ബംഗളൂരു: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊടും വേനലിലെ ചൂട് സഹിക്കാം എന്നാൽ കോൺഗ്രസിനെ സഹിക്കാനാകില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. കലബുറഗിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം ഇത്തരത്തിൽ പരാമർശനം നടത്തിയത്.
ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിലും നിന്നും കോൺഗ്രസ് നാമവശേഷമായിക്കൊണ്ടിരിക്കുകയാണ്. കർണാടകയിലെ ജനങ്ങളും കോൺഗ്രസിനെ താഴെയിറക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ബിജെപി കർണാടകത്തിലെ യുവാക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റും. ഇതിനായി മെയ് 12ന് താമര ചിഹ്നത്തിൽ വോട്ട് ചെയ്യണം-മോദി പറഞ്ഞു.
ദേശദേശസ്നേഹികളെ കുത്തിനോവിക്കുക എന്നതണ് കോൺഗ്രസ്സുകാരുടെ സ്വാഭാവിക പ്രകൃതം. സർദാർ വല്ലഭായ് പട്ടേലിന്റെ പേരു കേട്ടാൽ കോൺഗ്രസ്സുകാർക്ക് ഉറക്കം നഷ്ടപ്പെടുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. സൈനികരെ അപമാനിക്കുന്ന രീതിയാണ് എന്നും കോൺഗ്രസ് പിന്തുടരുന്നത്. മിന്നലാക്രമണത്തിലൂടെ അതിർത്തിയിൽനിന്നു ഭീകരരെ നാം തുരത്തിയിരുന്നു. എന്നാൽ ഇതിനെ ചോദ്യം ചെയ്ത കോൺഗ്രസ്സുകാർ തെളിവു വേണമെന്നാണ് ആവശ്യപ്പെടുന്നത്- മോദി പ്രസംഗത്തിൽ പറഞ്ഞു.
ബിജെപി സർക്കാർ അധികാരത്തിലേറിയശേഷം പിന്നാക്കക്കാരെ ശക്തിപ്പെടുത്താൻ ഒട്ടേറെ നടപടികൾ കൈക്കൊണ്ടു. ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി തന്നെയാണ് ബിജെപി പ്രവർത്തിക്കുന്നത്-മോദി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: