ന്യൂദല്‍ഹി: തമിഴ്നാടിന് കാവേരി ജലം വിട്ടുനല്‍കുന്നതില്‍ വീഴ്ചവരുത്തിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കര്‍ണാടകത്തിന് സുപ്രീംകോടതിയുടെ താക്കീത്. ചുരുങ്ങിയത് രണ്ട് ടിഎംസി ജലമെങ്കിലും വിട്ടുനല്‍കണമെന്ന് കോടതി കര്‍ണാടകത്തോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരിയിലെ കോടതി വിധി അനുസരിച്ച് കാവേരി ജലം പങ്കിടുന്നതിന് ഒരു കര്‍മ്മപദ്ധതി രൂപകല്പന ചെയ്യണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കര്‍ണാടക, തമിഴ്നാട്, കേരളം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കിടയില്‍ കാവേരി ജലം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കോടതി വിധി. തുടര്‍ന്ന് മെയ് മൂന്നിലെ വാദം കേള്‍ക്കലില്‍, ഇതിനായി സ്വീകരിച്ചിട്ടുള്ള പ്രാഥമിക നടപടികള്‍ വ്യക്തമാക്കുന്ന സത്യവാങ്ങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം കേന്ദ്രം തയ്യാറാക്കിയ കര്‍മ്മപദ്ധതിയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം വേണമെന്നും പ്രധാനമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭായോഗം നടന്നില്ലെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയെ അറിയിച്ചു.
വിദേശപര്യടനം കഴിഞ്ഞെത്തിയ പ്രധാനമന്ത്രി ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി കര്‍ണാടകത്തിലാണ്. വിഷയത്തില്‍ വാദം കേള്‍ക്കല്‍ കര്‍ണാടക തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് 12ന് ശേഷം തീരുമാനിക്കാനും അറ്റോര്‍ണി ജനറല്‍ കോടതിയോട് അപേക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: