ബെംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടമെത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ജനതാദള്‍ (എസ്) നേതാവ് എച്ച്.ഡി. ദേവഗൗഡ രംഗത്തെത്തിയത് കര്‍ണാടക രാഷ്ട്രീയത്തില്‍ ചര്‍ച്ചയായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഊര്‍ജ്ജസ്വലനായ രാഷ്ട്രീയ നേതാവാണെന്നും മോദി കാരണമാണ് താന്‍ എംപി സ്ഥാനം രാജിവെയ്ക്കാതിരുന്നതെന്നുമാണ് ദേവഗൗഡ പറഞ്ഞത്.
”2014 ലെ ലോക്സഭാതെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍ ലോക്സഭാംഗത്വം രാജിവെയ്ക്കുമെന്ന് പറഞ്ഞിരുന്നു. ബിജെപി അധികാരത്തില്‍ എത്തിയപ്പോള്‍ അതിനു തുനിഞ്ഞ തന്നെ അതില്‍നിന്നും പിന്തിരിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. രാജ്യത്തിന് അനുഭവസമ്പത്തുള്ള നേതാക്കളുടെ സേവനം ആവശ്യമാണെന്നു പറഞ്ഞാണ് തന്നെ പിന്തിരിപ്പിച്ചത്.” ദേവഗൗഡ പറഞ്ഞു. നരേന്ദ്രമോദിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞതുകൊണ്ട് ബിജെപിയും ജനതാദളും (എസ്) തമ്മില്‍ ധാരണയുണ്ടെന്ന് ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ എത്തിയ മോദി, കോണ്‍ഗ്രസ് ദേവഗൗഡയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നതിനെതിരെ പ്രതികരിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രിയും രാജ്യത്തെ തലമുതിര്‍ന്ന നേതാവുമാണ് ദേവഗൗഡയെന്നും രാഹുല്‍ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അത് മനസിലാക്കി വേണം അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാനെന്നും മോദി പറഞ്ഞിരുന്നു.
എന്നാല്‍ മോദിയുടെ ലക്ഷ്യം ദേവഗൗഡയുടെ സമുദായമായ വൊക്കലിംഗ സമുദായത്തിന്റെ വോട്ടാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ദക്ഷിണ കര്‍ണാടകയിലെ 89 നിയമസഭാ മണ്ഡലങ്ങളില്‍ എഴുപത്തിയഞ്ചോളം മണ്ഡലങ്ങളില്‍ വൊക്കലിംഗ സമുദായത്തിന് നിര്ണായകശക്തിയുണ്ട്. കോണ്‍ഗ്രസിനെതിരായി ഈ സമുദായത്തെ തിരിക്കാനാണ് മോദിയുടെ പ്രസ്താവനയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: