തിരുവനന്തപുരം: ഭവാനിപ്പുഴയുടെ ഉത്ഭവസ്ഥലത്ത് തമിഴ്നാട് തുരങ്കം നിര്‍മ്മിക്കുന്നത് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ജലവിഭവ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയോടാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
തുരങ്കം നിര്‍മിക്കുന്ന വിവരം ജന്മഭൂമിയില് വാര്‍ത്ത വന്നപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട ജീവനക്കാരോട് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് ഓഫീസും അറിയിച്ചു.
കേരളത്തില്‍ നിന്ന് വെള്ളം കടത്താന്‍ തമിഴ്നാട് അന്തര്‍ സംസ്ഥാന നദീജല കരാറുകളെല്ലാം കാറ്റില്‍പ്പറത്തി ഭവാനിപ്പുഴയുടെ ഉത്ഭവസ്ഥലത്ത് തുരങ്കം നിര്‍മ്മിക്കുന്ന വാര്‍ത്ത ഇന്നലെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടു വര്‍ഷം കൊണ്ട് ആറു കിലോമീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് തുരങ്കം നിര്‍മ്മിച്ചുകഴിഞ്ഞു.
ഭവാനിയുടെ ഉത്ഭവസ്ഥാനത്തെ (അപ്പര്‍ ഭവാനി) ജലസംഭരണിക്കു സമീപത്താണ് തമിഴ്നാട് എട്ടു കിലോമീറ്റര്‍ നീളമുള്ള തുരങ്കം നിര്‍മ്മിക്കുന്നത്. ആറ് കിലോമീറ്റര്‍ പൂര്‍ത്തിയായി. സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെയും അട്ടപ്പാടിയിലെ നൂറോളം ഊരുകളുടെയും നിലനില്‍പ്പ് അപകടത്തിലാക്കുന്നതാണ് തുരങ്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: