ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മുഖ്യശത്രു ആരെന്ന് സിപിഎമ്മും കോണ്‍ഗ്രസും വ്യക്തമാക്കി. ഇനി ഇരു പാര്‍ട്ടികളും തമ്മിലുള്ള അടവുനയത്തില്‍ തീരുമാനമായാല്‍ മതി. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ബിജെപിയെ തോല്‍പ്പിക്കാന്‍ ഇടതുമുന്നണി ആരുടെയും വോട്ട് വാങ്ങുമെന്ന് പറഞ്ഞിരുന്നു.
ബിജെപി ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഇടതിന് അനുകൂലമായ നയങ്ങള്‍ സ്വീകരിക്കുമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും, സിപിഎം അല്ല, ബിജെപിയാണ് മുഖ്യശത്രുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവര്‍ത്തിച്ചിരുന്നു. എന്‍ഡിഎയ്ക്കെതിരെ കോണ്‍ഗ്രസ് വോട്ടുകള്‍ ഇടതുപക്ഷത്തേക്കോ, മറിച്ചോ മറിയാനുള്ള സാധ്യത ഏറെ.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പുകാരനായ പി.സി. വിഷ്ണുനാഥിനെ കാലുവാരിയതിന് തിരിച്ചടി നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ കോണ്‍ഗ്രസില്‍ തുടങ്ങി. ഡി. വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷവും തനിക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ താല്പര്യം ഉണ്ടായിരുന്നെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നുമുള്ള ഉമ്മന്‍ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ പി.സി. വിഷ്ണുനാഥിന്റെ പ്രഖ്യാപനം എ ഗ്രൂപ്പിന്റെ നിലപാട് വ്യക്തമാക്കി.
സിപിഎം പ്രവര്‍ത്തകരില്‍ നാല്‍പ്പത് ശതമാനം പോലും പ്രചരണരംഗത്ത് സജീവമല്ല. വിഭാഗീയതയില്‍ എന്നും സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ മറുപക്ഷത്തായിരുന്ന നേതാവിന് തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിസ്ഥാനം നല്‍കിയത് തന്നെ ഇത് മുന്‍കൂട്ടി കണ്ടായിരുന്നു.
എന്നാല്‍ 1996ല്‍ മാരാരിക്കുളത്തെ അച്യുതാനന്ദന്റെ തോല്‍വിയില്‍ ടി.കെ. പളനിയെ ബലിയാടാക്കിയത് പോലെ മറ്റൊരു വെട്ടിനിരത്തിലിന് കളമൊരുക്കുകയാണ് കണ്‍വീനര്‍ സ്ഥാനം നല്‍കിയതിലൂടെ ഔദ്യോഗികപക്ഷമെന്നാണ് വിഎസ് പക്ഷം കരുതുന്നത്.
വോട്ടുകളില്‍ അടിയൊഴുക്ക് സംഭവിക്കുമെന്ന വ്യക്തമായതോടെ വര്‍ഗീയ, ജാതി വികാരം ഇളക്കിവിടുകയാണ് സിപിഎം.
ഹൈന്ദവരില്‍ ജാതി ചേരിതിരിവുണ്ടാക്കാനുള്ള ശ്രമവും തുടങ്ങി. ജാതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വ്യക്തിപരമായി പോലും വാഗ്ദാനങ്ങള്‍ സിപിഎം നല്‍കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: