ചെങ്ങന്നൂര്‍: ദളിത് വിഭാഗങ്ങളെ കറവപ്പശുവായി ഉപയോഗിക്കുകയും അതുകഴിഞ്ഞാല്‍ കറിവേപ്പിലയായി വലിച്ചെറിയുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. ശ്രീനാരായണ ഗുരുദേവന്റെ ആത്മീയതയെ കേരളം നിരാകരിച്ചതാണെന്ന് ലേഖനം എഴുതിയ ഇഎംഎസിനെ നാട് മറന്നിട്ടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഗുരുദേവനെതിരെ സ്വീകരിച്ച നിലപാടുകള്‍ മറച്ചുവച്ച് സിപിഎം ഇപ്പോള്‍ ഗുരുദേവനെ പുകഴ്ത്തുന്നത് രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണ്. നാളിതുവരെ പോളിറ്റ് ബ്യൂറോയില്‍ ഒരു ദളിതന് പോലും അവസരം കൊടുക്കാത്ത പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്കും രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലേക്കും ദളിതുകളെ കൈപിടിച്ചുയര്‍ത്തിയ പ്രസ്ഥാനമാണ് ബിജെപി.
ചെങ്ങന്നൂരില്‍ ബിജെപിയുടെ മുന്നേറ്റത്തില്‍ വിറളിപൂണ്ട സിപിഎം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരിന് തൊട്ടടുത്തുള്ള മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാവിന് അനുകൂലമായി വോട്ട് മറിച്ചു കൊടുത്തതിന്റ പ്രത്യുപകാരം ഈ തെരഞ്ഞെടുപ്പില്‍ സിപിഎം ചോദിക്കുകയാണ്. അതിന്റ ഭാഗമായാണ് ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് ഏറെ ദുര്‍ബലമായത്.
തെരഞ്ഞെടുപ്പ് ഫലം വന്നു കഴിയുമ്പോള്‍ വോട്ടു ചോര്‍ച്ചയെപ്പറ്റി സിപിഎമ്മിന് അന്വേഷണ കമ്മീഷനെ നിയോഗിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വക്താവ് പി. രഘുനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. ഗോപകുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: