ഭാരതീയ ദേശീയ ബോധവും സംസ്കാരവും കൈമോശം വരുകയും വരുത്താന്‍ ബോധപൂര്‍വം ശ്രമം നടക്കുകയും ചെയ്യുന്ന കാലമാണിത്. ആ നഷ്ടം സാംസ്കാരിക രംഗത്തും കലാരംഗത്തും സാഹിത്യ രംഗത്തും മാത്രം ഒതുങ്ങുന്നില്ല. കായിക രംഗത്തും നടക്കുന്നുണ്ട് അത്തരം നീക്കങ്ങള്‍ എന്നു പറയേണ്ടിവരും. നമ്മുടെ തനതായ പരിശീലന, ആരോഗ്യ മേഖലകളെ സൗകര്യപൂര്‍വം തഴഞ്ഞാണ് ഇന്നു നമ്മള് വൈദേശികമായ ശൈലികള്‍ക്കു പിന്നാലെ പോകുന്നത്. യോഗയും കളരിപ്പയറ്റും മെഡിറ്റേഷനും നാടന്‍ കളികളും നല്കുന്ന മെയ് വഴക്കവും മാനസികവും ശാരീരികവുമായ ഉത്തേജനവും ആത്മവിശ്വാസവും ഒരു വിദേശ ശൈലിക്കും തരാനാവില്ല.
ചെറിയപ്രായം മുതല്‍ രസകരമായ റിക്രിയേഷന്‍ ഗെയിമുകളും നാടന്‍കളികളും കളരിപ്പയറ്റിലെ മെയ്പ്പയറ്റും കുട്ടികളുടെ ഇഷ്ടത്തിനായി ചെയ്യിക്കണം. ഒരു കാരണവശാലും അവര്‍ക്ക് വിരസതയോ മടിയോ മാറാക്ഷീണമോ ഉണ്ടാകാതിരിക്കുന്നതാണ് അതിപ്രധാനം. നമ്മുടെ കുട്ടികള്‍ ആസ്വദിച്ചു പഠിച്ചു വളര്‍ന്ന കാലമാണ് നമ്മുടെ ഏറ്റവും നിറപ്പകിട്ടുള്ളകാലം. കുട്ടികളുടെ പരിശീലനത്തിന്റെ മര്‍മ്മമാണീതത്വം. നമ്മള് മറന്നു പോകുന്നതും അതു തന്നെ. ആധുനികതയോടു കൈകോര്‍ക്കാം, പരമ്പരാഗതമായ കൈമുതല്‍ കൈവിടാതെ.
നമ്മുടെ സാധ്യതകള്‍ അപാരമാണ്. സ്വയം അറിയൂ… പലരും പറഞ്ഞതുപോലെ നമ്മുടെ ജീനുകള്‍ അധമമല്ല, അപാരശ്രേഷ്ഠമാണ്, അത്യുല്‍കൃഷ്ടമാണ്, നമ്മുടെ മാനേജ്മെന്റ് രീതിയാണ് തിരുത്തപ്പെടേണ്ടത്. അതിനു സന്നദ്ധതയും അവബോധവുമാണ് ഉണ്ടാകേണ്ടത്. ആ വഴിക്കുള്ള എളിയ ശ്രമമാണീ അക്ഷരങ്ങള്‍.
ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്ലറ്റിക്സില് ഏറെ ശ്രദ്ധേയമായ സംസ്ഥാനമാണ് കേരളം. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും മലയാളി പുരുഷ വനിതാ മത്സരാര്‍ത്ഥികളാണ് കേരളത്തിന് ഈ പദവി നേടിക്കൊടുത്തത്. ചാട്ടങ്ങള്‍, സ്പ്രിന്റുകള്‍, മദ്ധ്യ ദീര്‍ഘദൂര ഇനങ്ങള്‍ എന്നിവയിലെല്ലാം മലയാളികള്‍ ശോഭിച്ചിട്ടുണ്ട്. ഇവയില്‍ 400 മീറ്റര്‍ സ്പ്രിന്റും, സ്പ്രിന്റ് റിലേകളും 400 മീറ്റര്‍ ഹര്‍ഡില്‍സുമാണ് നമ്മുടെ താരങ്ങള്‍ വിസ്മയകരമായ വിജയം കൈവരിച്ചിട്ടുള്ളത്. 400 മീറ്റര്‍ സ്പ്രിന്റ്, ട്രാക്ക് ആന്‍ഡ് ഫീല്‍ഡിനങ്ങള്‍ ഏറ്റവും കഠിനമാണെന്ന വസ്തുതയും ആ ഇനത്തില്‍ ഏറെ പ്രശസ്തരായ ബാല-കൗമാര താരങ്ങള്‍ പ്രായപൂര്‍ത്തിയാകുന്നതോടെ ക്രമേണ പിന്തള്ളപ്പെടുന്നു എന്നും ഗവേഷണ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുപോലെ പ്രായവും ആജീവനാന്ത മത്സര മികവും ഏറെക്കുറേ വിപരീതാനുപാതമാണെന്നും പഠനമുണ്ട്. പരിക്കും മുരടിപ്പും മത്സരങ്ങളില്‍ തുടരെ പിന്തള്ളപ്പെടുന്നതിലൂടെ കൊഴിഞ്ഞുപോക്കും നിരീക്ഷിക്കപ്പെടുകയും പഠനത്തിന് വിധേയമാക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ 400 മീറ്റര്‍ എന്ന മത്സര ഇനം ഗൗരവവും വ്യാപ്തിയുമുള്ള പഠനമേഖലയായിത്തീരേണ്ടതാണ്. ഏതുചാമ്പ്യന്‍ഷിപ്പിന്റെയും ആധ്യാത്മികമായ വിജയം നിര്‍ണ്ണയിക്കുന്ന ഇനമാകയാല്‍ ഈ ഇനത്തില്‍ മികവും കൈവരിക്കാനുള്ള അതിവ്യഗ്രത നമ്മുടെ അത്ലറ്റിക്സ് സാധ്യതകളുടെ നാമ്പു നുള്ളുന്ന അവസ്ഥയാണ് നിലവിലുള്ളത്. സ്കോളര്‍ഷിപ്പുകളും ഉദ്യോഗലബ്ധിയും ഉപരിപഠന കോഴ്സുകളിലേക്കുള്ള സംവരണവും ഒക്കെപ്പാടെ ഈ ഇനത്തില്‍ ഏറ്റവും ചെറുപ്രായത്തില്‍ തന്നെ മികവു കൈവരിക്കാനുള്ള സമഗ്രപരിശീലനം രാജ്യത്താകമാനം നടക്കുകയാണ്. കായിക മത്സരങ്ങളില്‍ പതിറ്റാണ്ടുകളോളമായി നിലനില്‍ക്കുന്ന മികവിന്റെ അടിസ്ഥാനത്തിലുള്ള പഠനം നടത്തിയിട്ടേയില്ലെന്ന വസ്തുത നമ്മുടെ അലംഭാവത്തിന്റെ പ്രതീകമാണ്. കുട്ടിക്കാലം മുതല്‍ 400 മീറ്റര്‍ സ്പ്രിന്റിലും അതിലൂടെ റിലേ മത്സരങ്ങളിലും ഹര്‍ഡില്‍സ് മത്സരങ്ങളിലും പാര്‍ശ്വഇനങ്ങളായ 200 മീറ്ററിലും 800 മീറ്ററിലും ഉയരങ്ങളില്‍ എത്താന്‍ അത്യാര്‍ത്തിപൂണ്ട പരിശീലനം എട്ടുവയസ്സിന് മുമ്പേ അത്ലറ്റിക്സ് നഴ്സറികളിലും സമാന പ്രസ്ഥാനങ്ങളിലും നടക്കുന്നുണ്ട്.
ബാല്യകൗമാരതലങ്ങളില്‍ ഏറെ മിന്നിത്തിളങ്ങിയവരിലെ ഏറെപേരും പിന്നീട് മങ്ങിപ്പോയി എന്നതും സമാന്തര വൈരുദ്ധ്യമാണ്. ഈ വൈരുദ്ധ്യത്തിന്റെ തോതും അനുപാതവും പ്രായവുമായി അത്യധികം ബന്ധപ്പെട്ടിരിക്കുന്നുവെന്നതും പ്രസക്തമാണ്.
ഏറ്റവും ചെറുപ്പത്തില്‍ 400 മീറ്റര്‍ സ്പ്രിന്റ് ട്രെയിനിംഗ് ആരംഭിച്ചും പെട്ടെന്ന് ശോഭിച്ചവര്‍ ഏതാണ്ടാവേഗതയില്‍ തന്നെ നിഷ്പ്രഭരായപ്പോള്‍ പ്രായം കൂടിയശേഷം ഈ ഇനത്തിലേക്കെത്തിയവര്‍ ശോഭിക്കാന്‍ വൈകിയെങ്കില്‍പ്പോലും ആത്യന്തിക വിലയിരുത്തലില്‍ കൂടുതല്‍ കാലം തിളക്കം വര്‍ദ്ധിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. മറ്റു പല ഗെയിമുകളിലും ഇതര ലളിത അത്ലറ്റിക്സ് ഇനങ്ങളിലും പങ്കെടുത്തതിന് ശേഷം 400 മീറ്ററിലേക്ക് പ്രവേശിച്ചവരാണ് താരതമ്യേന കൂടുതല്‍ നേട്ടം കൈവരിച്ചതെന്ന് കാണാം. ഇതില്‍ത്തന്നെ ചാട്ടങ്ങളില്‍ നിന്ന് 400 മീറ്ററിലേക്ക് വന്നവരും ഖോ ഖോ ഫുട്ബോള്‍, ബാസ്ക്കറ്റ്ബോള്‍ എന്നിവയില്‍ നിന്നു കളം മാറിവന്നവരും കുടുതല്‍ മികവു കൈവരിച്ചിട്ടുണ്ട്.
ഏറ്റവും മികച്ച വിജയം കൈവരിച്ചത് സംയുക്ത മത്സര ഇനങ്ങളില്‍ നിന്നു 400 മീറ്ററിലേക്ക് ചേക്കേറിയവരാണെന്നും കണ്ടെത്താം. ഈ നിരീക്ഷണങ്ങളെല്ലാംകൂടി സമഗ്രമായ അപഗ്രഥനത്തിനും വിലയിരുത്തലിനും വിധേയമാക്കിയാല്‍ ഇനി പറയുന്ന കണ്ടെത്തലുകളില്‍ എത്തിച്ചേരാം. അതുകൊണ്ട് പ്രതിഭാ നിര്‍ണ്ണയത്തിന് വേണ്ടിയും തുടര്‍ന്നുമുള്ള പരിശീലനത്തില്‍ സ്വീകാര്യമായ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഈ കണ്ടെത്തലുകള്‍ സഹായകമാകുമെന്നാണ് പ്രത്യാശ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: