പാലക്കാട്: കേരളത്തില്‍ ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട്ട് സിപിഎം യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് അവതരിപ്പിച്ച മൂന്നാമത്തെ അവിശ്വാസ പ്രമേയം വിജയിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം. സുനിലിനെതിരായ അവിശ്വാസമാണ് മൂന്നിനെതിരെ അഞ്ച് വോട്ടുകള്‍ക്ക് വിജയിച്ചത്.
രണ്ടരവര്‍ഷംകൊണ്ട് അമൃത് പദ്ധതിയടക്കം നൂറ്കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ സ്ഥിരം സമിതിയെയാണ് പാലക്കാട് നഗരസഭക്ക് നഷ്ടമായത്. കോണ്‍ഗ്രസ്സുമായി ധാരണയാകാമെന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിലെ തീരുമാനമനുസരിച്ചാണ് പാലക്കാട് നഗരസഭയെ അവിശുദ്ധ രാഷ്ട്രീയ സഖ്യത്തിന്റെ പരീക്ഷണശാലയാക്കി മാറ്റിയത്.
യുഡിഎഫ് അംഗം ഒപ്പിടാതെ പേപ്പര്‍ നല്‍കിയതിനെ തുടര്‍ന്ന് 28ന് നടന്ന ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷക്കെതിരായ ആദ്യ അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. അതേദിവസം തന്നെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനെതിരായ അവിശ്വാസം വിജയിക്കുകയും ചെയ്തു.
ഏഴിന് വികസന സ്ഥിരം സമിതി അധ്യക്ഷക്കെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ യുഡിഎഫിന് അനുമതി കിട്ടിയിട്ടുണ്ട്. ഇതിനെതിരെ നോട്ടീസ് നല്‍കാനാണ് ബിജെപിയുടെ തീരുമാനം. നോട്ടീസ് നല്കി 15 ദിവസത്തിനകം പ്രമേയം ചര്‍ച്ചയ്ക്കെടുക്കണമെന്നാണ് വ്യവസ്ഥ.
എന്നാല്‍ എല്ലാ അംഗങ്ങള്‍ക്കും അറിയിപ്പ് കിട്ടിയില്ലെന്ന കാരണത്താല്‍ ഏഴിലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. 15 ദിവസത്തെ സമയപരിധി കഴിഞ്ഞതിനാല്‍ ചര്‍ച്ചയും വോട്ടെടുപ്പും മാറ്റിവക്കണമെന്നാവശ്യപ്പെടുമെന്ന് നഗരസഭ ഡെപ്യൂട്ടി ചെയര്‍മാനും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ സി. കൃഷ്ണകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: