സ്വന്തംലേഖകന്‍
കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുനഃസംഘടനയില്‍ പി.ജയരാജനെ ഇത്തവണയും പരിഗണിച്ചില്ല. പിന്നില്‍ സിപിഎം കണ്ണൂര്‍ ലോബി നേതാക്കള്‍ക്കിടയിലെ ഗ്രൂപ്പ് പോര്. എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവിനെയും കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാലനേയും സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തുകയും അംഗസഖ്യ15 ല്‍ നിന്ന് 16 ആയി ഉയര്‍ത്തുകയും ചെയ്തിട്ടും ജയരാജനെ ഉള്‍പ്പെടുത്തിയില്ല. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എം.വി.ഗോവിന്ദനുമടക്കമുളള നേതാക്കളുടെ ശക്തമായ ഇടപെടല്‍ കാരണമാണ് ജയരാജന് സെക്രട്ടറിയേറ്റില്‍ എത്തുന്നതിന് തടസ്സമായതെന്നാണ് സൂചന.
പാര്‍ട്ടി സമ്മേളനങ്ങളില്‍ ജയരാജന്റെ പ്രവര്‍ത്തന ശൈലിയെക്കുറിച്ച് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. മൂന്നാമതും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നതിലും ഒരുവിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു. അതിനാല്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാമെന്ന് പാര്‍ട്ടിക്കകത്ത് ധാരണയായിരുന്നു. പുനസംഘടനയില്‍ ഉള്‍പ്പെടുത്താത്തതോടെ ഇതെല്ലാം വെറുതെയായി. ജയരാജനേക്കാള് ജൂനിയറും ജില്ലാ സെക്രട്ടറിമാരുമായ രണ്ടു പേരെ സംസ്ഥാന സെക്രട്ടറിയേറ്റിലെടുത്തതും ജയരാജന് കനത്ത തിരിച്ചടിയായി.
കണ്ണൂര്‍ ലോബിയിലെ ഭിന്നതയുടെ തുടര്‍ച്ചയാണിത്. കണ്ണൂരില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും ലഭിക്കാത്ത സ്വീകാര്യത പാര്‍ട്ടിക്കകത്ത് ജയരാജന് ലഭിച്ചിരുന്നു. പാര്‍ട്ടിക്കകത്ത് സ്വയം മഹത്വവല്ക്കരിക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ പാര്‍ട്ടിക്കതീതനായി മാറുന്ന ജയരാജനെ ഒതുക്കുകയെന്ന ലക്ഷ്യത്തോടെ പിണറായിയും കോടിയേരിയും കൂട്ടമായെടുത്ത തീരുമാനത്തിന്റെ ഭാഗമാണ് സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാക്കിയതെന്നാണ് സൂചന. കണ്ണൂരില്‍ നിന്നുളള ഇ.പി.ജയരാജന് ബന്ധു നിയമന വിവാദത്തില്‍പ്പെട്ട രാജിവെയ്ക്കേണ്ടി വന്നതും പിന്നീട് വിജിലന്‍സ് ജയരാജനെ കുറ്റവിമുക്തനാക്കിയിട്ടും മന്ത്രിസഭയില്‍ തിരിച്ചെത്താന്‍ അനുവദിക്കാത്തതും പി.ജയരാജന്റെ കടുംപിടുത്തമാണെന്ന ആരോപണമുണ്ട്. ഇ.പി.ജയരാജന്റെ ഭാര്യാ സഹോദരിയായ പി.കെ.ശ്രീമതിയുടെ മകനെ വ്യവസായ വകുപ്പില്‍ അനധികൃതമായി നിയമനം നേടാന്‍ ശ്രമിച്ച വിഷയവുമായി ബന്ധപ്പെട്ട് പി.ജയരാജനും പി.കെ.ശ്രീമതി എംപിയും കഴിഞ്ഞ ഏതാനും നാളുകളായി അകന്നു നില്‍ക്കുകയാണ്. ഇ.പി.ജയരാജനുള്‍പ്പെടെയുളള നേതാക്കളും പി.ജയരാജന്റെ സെക്രട്ടറിയേറ്റ് പ്രവേശനത്തിന് തടസ്സം നിന്നതായാണ് സൂചന. സെക്രട്ടറിയേറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കാനുളള പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ യോഗത്തില്‍ ജയരാജ വിരുദ്ധര്‍ സ്വാധീനം ചെലുത്തിയതാണ് ജയരാജനെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താത്തതിന് പിന്നിലെന്നും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: