കൊട്ടാരക്കര: പോലീസ് വേഷം മാത്രമല്ല കണ്ടക്ടറുടെ കുപ്പായവും ചേരുമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ. തച്ചങ്കരി.ജീവനക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ തിരുവനന്തപുരം ഗുരുവായൂര്‍ റൂട്ടിലോടുന്ന ആര്‍പിഇ 131 ബസിലെ കണ്ടക്ടര്‍ ആയിട്ടായിരുന്നു വേഷപ്പകര്‍ച്ച. ഡ്യൂട്ടി ഇളവേളയ്ക്കായി ബസ് കൊട്ടാരക്കര സ്റ്റാന്‍ഡിലെത്തിയപ്പോള്‍ കണ്ടക്ടര്‍ നിയമത്തിനായി കാത്തിരിക്കുന്നവര്‍ എംഡിയായ കണ്ടക്ടറെ കാണാനെത്തി ദുരിതങ്ങളുടെ കെട്ടഴിച്ചു.
ആറ് മാസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകുമെന്നും നടപടി ആരംഭിച്ചതായും എംഡി ഉറപ്പ് നല്കി. 4000 ത്തിലധികം പേരാണ് കണ്ടക്ടര്‍ റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട് വര്‍ഷങ്ങളായി കോടതിയും കേസുമായി നടക്കുന്നത്. കണ്ടക്ടറുടെ ഒഴിവുണ്ടങ്കിലും സാമ്പത്തികപരാധീനത പറഞ്ഞ് നിയമനം നീട്ടികൊണ്ടുപോകുകയാണ്. കോടതി വിധിച്ചിട്ടും മാറിമാറി വരുന്ന സര്‍ക്കാരുകളും മന്ത്രിയും ഇവരോട് കനിയുന്നില്ല. സെക്രട്ടേറിയറ്റ് പടിക്കല്‍ കുറച്ചുനാളായി ഇവര്‍ സമരത്തിലുമാണ്.
മെയ്ദിനത്തില്‍ രാവിലെ 10.45 ഓടെയാണ് എംഡി കണ്ടക്ടറായ ബസ് സ്റ്റാന്‍ഡില്‍ എത്തിയത്. ഈ യാത്രയില്‍ നിന്നു ലഭിച്ച അനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരിക്കും അടിയന്തര മാറ്റങ്ങള്‍ കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്നതെന്ന് തച്ചങ്കരി പറഞ്ഞു.
യാത്രക്കാരോടും ജീവനക്കാരോടും വിശേഷങ്ങളും അനുഭവങ്ങളും തിരക്കിയായിരുന്നു തച്ചങ്കരിയുടെ യാത്ര. തിരുവനന്തപുരം ജില്ലാ ആര്‍ടി ഓഫീസില്‍ കണ്ടക്ടര്‍ ലൈസന്‍സിനുള്ള പരീക്ഷ 20ല്‍ 19 മാര്‍ക്കോടെ വിജയിച്ചാണ് ലൈസന്‍സ് സ്വന്തമാക്കിയത്. കണ്ടക്ടര്‍ യൂണിഫോമും ബാഗുമൊക്കെ തയ്യാറാക്കി. ടിക്കറ്റ് മെഷീന് ഉപയോഗം കണ്ടക്ടര്മാരില്നിന്നു തന്നെ പഠിച്ചശേഷമായിരുന്നു തച്ചങ്കരി യൂണിഫോം അണിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: