മനുഷ്യാവകാശകമ്മീഷന് ഉത്തരവ് അട്ടിമറിച്ച് ലാത്വിയന്‍ വനിതയുടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിച്ചു. അന്താരാഷ്ട്രതലത്തില്‍തന്നെ ശ്രദ്ധേയമായ കൊലപാതകത്തില്‍ ആകെ ഉണ്ടായിരുന്ന തെളിവാണ് ഇതോടെ നശിപ്പിക്കപ്പെട്ടത്. മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരിട്ടെത്തിയാണ് ഇതിന് നേതൃത്വം നല്‍കിയത്.
മനുഷ്യാവകാശ കമ്മീഷന് ഉത്തരവിനെക്കുറിച്ച് ചൂണ്ടിക്കാണിച്ചപ്പോള്‍ ഈ കമ്മീഷന് നാടിന്റെ ശാപമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇങ്ങനെയൊരു ഉത്തരവ് ശ്രദ്ധയില്‍പെട്ടിട്ടില്ല. അങ്ങനെയൊന്നുണ്ടെങ്കില്‍ത്തന്നെ അത് മനുഷ്യത്വമില്ലാത്ത ഉത്തരവാണെന്ന് മന്ത്രി രോഷാകുലനായി. കമ്മീഷന് തരം താണ രാഷ്ട്രീയം കളിക്കുകയാണ്. മൃതദേഹം ദഹിപ്പിച്ചത് അവരുടെ സഹോദരിയുടെ ആഗ്രഹപ്രകാരമാണ്. വിറക് അടുപ്പില്‍ത്തന്നെ ദഹിപ്പിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹമെന്ന് മന്ത്രി പറഞ്ഞു.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ:എസ്. സുരേഷിന്റെ പരാതിയില്‍ വാദം കേട്ടതിന് ശേഷം മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടത്. മൃതദേഹം ദഹിപ്പിക്കാനുള്ള നീക്കം ചോദ്യം ചെയ്ത കമ്മീഷന് ക്രിസ്തുമതവിശ്വാസപ്രകാരം അടക്കം ചെയ്യണമെന്നാണ് ഉത്തരവില്‍ നിര്‍ദേശിച്ചത്. 3.50ന് ഉത്തരവ് ഡിജിപിയുടെ ഓഫീസിലെത്തി അദ്ദേഹത്തിന് കൈമാറിയെന്ന് അഡ്വ: സുരേഷ് വ്യക്തമാക്കി. അപ്പോള്‍ മൃതദേഹം ശാന്തികവാടത്തിലേക്ക് എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ. സംസ്കരിക്കുന്നത് തടയാന്‍ സമയം ഉണ്ടായിട്ടും ഡിജിപിയുടെ ഓഫീസ് നടപടികള്‍ സ്വീകരിക്കാതെ കാലതാമസം വരുത്തി. ശാന്തികവാടത്തിലേക്ക് പുറപ്പെടാന്‍ തയ്യാറായിരുന്ന ഡിജിപി ലോക് നാഥ് ബെഹ്റ ഓഫീസില്‍ തന്നെയിരുന്ന് സംസ്കാരം വേഗത്തിലാക്കാനുള്ള വഴിയൊരുക്കുകയായിരുന്നു.
ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് കമ്മീഷന് ആക്ടിങ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവ് നല്‍കിയത്. ഒരാഴ്ചക്കകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. ശരീരം ദഹിപ്പിച്ചാല്‍ അത് മനുഷ്യാവകാശ ലംഘനമാകുമെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു
മൃതദേഹം ദഹിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടിയ തിടുക്കം ദുരൂഹമാണ്. പുനരന്വേഷണം വന്നാല്‍ നല്‍കേണ്ട ഏക തെളിവാണ് ചാരമാക്കിയത്. സംസ്കാരം സംബന്ധിച്ച് ലാത്വിയന്‍ സര്‍ക്കാരിന്റെയോ ഭാരത വിദേശകാര്യമന്ത്രാലയത്തിന്റെയോ അഭിപ്രായം തേടിയില്ല. രാസപരിശോധനാഫലം ലഭിക്കാനുള്ള കാലതാമസമാണ് അറസ്റ്റ് വൈകുന്നതിന് കാരണമായി പറഞ്ഞിരുന്നത്. ഇപ്പോള്‍ ലഭിച്ചെന്ന് പറയുന്ന പരിശോധനാഫലങ്ങളില്‍ ഇനിയൊരു സംശയം ആര്‍ക്കും രേഖപ്പെടുത്താനാവാത്ത വിധം തെളിവ് നശിപ്പിക്കുകയാണ് മൃതദേഹം സംസ്കരിച്ചതിലൂടെ ചെയ്തത്. പോലീസിനും സര്‍ക്കാരിനും എന്തോ മറയ്ക്കാനുണ്ടെന്നതിന്റെ സൂചനയാണിതെന്ന് അഡ്വ:എസ്. സുരേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: