ന്യൂദല്‍ഹി: വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പത്ത് കമ്യൂണിസ്റ്റ് ഭീകര ബാധിത സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.
ഈ മേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ പരിസ്ഥിതി മന്ത്രാലയം ഇളവുകള്‍ വരുത്തിയതിന് പിന്നാലെയാണ് നടപടി. അടുത്തിടെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല ചര്‍ച്ചയില്‍ കമ്യൂണിസ്റ്റ് ഭീകരവാദം ശക്തമായ സംസ്ഥാനങ്ങള്‍ക്ക് നാല്‍പ്പത് ഹെക്ടര്‍ വരെയുള്ള വനപ്രദേശത്ത് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തമായി പാരിസ്ഥിതികാനുമതി നല്കാന് അധികാരം നല്‍കിയിരുന്നു. ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ഒഡീഷ, ബിഹാര്‍, ബംഗാള്‍, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര പ്രദേശ്, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് എന്നിവയാണ് സംസ്ഥാനങ്ങള്‍.
ഭീകരര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുക, ഗ്രാമങ്ങളില്‍ വികസനമെത്തിച്ച് ജനങ്ങളെ ഭീകരര്‍ക്ക് എതിരാക്കുക തുടങ്ങി രണ്ട് തലത്തിലുള്ള പദ്ധതിയാണ് കമ്യൂണിസ്റ്റ് ഭീകരത ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. അടുത്തിടെ സൈന്യം നടത്തിയ തിരിച്ചടിയില്‍ നാല്‍പ്പതോളം കമ്യൂണിസ്റ്റ് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
സ്കൂള്‍, അങ്കണവാടി, കുടിവെള്ളം, ആശുപത്രികള്‍ എന്നിവക്കാണ് വികസനത്തില്‍ മുന്‍ഗണന. 35 നക്സല്‍ ബാധിത ജില്ലകള്‍ക്കായി എല്ലാ വര്‍ഷവും ആയിരം കോടി രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിക്കാണ് തുക ചെലവഴിക്കുന്നതില്‍ ഉത്തരവാദിത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: