മലപ്പുറം: ആര്‍എസ്എസിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു. രണ്ടിന് രാത്രി 11.10 ഓടെയാണ് മുണ്ടുപറമ്പ് ഗവ. കോളേജ് പരിസരത്ത് സ്ഥിതി ചെയ്യുന്ന കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായത്.
ബൈക്കിലെത്തിയ സംഘം കാര്യാലയത്തിന് ഇടതുവശത്തുള്ള റോഡില്‍ നിന്ന് സ്ഫോടക വസ്തു വലിച്ചെറിയുകയായിരുന്നു. കാര്യലയത്തിന്റെ പ്രധാനവാതിലിന് മുന്നില്‍ വന്ന് വീണ വസ്തു ഉഗ്രശബ്ദത്തോടെ പൊട്ടി. ഈ സമയം ജില്ലാ പ്രചാരക് എസ്. അനില്‍കുമാറടക്കം രണ്ടുപേര്‍ അവിടെയുണ്ടായിരുന്നു. ഇവര്‍ പുറത്തിറങ്ങിയപ്പോള്‍ രണ്ട് തവണ കൂടി സ്ഫോടനം നടത്തി. ആളനക്കം കണ്ടതോടെ അക്രമികള്‍ ബൈക്കുകളില്‍ രക്ഷപ്പെട്ടു.
പ്രവര്‍ത്തകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മലപ്പുറം സിഐ പ്രേംജിത്തും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. വീര്യമേറിയ ഗുണ്ട് ഇനത്തില്‍പ്പെട്ട സ്ഫോടകവസ്തുവാണ് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവര്‍ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
വാടക കെട്ടിടത്തിലാണ് കാര്യാലയം പ്രവര്‍ത്തിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് മുസ്ലീംലീഗ്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ കെട്ടിടം ഒഴിപ്പിക്കണമെന്ന് ഉടമയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വളരെ സമാധാനാന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്യാലയം തുടരുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നായിരുന്നു കെട്ടിടയുടമയുടെ പ്രതികരണം. ഇതോടെ മനപ്പൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കമാണ് മുസ്ലീം സംഘടനകള്‍ ആരംഭിച്ചിരിക്കുന്നത്. അപ്രഖ്യാപിത ഹര്‍ത്താല്‍ ദിനത്തില്‍ കാര്യാലയം ആക്രമിക്കാനുള്ള പദ്ധതി ചിലര്‍ ആസൂത്രണം ചെയ്തിരുന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധക്ഷേത്ര സംഘടനകളുടെ ആഭിമുഖ്യത്തില്‍ മലപ്പുറം കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: