ഡിറ്റെക്ടീവ് മാക്സിമിനെയും ഡിറ്റെക്ടീവ് പുഷ്പ രാജിനെയും കണ്ടെടുത്ത നോവലിസ്റ്റ് കോട്ടയം പുഷ്പ നാഥ് യാത്രയായത് ഒട്ടേറെ ഓര്‍മകള്‍ ബാക്കിയാക്കിയാണ്.
ജയിംസ് ബോണ്ടിനൊപ്പം നില്ക്കുന്ന ‘മാക്സിം ആഗോള കാര്യങ്ങള്‍ മാത്രം അന്വേഷിക്കുന്ന സിഐഡി, പുഷ്പരാജാകട്ടെ ഇന്ത്യയ്ക്കകത്തുള്ള കാര്യങ്ങളുടെ കുറ്റാന്വേഷകന്. ഇവര്‍ രണ്ടാളും ചേര്‍ന്ന് സാധാരണ വായനക്കാരെ വിസ്മയലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയത് ഒരു തലമുറയുടെ ചരിത്രം.
മാക്സിം തന്റെ കൈവിരലല്‍ കൊണ്ട് രണ്ടിഞ്ച് സ്റ്റീല്‍ ദണ്ഡ് അനായാസം വളച്ചത് വായിച്ച് പപ്പായത്തണ്ട് വിരല്‍തുമ്പില്‍ വെച്ച് വളയ്ക്കാന്‍ ശ്രമിച്ച യുവസുഹൃത്തുക്കള്‍ ഇന്നു വൃദ്ധരായി കാണണം. 300 നോവലുകള്‍ എഴുതി ലോകത്തെ വിസ്മയിപ്പിച്ചെങ്കിലും ബുദ്ധിജീവി പാരായണ ചതുരന്മാരുടെ ശ്രദ്ധയില്‍ പെടാതെ പോയതാവണം സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ ആരും പുഷ്പനാഥിന് അംഗീകാരം കൊടുക്കാതിരുന്നതിന് കാരണം.
മലായളികളെ മാത്രമല്ല മൊഴിമാറ്റം ചെയ്യപ്പെട്ട തന്റെ നോവലുകളിലൂടെ തമിഴ്, തെലുങ്ക്, കന്നഡ വായനക്കാരെയും അദ്ദേഹം അതിശയിപ്പിച്ചു. ശാസ്ത്രത്തിലും, സ്പോര്‍ട്സിലും കലകളിലും ഉള്ള അറിവ് നോവലുകളിലൂടെ അദ്ദേഹം വായനക്കാര്‍ക്ക് പകര്‍ന്നു നല്കി. വിസ്മൃതിയിലേക്ക് തള്ളപ്പെടേണ്ട ആളല്ല കോട്ടയം പുഷ്പനാഥ് എന്ന മഹനീയ വ്യക്തിത്വം
-കെ.എ. സോളമന്
ഈ പുനസ്സമാഗമം നന്നായി
ശുഭ പുനംസമാഗമം. ലോകാസമസ്താ സുഖിനോഭവന്തു. സത്യസന്ധത ഈശ്വരഭക്തി, ദേശസ്നേഹം, ലളിതജീവിതം. ഇതിലധിഷ്ഠിത ഭാരതം ലോകത്തിന് നല്‍കിയത് സാക്ഷാത്ക്കരിക്കപ്പെട്ടു. ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിങ്-പ്രധാന മന്ത്രി നരേന്ദ്രമോദി ചര്‍ച്ച നേര്‍ക്കാഴ്ച ഉജ്ജ്വലവും ആവേശകരവും ആനന്ദപ്രദവുമാണ്. തൊട്ടുതന്നെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍, ദക്ഷിണ ഭരണാധികാരി മൂണ്‍ ജെ ഇന്നും എല്ലാം മറന്ന് മനുഷ്യ സാഹോദര്യ സൗഹൃദസംഗമം നടത്തി. ലോക മനസ്സാക്ഷിയെ ഉണര്‍ത്തുന്നു. കാപാലിക സ്വേച്ഛാധിപത്യ രാഷ്ട്രീയം നരകത്തിന്റെ പടുകുഴിയിലേക്ക് സ്വയം അലിഞ്ഞ് മാനവസാഹോദര്യം വാഴ്ത്തപ്പെടുന്ന ഈ അവസരം ഭാരതം ലോകത്തിന് മാര്‍ഗ്ഗദര്‍ശകമായി വിളങ്ങുന്നു. നീണ്ട വര്‍ഷത്തെ വിധ്വംസനത്തിനൊടുവില് മനുഷ്യ സാഹോദര്യത്തിലധിഷ്ഠിതമായ ഈ സമാഗമത്തിന്റെ ആവേശത്തില്‍ നമുക്കും സന്തോഷപൂര്‍വ്വം പങ്കുചേരാം. ജഗജ്ജനനീ നീ വെല്ക!
വി.ദാമോദരന്‍ നമ്പ്യാര്‍
കീഴൂര്‍, ഇരിട്ടി.
വിദ്യാര്‍ത്ഥികള്‍ ആരെക്കണ്ട് പഠിക്കണം
‘ചൊട്ടയിലേ ശീലം ചുടലവരെ’- ആപ്തവാക്യം. ആദ്യകാലങ്ങളില്‍ മാതാപിതാക്കള്‍, പിന്നെ വളര്‍ന്ന് വരുന്ന ചുറ്റുപാടുകള്‍, സാമൂഹ്യവ്യവസ്ഥിതികള്‍, കുടുംബബന്ധങ്ങള്‍. സ്കൂള്‍ തലത്തില്‍ അദ്ധ്യാപകനോ, അദ്ധ്യാപികയോ, കോളേജുതലത്തിലും അപ്രകാരം തന്നെയാകാണം. ഗുരു കഴിവതും ശിഷ്യന്റെ മനസ്സില്‍ അറിവിന്റെ സ്ഫുരണങ്ങള്‍ പകര്‍ന്ന് നല്‍കിക്കൊണ്ടേയിരിക്കണം. അതിലൂടെ ഒരു പരിവര്‍ത്തനം ശിഷ്യന്റെ മനസ്സില്‍ സൃഷ്ടിക്കാന്‍ സാധിക്കണം. ആത്മപ്രചോദനം വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ഒരു സ്വാധീന ഘടകംതന്നെയാണ്. അത് രാഷ്ട്രീയ പ്രബുദ്ധത മാത്രമാകരുത്. അത് അല്പം ആത്മീയതയും ആയിക്കോട്ടേ. പഠനം എന്നത് അസ്തിത്വത്തെ അറിയാനുള്ള പഠനം കൂടിയാവണം. അതാണ് കൂടുതല്‍ അനുപേക്ഷണീയം. അല്ലാതെ കര്‍മ്മ നിര്‍വ്വഹണത്തിനുള്ള പഠനം മാത്രമാകരുത്.
മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അഭാവത്തില്‍ നാം സൃഷ്ടിക്കുന്നത് മനുഷ്യനെയല്ല. മറിച്ച് ഏതാനും മൂഢന്മാരേയാണ്. സ്വഭാവരൂപീകരണത്തിലൂടെ മനുഷ്യനെ സൃഷ്ടിക്കുന്ന ഒരു വിദ്യാഭ്യാസം യുവാക്കളിലൂടെ നടപ്പാക്കുകയാണ് ഏക പോംവഴി. അല്ലെങ്കില്‍ കസേരകത്തിക്കലും വെട്ടും, നുറുക്കും, അപവാദം പരത്തലും ആത്മഹത്യകളും പ്രണയ നൈരാശ്യങ്ങളും, കായല്‍പ്പരപ്പിലെ കബന്ധങ്ങളും, കലാലയങ്ങളിലെ ആയുധശേഖരവും എന്നും പത്രത്തിന്റെ താളുകളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കും.
വിവര സാങ്കേതികവിദ്യ അനുദിനം മാറി മറിഞ്ഞുകൊണ്ടിരിക്കുന്ന ഈ യുഗത്തില്‍ അദ്ധ്യാപകന്റെ ദൗത്യങ്ങളും സീമാതീതമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
ശ്രീകുമാര്‍ ജി.കെ. ശാസ്തമംഗലം, തിരുവനന്തപുരം
മാലോകരല്ല, എല്ലാവരും ഒന്നുപോലെയാകണം
ലോകം മുഴുവനും പാവപ്പെട്ടവരും പണക്കാരും തമ്മില്‍ വലിയ അന്തരമുണ്ട്. പണക്കാര് കൂടുതല്‍ പണക്കാരാവുകയും പാവപ്പെട്ടവര്‍ അതീവ പാവപ്പെട്ടവരാവുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. എല്ലാ മനുഷ്യരും സ്വാര്‍ത്ഥികളാണ്. ഇതു കൂടുതല്‍ പണക്കാരുടെ ഇടയിലാണ്. ഒരാള്‍ ജനിച്ചുവീഴുമ്പോള്‍ അവന്റെ മനസ്സ് ശൂന്യമാണ്. അവന് അല്ലെങ്കില്‍ അവള് വളര്‍ന്നുവരുമ്പോള്‍ മാത്രമാണ് മനസ്സില്‍ അതിന്റെ മനോഭാവം രൂപപ്പെടുന്നത്. അവന് പരിശീലിച്ചുവരുന്ന രൂപത്തിലും ഭാവത്തിലും നിന്നാണ് മനോഭാവം രൂപപ്പെടുന്നത്. പുരാണങ്ങളില്‍ ഗര്‍ഭസ്ഥശിശു അറിവുനേടിയതായി പറയുന്നത് വെറുതെയാണ്. കുഞ്ഞ് വളര്‍ന്നുവരുമ്പോള്‍ അവന്റെ വികാര വിചാരങ്ങള്‍ അതതുസമയത്തെ പ്രവൃത്തിപരിചയങ്ങളില്നിന്ന് രൂപപ്പെടുന്നതാണ്. പ്രാകൃത ഒരുകുട്ടിയില്‍ രൂപപ്പെടുന്നത് അവന്റെ അച്ഛനമ്മമാരില്‍നിന്ന് കിട്ടിയതും (ജീന്‍) പ്രവൃത്തി പരിചയവും കൂടിയാണ്. നല്ലതോ ചീത്തയോ ആയ സ്വഭാവം അവനില്‍ കൂടിയോ കുറഞ്ഞോ ഇരിക്കാം. നല്ല വിദ്യാഭ്യാസവും നല്ല അന്തരീക്ഷത്തിലും കുട്ടി വളരുന്നതും നല്ല മാനസികാവസ്ഥ അവനില്‍ വളര്‍ത്തും.
ഒരാളുടെ മസ്തിഷ്ക്കത്തിന്റെ നാലില്‍ ഒരുഭാഗം പോലും ദൈനംദിന കാര്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നില്ല. വലിയശാസ്ത്രജ്ഞന്മാരുടെ കാര്യത്തില്‍ക്കൂടി ഇതാണ് സ്ഥിതി. ലോകത്തിലെ ജനസംഖ്യയില്‍ 99 ശതമാനം പേരും ഒരുരീതിയില്‍ അല്ലെങ്കില്‍ മറ്റൊരുരീതിയില്‍ ബുദ്ധിമാന്മാര് ആണ്. എല്ലാവരിലും സ്വാര്‍ത്ഥ താല്പര്യങ്ങള്ഉണ്ട്.
സാധന സാമഗ്രികളുടെ വിലനിയമം സമ്പന്നര്‍ക്കായി കണക്കാക്കുമ്പോള്‍ പാവപ്പെട്ടവര്‍ക്കായി നിശ്ചയിക്കുന്ന വിലയുടെ അഞ്ചോ പത്തോ ഇരട്ടി വസൂലാക്കേണ്ടിയിരിക്കുന്നു. അത് നടപ്പില്ലാത്ത കാര്യമാണ്. ഒന്നുമാത്രം, എല്ലാവര്ക്കും ജോലിയും ഭവനവും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യം. ഭരണം ഗവണ്മെന്റിന്റേത് മാത്രമായിരിക്കണം. ഗവണ്മെന്റിനെ ദൈവമായി കരുതുകയും ചെയ്യാം. ദൈവീകത ഉള്ളവര്‍ തുലോം വിരളമാണ്.
മേല്‍പ്പറഞ്ഞ രീതിയിലുള്ള ലോകത്ത് ഓരോ കൂടുംബത്തിനും ഒരുഭവനവും ജോലിയും നല്‍കിയിരിക്കണം. ഭൂമി ആരോഗ്യവാന്മാരായവര്ക്കുവേണ്ടി കൃഷി ചെയ്യുവാന്‍ വിട്ടുനല്‍കുകയും വേണം. വ്യാപാരം ഒരാളുടെ ചുമതലയിലാണെങ്കില് മൂലധനം പത്തുകോടിയില്‍ കൂടാന്‍ പാടില്ല. കമ്പനി വ്യാപാരമോ വ്യവസായമോ ആണെങ്കില്‍ നൂറുകോടിയില്‍ കൂടാന്‍ പാടില്ല. ഇത് രണ്ടുമല്ലാത്ത വ്യാപാരമെല്ലാം ഗവണ്മെന്റിന്റെ അധീനതയിലായിരിക്കണം.
ശങ്കരന് നായര്‍, കടവന്ത്ര
പ്രതികരിക്കാൻ ഇവിടെ എഴുതുക: