ന്യൂദല്‍ഹി: ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന ലോകനേതാക്കളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാമത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ മോദിയാണ് ജനകീയന്‍. 43.2 കോടി ജനങ്ങളാണ് മോദിയെ ഫേസ്ബുക്കില്‍ പിന്തുടരുന്നത്. തൊട്ടുപിന്നിലുള്ള ട്രംപിനെ പിന്തുടരുന്നത് 23.1 കോടി മാത്രമാണ്. ട്രംപിനുള്ളതിനേക്കാള്‍ ഇരട്ടിയോളം ഫോളോവേഴ്സ് മോദിക്കുണ്ട്. ബേഴ്സണ് മാര്‍സ്റ്റെല്ലര്‍ എന്ന സ്ഥാപനമാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. വിവിധരാജ്യങ്ങളിലെ ഭരണാധികാരികളുടെയും മന്ത്രിമാരുടെയും സ്ഥാപനങ്ങളുടെയും 650 ഫേസ്ബുക്ക് കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
ട്വിറ്ററില്‍ ട്രംപാണ് മുന്നില്‍. എന്നാല്‍ ഫേസ്ബുക്ക് ഉപയോഗത്തില്‍ ട്രംപ് മോദിയേക്കാള്‍ മുന്നിലാണ്. ദിവസവും അഞ്ചിലേറെ തവണ ട്രംപ് ഫേസ്ബുക്ക് പോസ്റ്റിടുന്നുണ്ട്. എന്നാല്‍ മോദിയുടെ പോസ്റ്റുകള്‍ ട്രംപ് ഇടുന്നതിന്റെ പകുതിയേ വരൂ. 14 മാസത്തിനിടെ ട്രംപിന്റെ പോസ്റ്റുകള്‍ക്കുള്ള കമന്റും ഷെയറും ലൈക്കും 20.49 കോടിയാണെങ്കില്‍ മോദിക്കിത് 11.36 കോടിയാണ്.
ഫേസ് ബുക്കില്‍ മൂന്നാംസ്ഥാനത്തുള്ള ഭരണാധികാരി ജോര്‍ദ്ദാന്‍ രാജ്ഞി റാണിയയാണ്. ഫേസ്ബുക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഭരണാധികാരി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആദ്രേനാണ്. ഏറ്റവും കൂടുതല്‍ ആരാധകര്‍ ‘സ്നേഹിക്കുന്ന’ ലോകനേതാവും ജസീന്തയാണ്. ജസീന്തയുടെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന ‘സ്നേഹചിഹ്ന’ങ്ങളില്‍ നിന്നാണ് ഈ കണ്ടെത്തല്‍.
തന്റെ രാജ്യത്ത് ആകെ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരേക്കാള്‍ കൂടുതല്‍ ഫോളേവേഴ്സിനെ സ്വന്തമാക്കിയ ഭരണാധികാരിയുമുണ്ട്. കംബോഡിയന്‍ പ്രധാനമന്ത്രി ഹ്യൂന് സെന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. കംബോഡിയയില്‍ 79 ലക്ഷം പേര് മാത്രം ഫേസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ ഹ്യൂന്നിന് 96 ലക്ഷം ഫോളേവേഴ്സുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ ട്വിറ്ററിനേക്കാള്‍ പ്രചാരം ഫേസ്ബുക്കിനാണെന്നും പഠനം പറയുന്നു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: