നിതേഷ് റാണ ആവശ്യപ്പെട്ടുവെങ്കിലും കോടതി അനുവദിച്ചില്ല. സമാനമായ കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉണ്ടെന്നും അതിനാല്‍ ജൂലായ് രണ്ടു വരെ ഹര്‍ജി പരിഗണിക്കരുതെന്നുമായിരുന്നു എന്ഫോഴ്സ്മെന്റിന്റെ് ആവശ്യം.
പ്രത്യേക ജഡ്ജി ഒ.പി. സൈനിയാണ് കാര്‍ത്തിയുടെ അറസ്റ്റ് നീട്ടുന്നതു സംബന്ധിച്ച ഉത്തരവിട്ടത്. 2006ല്‍ ചിദംബരം ധനമന്ത്രിയായിരിക്കേ എയര്‍സെല്‍ മാക്സിസ് ഇടപാടിനായി വിദേശ നിക്ഷേപ പ്രമോഷന് ബോര്‍ഡിന്റെ അനുമതി വാങ്ങിനല്‍കിയതിന് കാര്‍ത്തി കോഴ കൈപ്പറ്റിയെന്നാണ് കേസ്. നേരത്തെ ഏപ്രില്‍ 16 മുതല്‍ മേയ് രണ്ടുവരെ അറസ്റ്റ് നീട്ടി സിബിഐ കോടതി ഉത്തരവിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: