അഗളി: മാവോയിസ്റ്റ് ഭീഷണി മറയാക്കി വന്‍തുരങ്കം നിര്‍മിച്ച് കേരളത്തിന്റെ വെള്ളം ചോര്‍ത്തി തമിഴ്നാട് കൊയ്യുന്നത് കോടികള്‍. തമിഴ്നാട് രഹസ്യ തുരങ്കം നിര്‍മിച്ചെന്ന വാര്‍ത്ത പുറത്തുവന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല ഇതോടെ സര്‍ക്കാരിന്റെ മൗനത്തില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപം ശക്തമായി.
ഭവാനി പുഴയുടെ ഉത്ഭവസ്ഥാനത്ത് അപ്പര്‍ ഭവാനി അണക്കെട്ടിനു സമീപം വന്‍തുരങ്കം നിര്‍മിച്ച് തമിഴ്നാട് വെള്ളം ചോര്‍ത്തുന്നത് കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് തമിഴ്നാടിന്റെ നിര്‍മാണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംയുക്ത പരിശോധനയ്ക്ക് സൗകര്യമൊരുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് ജലവിഭവ വകുപ്പിന്റെ നീക്കം.
അപ്പര്‍ ഭവാനി അണക്കെട്ടിനു താഴെ പെന്‍സ്റ്റോക്ക് പൈപ്പ് വഴി ജലം ഗദ്ദ പവര്‍ഹൗസില്‍ എത്തിച്ച് 1,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനാണ് തമിഴ്നാടിന്റെ നീക്കം. ഈ വര്‍ഷം സപ്തംബറില്‍ പദ്ധതി കമ്മീഷന് ചെയ്യുന്നതോടെ 745 ചതുരശ്ര കിലോമീറ്റര്‍ വരുന്ന അട്ടപ്പാടിയുടെ 45 ശതമാനവും മരുഭൂമിയാകും. ഗോത്രവിഭാഗക്കാര്‍ കൂടുതലായിക്കഴിയുന്ന പുതൂര്‍ പഞ്ചായത്തിലെ പ്രധാന ജല സ്രോതസായിരുന്ന ഭവാനിയുടെ കൈവഴിയായ വരഗാര്‍പുഴ 2006ല്‍ തമിഴ്നാട് പൂര്‍ണമായും കെട്ടിയടച്ചിരുന്നു. ഇതോടെ, വരഗാര്‍ വറ്റിവരണ്ടു. അപ്പര്‍ ഭവാനിക്കു ശേഷം തമിഴ്നാട്ടിലേക്കൊഴുകുന്ന വെള്ളം കുന്ത, ഗദ്ദ, പില്ലൂര്, എമറാള്‍ഡ്, മേട്ടൂര്‍ എന്നീ ഡാമുകളിലായി 900 മെഗാവാട്ട് വൈദ്യുതി നിലവില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
പെന്‍സ്റ്റോക്ക് പൈപ്പിലൂടെയല്ലാതെ വെള്ളത്തിന്റെ മര്‍ദ്ദം ഉപയോഗപ്പെടുത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്ന ചൈനീസ് സങ്കേതിക വിദ്യയാണ് തമിഴ്നാട് ഇപ്പോള്‍ പ്രയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: