ന്യൂദല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം വിപുലമായി ആഘോഷിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗം കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരടക്കമുള്ളവര്‍ ബഹിഷ്ക്കരിച്ചു.
ഇതോടെ കോണ്‍ഗ്രസിന്റെ ഗാന്ധിജിയോടുള്ള സമീപനം പുറത്തായി. രാഷ്ട്രപിതാവിനോടുള്ള േകാണ്‍ഗ്രസ് നേതാക്കളുടെയും ഇതര പാര്‍ട്ടി നേതാക്കളുടെയും ‘ബഹുമാനവും’ ഇതോടെ വെളിച്ചത്തായി.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രപതി ഭവനില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പങ്കെടുത്തു. മോദിയെ ബദ്ധവൈരിയായി കാണുന്ന മമത പോലും പങ്കെടുത്തപ്പോഴാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം ബഹിഷ്ക്കരിച്ചത്. മുന്‍പ് നിശ്ചയിച്ച പരിപാടിയുള്ളതിനാല്‍ പങ്കെടുക്കാനാവില്ലെന്ന് ചന്ദ്രബാബു നായിഡു കേന്ദ്രത്തെ അറിയിച്ചിരുന്നു.
സിപിഎം പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാലാണ് വിട്ടു നിന്നതെന്നാണ് പിണറായി വിജയന്റെ വിശദീകരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാലാണ് വിട്ടുനിന്നതെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്. കോണ്‍ഗ്രസ് മുഖ്യമന്ത്രി വി. നാരായണ സ്വാമി പങ്കെടുത്തു. മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്, ഗുലാം നബി ആസാദ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: