തിരുവനന്തപുരം: ലജന്‍ഡ്സ് ഒാഫ് കേരള പുരസ്ക്കാരം നല്കി ജന്മഭൂമി ആദരിക്കുന്ന നടന് മധുവും ആയുര്‍വേദ പണ്ഡിതന് ഡോ.പി.കെ വാര്യരും അക്ഷരാര്‍ഥത്തില്‍ അതാതു മേഖലകളിലെ സമാനതകളില്ലാത്ത പ്രതിഭകള്‍.
മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം നടന്നയാളാണ് മധു. സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഇടം നേടി. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി പ്രേക്ഷകരുടെ മനം കവര്‍ന്നു. കാലം മാറുന്നതിനൊപ്പം ചെയ്യുന്ന വേഷങ്ങളും മാറാന്‍ അദ്ദേഹത്തിനു മടിയില്ലായിരുന്നു. മുഖ്യധാരാ സിനിമയിലും സമാന്തര സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലും സാന്നിധ്യമറിയിച്ചു. സംവിധായകന്, നിര്‍മാതാവ്, സ്റ്റുഡിയോ ഉടമ തുടങ്ങിയ റോളുകളിലും തിളങ്ങി.
മുന്നൂറില്‍പ്പരം സിനിമകളില്‍ മികവുറ്റ പ്രകടനം കാഴ്ച്ചവച്ചു. പതിനാലു സിനിമകള്‍ സംവിധാനം ചെയ്തു. 2004ല്‍ ജെ.സി. ഡാനിയല്‍ പുരസ്കാരം നല്കി കേരളവും, 2013ല്‍ പത്മശ്രീ നല്കി രാജ്യവും മധുവിനെ ആദരിച്ചു
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ നെടുംതൂണാണ് ഡോ.പി.കെ വാര്യര്‍. ലോകോത്തര നിലവാരത്തിലേക്ക് ഈ സ്ഥാപനത്തെ ഉയര്‍ത്തിയ അദ്ദേഹം കഴിവുറ്റ ഭരണ സാരഥിയും നിപുണനായ വൈദ്യനുമാണ്. ആയുര്‍വേദം ഒരു ചികിത്സാരീതി മാത്രമല്ല. അതില്‍ ജീവിതത്തിന്റെ പ്രകാശമുണ്ടെന്ന് കരുതുന്ന കര്‍മനിരതനായ വ്യക്തി. ആയുര്‍വേദം ജനകീയമാക്കിയ വൈദ്യകുലപതി. നിരവധി വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ചികിത്സാരീതികള്‍ക്ക് വ്യക്തമായ പങ്കുണ്ട്. കേരളത്തിലെ ആയുര്‍വേദ മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമായത് ഇദ്ദേഹത്തിന്റെ നിസ്വാര്‍ഥ സേവനത്തിലൂടെയാണ്. ആയുര്‍വേദത്തിലെ ഭാരതീയ ചികിത്സാ സമ്പ്രദായത്തിന് പി.കെ വാര്യര്‍ നല്കിയ സംഭാവനകള്‍ മാനിച്ചും ആറ് ദശാബ്ദത്തെ നിസ്തുല സേവനം മുന്‍നിര്‍ത്തിയും ആറളം വനപ്രദേശത്തു കണ്ടെത്തിയ പുതിയ ഇനം സസ്യത്തിന് പി.കെ. വാര്യരുടെ പേര് നല്കിയിരിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാല ഡിലിറ്റും രാജ്യം പത്മശ്രീയും പത്മഭൂഷണും നല്കി ആദരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: