ബംഗളുരു: രാജ്യത്തിന്റെ വികസനത്തില്‍ വനിതകള്‍ക്ക് നിര്‍ണായക റോളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടക മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുമായി നമോ ആപ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്റെ ‘ബേട്ടി ബചാവോ’ പദ്ധതി രാജ്യത്ത് ലിംഗാനുപാതത്തില്‍ വര്‍ധനവുണ്ടാക്കിയെന്നും മോദി പറഞ്ഞു.
രാജ്യത്ത് സ്ത്രീകളുടെ ശാക്തീകരണത്തിന് തന്റെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ തുല്യ പരിഗണനയാണ് നല്‍കുന്നത്. വനിതാ നേതൃത്വത്തിനു കീഴില്‍ വികസന വളര്‍ച്ചയാണ് രാജ്യം കൈവരിക്കുന്നത്. അത് സര്‍ക്കാരിലായാലും സംഘടനയിലായാലും. കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജും നിര്‍മല സീതാരാമനും ഇതിന് ഉദാഹരണമാണെന്നും മോദി പറഞ്ഞു.
സ്ത്രീകള്‍ക്ക് പ്രബുദ്ധരായാല്‍ കുടുംബം പ്രബുദ്ധമാകും. കര്‍ണാടകയില്‍ മാത്രം വനിതകള്‍ക്കായി നാലു ലക്ഷത്തോളം സൗജന്യ ആരോഗ്യ പരിശോധനയും സൗജന്യ വാക്സിനേഷനും നല്കി. 10 ലക്ഷത്തോളം സ്ത്രീകളം കുട്ടികളുമാണ് ഇതിന്റെ പ്രയോജനം നേടിയത്. യെദ്യൂരപ്പ സര്‍ക്കാരിന്റെ കാലത്ത് സ്ത്രീകളുടെ ഉന്നമനത്തിന് സ്വീകരിച്ച നടപടികള്‍ ജനം ഇന്നും ഓര്‍ക്കുന്നുണ്ട്. പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ 10,000 രൂപ അവളുടെ പേരില്‍ സര്‍ക്കാര്‍ ഭാഗ്യലക്ഷ്മി പദ്ധതിയില്‍ നിക്ഷേപിക്കും. വിവാഹ സമയത്ത് ഇരട്ടിയായി ലഭിക്കുന്ന പദ്ധതിയാണിത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ച് ജനം ബോധവാന്മാരായാല് അത്തരം സാമൂഹ്യ തിന്മകള് ഇല്ലാതാക്കാന്‍ കഴിയും. സ്ത്രീകളെ ചോദ്യം ചെയ്യുന്ന സമൂഹം ഒരിക്കലും പുരുഷന്മാരുടെ പ്രവര്‍ത്തികള്‍ അന്വേഷിക്കാറില്ല. സ്ത്രികളെ മാനിക്കാന്‍ ജനത്തിന് കഴിയാതെ വരുന്നിടത്ത് നിയമവും പോലീസും സര്‍ക്കാരും ഇടപെടും. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം സ്ത്രീകളുടെ പുരോഗതിക്കായി നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: