തൃശൂര്‍: സ്കൂള്‍ ലയനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും ആശങ്കകളും പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ നിഗമനങ്ങള്‍ അംഗീകരിക്കുന്നതിനു മുന്‍പ് അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം.
സര്‍ക്കാര്‍ സമീപനത്തില്‍ ഒട്ടേറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. ലയനം യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഉണ്ടായേക്കാവുന്ന സങ്കീര്‍ണതകള്‍ മുന്‍കൂട്ടി കണ്ടുവേണം തീരുമാനമെടുക്കാന്‍. വിദ്യാഭ്യാസ മേഖലയില്‍ വരുത്തുന്ന ഏതു പരിഷ്ക്കരണവും ദേശീയ വീക്ഷണമുള്ക്കൊള്ളുന്നതും ഗുണാത്മക വികാസത്തിനുതകുന്നതുമാകണം. അധ്യാപകരുടെ അന്തസ്സും സേവന വേതനാനുകൂല്യങ്ങളും കവരുന്ന പരിഷ്ക്കരണത്തെ എന്‍ടിയു അംഗീകരിക്കില്ല. ഉയര്‍ന്ന യോഗ്യതയും അധ്യാപന പരിചയവും സ്വായത്തമാക്കി ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും മുറിപ്പെടുത്തുന്ന നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയണം. ആശയക്കുഴപ്പം സൃഷ്ടിച്ച് മുതലെടുക്കാനുള്ള ഭരണ-പ്രതിപക്ഷ സംഘടനകളുടെ കുത്സിത നീക്കങ്ങളെ അധ്യാപക സമൂഹം കരുതിയിരിക്കണമെന്നും എന്‍ടിയു അഭ്യര്‍ത്ഥിക്കുന്നു.
യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് സി. സദാനന്ദന് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ്. ജയചന്ദ്രന്, ജനറല്‍ സെക്രട്ടരി പി.എസ്. ഗോപകുമാര്‍, എബിആര്‍എസ്എം സംഘടനാ കാര്യദര്‍ശി കെ. മോഹന കണ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: