നരേന്ദ്ര മോദി പ്രധാനമന്ത്രി പദമേറ്റതു മുതല്‍ ഇന്നുവരെ ഭാരതത്തിന്റെ രാജ്യാന്തര ബന്ധങ്ങള്‍ അടിക്കടി മെച്ചപ്പെട്ടുവരുകയാണല്ലോ. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം, ഇസ്രായേലും, പലസ്തീനുമായുമുള്ള ഇടപെടലുകള്‍, ലോക സാമ്പത്തിക ശക്തികളുമായുള്ള ബന്ധങ്ങള്‍, ഏഷ്യന്‍ രാജ്യങ്ങളുമായുള്ള കൂട്ടുകെട്ടിലെ പുരോഗതി എന്നിവ കഴിഞ്ഞ നാലുവര്ഷത്തിലുള്ള ഭാരതത്തിന്റെ നയതന്ത്ര നൈപുണ്യത്തിന്റെ അളവുകോലായി കണ്ടേ പറ്റൂ. രാജ്യത്തിന്റെ തുടര്‍ച്ചയായ നയതന്ത്ര പുരോഗതിയെ ലോക രാജ്യങ്ങള്‍ പോലും ഏറെ പ്രാധാന്യത്തോടെയാണു വീക്ഷിക്കുന്നത്. ഇതിന് ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇന്ത്യയും ചൈനയും തമ്മില്‍ വുഹാനില്‍ നടന്ന അനൗപചാരിക ഉച്ചകോടി. ഔപചാരിക തലത്തില്‍ നടക്കുന്ന ഉഭയകക്ഷി ഉച്ചകോടിയേക്കാളേറെ പ്രാധാന്യം ഈ കൂടിക്കാഴ്ചയ്ക്കുണ്ട്. അതിനു പിന്നില്‍ ചില വസ്തുതകളും ഉണ്ട്.
ഒന്ന്: ഇന്ത്യയും ചൈനയും തമ്മിലുള്ള പരസ്പര വിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയും അതിര്‍ത്തി പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ അവസരം നല്‍കുകയും ചെയ്തു ഈ കൂടിക്കാഴ്ച. കഴിഞ്ഞ വര്‍ഷം ദോക്ക്ലാമില്‍ ഇരുരാജ്യങ്ങളുടേയും സൈനിക ശക്തികള്‍ തമ്മില്‍ ഉണ്ടായ ഉരസലുകള്‍, യുദ്ധത്തോളം വളര്‍ന്നേക്കുമോ എന്നു പോലും പലരും സംശയിച്ചു. തല്‍പ്പര ചൈന വീക്ഷകരും, രാഷ്ട്രീയ കക്ഷികളും ഈ സംഭവത്തെ നയതന്ത്ര മേഖലയുടെ പരാജയമായി ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഒരു വെടി പോലും ഉതിര്‍ക്കാതെ ആ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞു എന്നത് തന്നെ മോദിസര്‍ക്കാരിന്റെ നേട്ടം.
ദോക്ക്ലാമിലെ പോലെയുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ പല സമയങ്ങളിലും നടന്നിട്ടുണ്ടെങ്കിലും ആ പ്രശ്നങ്ങളെ പക്വതയാര്‍ന്ന നയതന്ത്ര ചുവടു വയ്പ്പുകളോടെ പരിഹരിക്കാന്‍ കഴിഞ്ഞു എന്നത് തികച്ചും നേട്ടം തന്നെയാണ്. ഇക്കാര്യത്തില്‍ ചൈനീസ് സര്‍ക്കാരിനും അംഗീകാരം കൊടുക്കണം. ഈ പ്രശ്നങ്ങള്‍ പല തരത്തിലുള്ള രാഷ്ട്രീയ, സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്കും രണ്ടു വശങ്ങളിലും വഴിവച്ചിരുന്നു. ഏതാണ്ട് 70 ദിവസ കാലയളവില്‍ നടന്നിരുന്ന ദോക്ക്ലാം പ്രശ്നത്തില്‍ സുഗമമായ വാണിജ്യ സാമ്പത്തിക ബന്ധങ്ങളും മറ്റു രാഷ്ട്രീയ ബന്ധങ്ങളും കുറേയൊക്കെ ആടിയുലഞ്ഞിരുന്നു. ഇനിയും അത്തരമൊരു അവസരം ഉണ്ടാകാതിരിക്കാന്‍ രണ്ടു കക്ഷികളും ഒത്തുചേരുക ആവശ്യമായിരുന്നതിനാല്‍ ആണ് വുഹാന്‍ ഉച്ചകോടി സാധ്യമായത്. ഇന്ത്യന്‍ പ്രധാനമന്ത്രിക്കു ലഭിച്ച പ്രത്യേക വരവേല്‍പ്പും, ഹുപേയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനില്‍ വച്ച് കൂടിക്കാഴ്ച്ച ഒരുക്കിയതും, സീ ജിന്‍ പിങ്ങിന്റെ പ്രത്യേക താല്പ്പര്യങ്ങള്ക്കനുസൃതമായിട്ടായിരുന്നു എന്ന് പല മാധ്യമങ്ങളും വിശേഷിപ്പിച്ചു. ഇതെല്ലാം വച്ച് നോക്കുമ്പോള്‍ വുഹാന്‍ ഉച്ചകോടിയെ വിജയമായിത്തന്നെ വേണം കണക്കാക്കാന്‍.
രണ്ട്: പ്രധാന വിഷയം ദോക്ക്ലാം ആയിരുന്നെങ്കിലും, ഒരു ദീര്‍ഘകാല വീക്ഷണത്തോട് കൂടിയ തീരുമാനമായി ഇതിനെ കാണാം. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ഒരേ സമയം ഏതാണ്ട് ഒരേ പോലെ വളര്‍ന്ന് കൊണ്ടിരിക്കുന്ന രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. സാമ്പത്തിക ശക്തി, സൈനിക ശക്തി, എന്നതിന് മേഖലകളില്‍, ഈ രണ്ടു രാജ്യങ്ങള്‍ക്കും അവരുടേതായ പ്രാദേശിക രാഷ്ട്രീയത്തിലും അന്താരാഷ്ട്ര രാഷ്ട്രീയത്തിലും പ്രത്യേക തന്ത്രപരമായ താല്പര്യങ്ങളുണ്ട്. ചൈനയെപ്പോലെ ആധിപത്യ മനോഭാവം ഇന്ത്യ വച്ച് പുലര്‍ത്തുന്നില്ലെങ്കിലും ലോക ശക്തിയായി ഉയര്‍ന്നു വരാന്‍ കഴിവുള്ള രാജ്യം എന്ന നിലയില്‍ ഇന്ന് ലോകരാഷ്ട്രങ്ങള്‍ ഇന്ത്യക്ക് നല്കുന്ന പ്രാധാന്യം വളരെയധികമാണ്. ഇക്കാര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ പലപ്പോഴും ഈ രണ്ടു രാജ്യങ്ങളുടെയും സമാധാനപരമായ വളര്‍ച്ച ഒരു ചോദ്യചിഹ്നമായി പല നിരീക്ഷകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്നങ്ങളും രാഷ്ട്രീയ നയതന്ത്ര ഉരസലുകളും പല വിദേശ മാധ്യമങ്ങളും ചില തല്പര രാഷ്ട്രീയ പാര്‍ട്ടികളും വെറും സാധാരണ സംഭവമായി കണ്ടിരിക്കുന്നത്. ഇതിനുള്ള ഉത്തരം കൂടിയാണ് വുഹാന്‍ ഉച്ചകോടി. സങ്കുചിത കാഴ്ച്ചപ്പാടിലൂടെ ഒരു അതിര്‍ത്തി പ്രശ്നത്തെ രാജ്യാന്തര കലഹമായി വളര്‍ത്താന്‍ തങ്ങള്‍ തയ്യാറല്ല എന്ന വിളിച്ച് പറയലാണ് ഈ ഉച്ചകോടിയിലൂടെ ഇന്ത്യയും ചൈനയും ചെയ്തത്.
മൂന്ന്: സാമ്പത്തിക സൈനിക കാര്യങ്ങളില്‍ ചൈനയെ വളരെയധികം ആശ്രയിച്ച് നില്ക്കുന്ന പാക്കിസ്ഥാന് ഇന്ത്യ – ചൈന ഉച്ചകോടി ഒരു സൂചനയാണു നല്‍കുന്നത് . തുല്യ ശക്തികള്‍ തമ്മില്‍ പലപ്പോഴും വേണ്ടിവരുന്ന ചില നയതന്ത്ര ക്രമീകരണങ്ങളായി വുഹാന്‍ ഉച്ചകോടിയെപ്പറ്റി ഇന്ത്യയും ചൈനയും പറയുമ്പോള്‍, തങ്ങളുടെ പ്രാധാന്യത്തെപ്പറ്റി ഒരു പുനര്‍വിചിന്തനത്തിനു പാക്കിസ്ഥാന് അവസരം നല്‍കുകയാണ്. ഇരു രാജ്യങ്ങളും ചേര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള പദ്ധതി, ഫലത്തില്‍ താലിബാന് പാകിസ്ഥാന് അനൗദ്യോഗികമായി പലപ്പോഴും കൊടുത്ത് കൊണ്ടിരിക്കുന്നു എന്ന് പറയപ്പെടുന്ന സഹായങ്ങള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. തീവ്രവാദ പ്രശ്നങ്ങളെ ഉയര്‍ത്തിക്കാണിക്കുകയും അതിനെ രണ്ടു രാജ്യങ്ങളും അപലപിക്കുകയും ചെയ്തു എന്ന വസ്തുതയും പ്രധാനം തന്നെ.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെ സാധാരണ നിലയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിന്ന് ഈ ഉച്ചകോടി വളരെ പ്രധാനപ്പെട്ടതാണ്. എന്നിരുന്നാലും അതിര്‍ത്തി പ്രശ്നം, ചൈന-പാകിസ്ഥാന് സാമ്പത്തിക ഇടനാഴിയുടെ നിര്‍മ്മാണം, ടിബറ്റ്, ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ചൈനയുടെ നീക്കങ്ങള്‍ എന്നീ പല ഉഭയ കക്ഷി പ്രശ്നങ്ങള്‍ക്കും ശാശ്വത പരിഹാരം കണ്ടെത്തിയതായി അവകാശപ്പെടാന്‍ കഴിയില്ല. അതുകൊണ്ടു തന്നെയാണ് ദീര്‍ഘനാള്‍ എടുത്തു പരിഹരിക്കേണ്ട പല പ്രശ്നങ്ങളും മാറ്റിവച്ച്, വളരെ സമീപകാലത്തെ ഗൗരവപൂര്‍ണവും സുപ്രധാനവും ആയ കാര്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ഈ ഉച്ചകോടി രണ്ടു കക്ഷികളും തീരുമാനിച്ചതും, നടത്തിയതും. ആ രീതിയില്‍ നോക്കുമ്പോള്‍ വുഹാന്‍ ഉച്ചകോടിയെ വിജയമായി അംഗീകരിക്കാന്‍ രാഷ്ട്രീയ – ആദര്‍ശ വ്യത്യാസങ്ങള്‍ക്കുപരിയായി ചിന്തിക്കുന്ന എല്ലാവര്ക്കും കഴിയും. വരും കാലത്തെ ഇന്ത്യ – ചൈന ബന്ധങ്ങള്‍ക്ക് പുരോഗമനപരമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാന് ഈ ഉച്ചകോടിക്കു കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: