തിരുവനന്തപുരം: വ്യാജരേഖകളുപയോഗിച്ച് കൈത്തറി സഹകരണ സംഘം രജിസ്റ്റര്‍ ചെയ്ത് ഒന്നേകാല്‍ കോടിയോളം രൂപയുടെ പണാപഹരണം നടത്തിയ കേസില്‍ വ്യവസായവകുപ്പ് സെക്രട്ടറി അടക്കം 10 പേര്‍ക്കെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രം ഫയലില്‍ സ്വീകരിച്ച വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജി ഡി.അജിത് കുമാര്‍ 25ന് പ്രതികള്‍ ഹാജരാകാനായി ഉത്തരവിട്ടു. വ്യവസായ (സി) വകുപ്പ് സെക്രട്ടറി പി.എ. ഇസാക്ക്, ബാലരാമപുരത്ത് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം താലൂക്ക് ഇന്റഗ്രേറ്റഡ് സില്‍ക്ക് കൈത്തറി നെയ്ത്ത് സഹകരണ സംഘം സെക്രട്ടറി മാജിദ, പ്രസിഡന്റ് പാറക്കുഴി സുരേന്ദ്രന്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഗോപാലപ്പണിക്കര്‍, വിജയകുമാരി, സുരേഷ്, ശിവരാജന്, മണിയന് നാടാര്‍, ബിജിത് കുമാര്‍, ചീഫ് പ്രൊമോട്ടര്‍ മോഹനന് എന്നിവരാണ് കേസിലെ പ്രതികള്‍.
2009 -10 കാലയളവില്‍ പ്രതികള്‍ വ്യാജരേഖകളുപയോഗിച്ച് സംഘം രജിസ്റ്റര്‍ ചെയ്തശേഷം സില്‍ക്ക് കൈത്തറി വ്യവസായ വികസനത്തിന് ദേശീയ സഹകരണ വികസന കോര്‍പ്പറേഷനില്‍ നിന്നും രണ്ട് കോടി രൂപ മാര്‍ജിന്‍ തുകയായി നേടിയെടുക്കുകയായിരുന്നു. വ്യവസായ സെക്രട്ടറി പൊതുതാത്പര്യത്തിന്റെ പേരില്‍ 1,75,20,000 രൂപ മാര്‍ജിന്‍ തുക നല്കാന് വഴിവിട്ട് അനുകൂല ഉത്തരവ് നല്കി. എന്‍സിഡിസി നിന്നും ലഭിച്ച ഈ തുകയില്‍ നിന്നും 11,54,5612 രൂപ പ്രതികള്‍ അപഹരിച്ചെടുത്ത് സര്‍ക്കാരിന് അന്യായ നഷ്ടം വരുത്തിയെന്നാണ് കേസ്. സംഘത്തിന് 11,22,754 രൂപയുടെ സഹായത്തിനേ അര്‍ഹതയുള്ളൂവെന്ന ഹാന്റ്ലൂം ഡയറക്ടറുടെയും ജില്ലാ വ്യവസായ കേന്ദ്രം ജനറല്മാനേജരുടെയും യോഗ്യതാശുപാര്ശക്കത്ത് അവഗണിച്ചായിരുന്നു വ്യവസായ സെക്രട്ടറിയുടെ ഉത്തരവ്.
തുക മുഴുവന്‍ സഹകരണ സംഘത്തിലെ ഒന്‍പത് പ്രതികളും കൈപ്പറ്റിയശേഷം ഇസാക്കിന്റെ അറിവോടെ അസംസ്കൃതവസ്തുക്കള്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങിയതായി കാണിച്ച് വ്യാജരേഖകള്‍ ഉണ്ടാക്കുകയായിരുന്നു. വിജിലന്‍സ് ഡിവൈഎസ്പിമാരായ വര്‍ഗീസ്, നന്ദനന്‍പിള്ള, കൃഷ്ണകുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത്. 163 രേഖകള്‍ക്കൊപ്പം 152 പേരടങ്ങുന്ന സാക്ഷിപ്പട്ടികയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: