മാഡ്രിഡ്: നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് തുടര്‍ച്ചയായ മൂന്നാം തവണ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം പാദ െസ മിയില്‍ ജര്‍മന്‍ ടീമായ ബയേണ്‍ മ്യൂണിക്കിനെ സമനിലയില്‍ പിടിച്ചു നിര്‍ത്തിയതോടെയാണ് (2-2) റയലിന് കലാശക്കളിക്ക് ടിക്കറ്റ് ലഭിച്ചത്. ഇരുപാദങ്ങളിലുമായി നടന്ന സെമിയില്‍ റയല്‍ 4-3 ന് ജയിച്ചു കയറി. മ്യൂണിക്കില്‍ അരങ്ങേറിയ ഒന്നാം പാദ സെമിയില്‍ റയല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബയേണിനെ പരാജയപ്പെടുത്തിയിരുന്നു.
കരീം ബെന്‍സേമയുടെ ഇരട്ട ഗോളാണ് രണ്ടാം പാദത്തില്‍ റയലിന് സമനില നേടിക്കൊടുത്തത്. കളിയുടെ മൂന്നാം മിനിറ്റില്‍ റയലിനെ ഞട്ടിച്ച് ബയേണ്‍ ജോഷ്വ കമ്മിച്ചിന്റെ ഗോളില്‍ മുന്നിലെത്തി. എട്ട് മിനിറ്റുകള്‍ക്കുള്ളില്‍ ബെന്‍സേമ ഗോള്‍ നേടി റയലിനെ ബയേണിനൊപ്പം എത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബെന്‍സേമ തന്റെ രണ്ടാം ഗോളില്‍ റയലിനെ മുന്നിലെത്തിച്ചു. പക്ഷെ 63-ാം മിനിറ്റില്‍ ജയിംസ് റോഡ്രിഗ്സ് ബയേണിന് സമനില നേടിക്കൊടുത്തു.
ലിവര്‍പൂള്‍ – റോമ സെമിഫൈനലിലെ വിജയികളെയാണ് ഫൈനലില്‍ റയല്‍ മാഡ്രിഡ് എതിരിടുക. കീവില്‍ ഈമാസം 26 നാണ് കലാശപ്പോരാട്ടം. തുടര്‍ച്ചയായ മൂന്നാം തവണ ചാമ്പ്യന്‍ലീഗ് ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീമാണ് റയല്‍ മാഡ്രിഡ്. യുവന്റസാണ് തുടര്‍ച്ചയായ മൂന്ന് തവണ ഫൈനലിലെത്തിയ ആദ്യ ടീം.
കിരീടം ഞങ്ങള്‍ നിലനിര്ത്തുമെന്നെഴുതിയ ബാനറുമായി എത്തിയ റയലിന്റെ ആരാധകരെ നിരാശരാക്കി മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ ബയേണ്‍ മ്യൂണിക്ക് ഗോള്‍ നേടി. റയല്‍ മാഡ്രിഡ് നായകന് റാമോസിന്റെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഗോള്‍ മുഖത്തേക്ക് വന്ന ക്രോസ് അടിച്ചകറ്റാന്‍ റാമോസിന് കഴിഞ്ഞില്ല. പന്ത് പിടിച്ചെടുത്ത കിമ്മിച്ച് അനായാസം ലക്ഷ്യം കണ്ടു.
സ്വന്തം തട്ടകത്തില്‍ ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ടില്‍ ഇത് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് റയല്‍ തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങി പിന്നാക്കം പോകുന്നത്. പക്ഷെ തകര്‍ത്തു മുന്നേറിയ റയല്‍ എതാനും നിമിഷങ്ങള്‍ക്കകം ഗോള്‍ മടക്കി. മധ്യനിരക്കാരന് ലുക മോഡ്രിക് നീട്ടികൊടുത്ത് പന്ത് മാഴ്സെലോ മനോഹരമായി ഗോള്‍ മുഖത്തേ് ഉയര്‍ത്തി. ഉയര്‍ന്ന് ചാടിയ ബെന്‍സേമ തലകൊണ്ട് പന്ത് വലയിലാക്കി.
തുടര്‍ന്ന് ബയേണിന് ലീഡ് നേടാന്‍ അവസരം ലഭിച്ചു. ലവന്‍ഡോസ്ക്കിയുടെ നീക്കം റയല്‍ ഗോളി തട്ടിയകറ്റി.പന്ത് നേരെ റോഡ്രിഗ്സിന്റെ കാലുകളിലെത്തിയെങ്കിലും ഷോട്ട് ക്രോസ്ബാറിനെ ചുംബിച്ച് പറന്നകന്നു.രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബെന്‍സേമ റയലിന്റെ രണ്ടാം ഗോള്‍ നേടി. ബയേണ്‍ ഗോളി ഉള്‍റിച്ചിന്റെ പിഴവ് മുതലെടുത്താണ് ബെന്‍സേമ സ്കോര്‍ ചെയ്തത്. 63-ാം മിനിറ്റില്‍ ബയേണ്‍ സമനില കണ്ടെത്തി. റയല്‍ മാഡ്രിഡില്‍ നിന്ന് വായ്പാതാരമായി ബയേണിലെത്തിയ ജയിംസ് റോഡ്രിഗ്സാണ് ഗോള്‍ മടക്കിയത്.
ഇടവേളയ്ക്ക് മുമ്പ് കിമ്മിച്ചിന്റെ ഷോട്ട് റയല്‍ മാഡ്രിഡ് താരം മാഴ്സെലോയുടെ കൈയില്‍ തട്ടി. ബയേണ്‍ താരങ്ങള്‍ പെനാല്‍റ്റിക്ക് അപ്പീല്‍ നല്‍കിയെങ്കിലും റഫറി അനുവദിച്ചില്ല. മത്സരശേഷം പന്ത് തന്റെ കൈയില്‍ തട്ടിയെന്ന് മാഴ്സെലോ സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: