പാനൂര്‍: നരിക്കോട് മല, പാത്തിക്കല്‍ ഭാഗങ്ങളില്‍ അടച്ചുപൂട്ടിയ അനധികൃത ക്വാറികള്‍ വീണ്ടും പ്രവര്‍ത്തിക്കുന്നു. തഹസില്‍ദാര്‍ അഞ്ചു ടിപ്പര്‍ ലോറികള്‍ പിടിച്ചെടുത്തു. അനധികൃത ക്വാറികളില്‍ നിന്നും കല്ലുകള്‍ കയറ്റി വരുന്ന ലോറികളാണ് തലശേരി തഹസിദാര്‍ ടി.വി.രഞ്ജിത്തിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. കലക്ടര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് പരിശോധന നടന്നത്. കൊളവല്ലൂര്‍ പോലീസ് നടത്തിയ ശക്തമായ നടപടിയിലൂടെ അടച്ചുപൂട്ടിയ ക്വാറികള്‍ വീണ്ടും പ്രവര്‍ത്തിക്കുന്ന വിവരം നാട്ടുകാര്‍ കലക്ടറെ അറിയിക്കുകയായിരുന്നു. നരിക്കോട്മല, പാത്തിക്കല്‍ മേഖലകളില്‍ നിരവധി അനധികൃത കരിങ്കല്‍ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എസ്ഐ.ധനഞ്ജയദാസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 10 ലക്ഷം രൂപ വിലവരുന്ന സ്ഫോടക വസ്തുക്കള്‍ ഈയിടെ ക്വാറികളില്‍ നിന്നും പിടികൂടിയിരുന്നു. സ്ഫോടക വസ്തു പിടികൂടിയ എസ്ഐ.ധനഞ്ജയദാസിനെ കോഴിക്കോട് സ്ഥലം മാറ്റിയതും, ഇതിനു പിന്നില്‍ സിപിഎം നേതൃത്വമാണെന്നും ആരോപണമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: