ലഖ്നോ: ഉത്തരേന്ത്യയില്‍ ആഞ്ഞടിച്ച പൊടിക്കാറ്റിലും കനത്ത മഴയിലും നൂറോളം പേര് മരിച്ചു. നൂറ്റമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ദല്‍ഹി, ഹരിയാന, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു കാറ്റിന്റെ താണ്ഡവം. മിക്ക സംസ്ഥാനങ്ങളിലും വൈദ്യുതി വിതരണം പൂര്‍ണമായും നിലച്ചു. പഞ്ചാബിലും ഹരിയാനയിലും രാജസ്ഥാനിലുമെല്ലാം റോഡ് ഗതാഗതവും പൂര്‍ണമായും തടസ്സപ്പെട്ടു.
യുപിയിലാണ് ഏറ്റവും കൂടുതല്‍ മരണം- 42. ആഗ്രയില്‍ മാത്രം 36 പേര് മരിച്ചു. മണിക്കൂറില്‍ 130 കിലോമീറ്ററായിരുന്നു ആഗ്രയില്‍ കാറ്റിന്റെ വേഗത. ശക്തമായ മഴയിലും ഇടിമിന്നലിലും ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്കി.
ദല്‍ഹിയില്‍ കാറ്റ് ശക്തമായതിനെ തുടര്‍ന്ന് രണ്ട് അന്താരാഷ്ട്ര സര്‍വീസുകളുള്‍പ്പെടെ 15 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. തലസ്ഥാനത്ത് മണിക്കൂറില്‍ 59 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്.
രാജസ്ഥാനില്‍ ബുധനാഴ്ച വൈകിട്ട് തുടങ്ങിയ ശക്തമായ കാറ്റ് രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി വീശി. 29 പേര് മരിച്ചു. ഭരത്പൂര്‍ ജില്ലയില്‍ 16 പേര് മരിച്ചു. വീടുകള്‍ തകര്‍ന്നാണ് ഏറെപ്പേര്‍ക്കും ജീവന് നഷ്ടമായത്.പലയിടങ്ങളിലായി നൂറുകണക്കിന് മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി. മരങ്ങള്‍ വീണ് ഒട്ടേറെ വാഹനങ്ങള്‍ക്കും കേടുപറ്റി. ആല്‍വാറിലാണ് അപകടങ്ങളേറെയും. വൈദ്യുതി വിതരണം നിര്‍ത്തിവെച്ചതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാനായി.
ഉത്തരാഖണ്ഡില്‍ പൊടിക്കാറ്റും മഴയും മൂലം ചതുര്‍ധാം തീര്‍ത്ഥാടനം നിര്‍ത്തി വെച്ചു. ഒഴുകിയെത്തിയ അവശിഷ്ടങ്ങള്‍ റോഡുകളില്‍ അടിഞ്ഞു കൂടിയിരിക്കുകയാണ്. മധ്യപ്രദേശില്‍ പൊടിക്കാറ്റില്‍ പെട്ട് രണ്ടു കുട്ടികള്‍ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: