കാട്ടിക്കുളം (കല്‍പ്പറ്റ): വയനാട്ടില്‍ തൃശ്ശിലേരി മുത്തുമാരി മല കയ്യേറി വ്യാപക മരം കൊള്ള. രണ്ട് ദിവസം മുമ്പാണ് നരി നരിങ്ങ് മലയുടെ സമീപം റീസര്‍വ്വേ 9 ല്‍ പെട്ട 60 ഏക്കറോളം സര്‍ക്കാര്‍ ഭൂമി കയ്യേറി മരം മുറി തുടങ്ങിയത്. ഇടുക്കി മൂന്നാര്‍ മാഫിയകളാണ് റവന്യൂ ഭൂമി കൈയേറിയിട്ടുള്ളത്. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് റവന്യൂ വകുപ്പും പോലീസും അന്വേഷണം തുടങ്ങി. റിസര്‍വ് ചെയ്ത കരിവേങ്ങ, ചടച്ചി, കരിമരുത് മുതലായവയാണ് മുറിച്ചുകടത്തിയത്.
രണ്ട് വര്‍ഷം മുന്‍പ് ഇതേ ഭാഗങ്ങളില്‍ നിന്ന് ലക്ഷങ്ങളുടെ മരങ്ങള്‍ കടത്തിയ സംഭവം അട്ടിമറിച്ചതായും ആരോപണമുണ്ട്. പൂര്‍ണ്ണമായും മലമടക്കുകളും ചതുപ്പ് പ്രദേശങ്ങളുമാണ് മുത്തുമാരി മല. അനധികൃത റിസോര്‍ട്ടു മാഫിയകളും ഭൂമി കയ്യേറി പാറ കെട്ടുകള്‍ ഇളക്കി മാറ്റിയതായി ആക്ഷേപമുണ്ട്. കോടി കണക്കിന് രൂപയുടെ ഈട്ടിയും മറ്റ് മരങ്ങളും മുറിച്ച് റിസോര്‍ട്ടിലേക്ക് പോകുന്ന റോഡിനടിയില്‍ മൂടിയ സംഭവം ഉന്നതര്‍ ഇടപെട്ട് ഒതുക്കിയതായും പറയുന്നു. 60 ഏക്കറോളം ഭൂമിയാണ് നരി നരിങ്ങ് മലയുടെ സമീപത്തായി രേഖകളില്ലാതെ ഉള്ളത്. ഈ ഭൂമി തട്ടിയെടുക്കാനാണ് മുന്നാര്‍ റിസോര്‍ട്ട് മാഫിയയുടെ നീക്കം. മലയുടെ ചതുപ്പ് പ്രദേശത്തെ ആശ്രയിച്ച് 400 ഓളം കുടുംബങ്ങളും താഴ്വാരത്ത് താമസിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: