അല്പദ്വാരമരന്ധ്രഗര്ത്തവിവരം
നാത്യുച്ചനീചായതം
സമ്യഗ്ഗോമയ സാന്ദ്രലിപ്തമമലം
നിശ്ശേഷജന്തൂഝിതം
ബാഹ്യേ മണ്ഡപവേദി കൂപരുചിരം
പ്രാകാരസംവേഷ്ടിതം
പ്രോക്തം യോഗമഠസ്യ ലക്ഷണമിദം
സിദ്ധൈര്‍ ഹഠാഭ്യാസിഭിഃ (ഹ.യോ.പ്ര.1-13)
ചെറിയ വാതിലുകള്‍ (അല്പദ്വാരം) ദ്വാരങ്ങളില്ല (അരന്ധ്രം) കുഴിയില്ല (ഗര്‍ത്തം), വിള്ളലും മാളവുമില്ല (വിവരം), അതി ഉയര്‍ച്ചയോ (അത്യുച്ചം) അതി താഴ്ചയോ (അതിനീചം) ഇല്ല, ചാണകം കലക്കി നല്ലപോലെ മെഴുകി ശുദ്ധമാക്കിയത്. ജന്തുക്കള്‍ പ്രവേശിക്കാത്തത്. പുറത്ത് മണ്ഡപവേദി, കിണറ്, ചുറ്റുമതില്‍- ഇവയാണ് ഹഠയോഗാഭ്യാസികള് മഠത്തിന്റെ ലക്ഷണമായി പറഞ്ഞിട്ടുള്ളത്.
ആശ്രമം, എളിയതും, വൃത്തിയുള്ളതും, പ്രകൃതിയുമായിണങ്ങുന്നതും പ്രായോഗികവും ആവണമെന്നാണ് സ്വാത്മാരാമന്റെ ആശയം. അതില്‍ കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തേണ്ടിവരും. മറ്റു ജന്തുക്കളില്‍നിന്ന് മാറിനില്‍ക്കാനാണ് ദ്വാരങ്ങളുമൊഴിവാക്കുന്നത്. അധികം വെളിച്ചം ധ്യാനത്തിനു തടസ്സമാകാം. ഇപ്പോള്‍ കൊതുകുവലയും ജനല്‍ കര്‍ട്ടനും സഹായകരമാവുന്നതുകൊണ്ട് ജനല്‍ വച്ചാലും കുഴപ്പം വരില്ല. നിലം ചാണകം മെഴുകുന്നതും നല്ലതാണ്. വൃത്തി മാത്രമല്ല, അതിന് രോഗാണുക്കളെ നശിപ്പിക്കാനുള്ള കഴിവ് ഉണ്ട്. പക്ഷേ ഇപ്പോള്‍ ശുദ്ധമായ ചാണകം ലഭിക്കില്ല എന്നുള്ള പ്രശ്നമുണ്ട്. അതുകൊണ്ട് വൃത്തിയുള്ള ഇഷ്ടിക പതിക്കുന്നതിനെപ്പറ്റി ചിന്തിക്കേണ്ടിവരും. പക്ഷേ ശുദ്ധവും വൃത്തിയുള്ളതുമാവണം മുറിക്കകം എന്നുള്ളതില്‍ തര്‍ക്കമില്ല.
കുളിക്കാനും കുടിക്കാനും പാകം ചെയ്യാനും നനയ്ക്കാനും ശുദ്ധജലം വേണം. നേതി, ധൗതി, വമനം മുതലായ ക്രിയകള്‍ക്കും ശുദ്ധജലം വേണം. അതുകൊണ്ട് കിണര്‍ ആവശ്യം തന്നെയാണ്. ദൂരത്തുനിന്നും വെള്ളംകൊണ്ടുവരുന്നത് സമയ നഷ്ടവും സാധനയില്‍ ശല്യവുമാണ്. ഉയരമുള്ള മതില് ഹിംസ്രജന്തുക്കളില്‍നിന്നും രക്ഷനല്‍കും എന്നതിനു പുറമെ ആശ്രമത്തില്‍ ഒരു ധനാത്മകമായ ഊര്‍ജ്ജം നിറഞ്ഞുനില്‍ക്കാനും സഹായിക്കും.
ഒരു സാധകന് തന്റെ മനസ്സും ശരീരവും ശുദ്ധമായി വയ്ക്കണം. സരളവും അന്യാശ്രയമില്ലാത്തതുമായ ശാന്തമായ ജീവിതം നയിക്കണം. സ്വന്തമായ വസ്തുക്കള്‍, ധനം ഇവയൊക്കെ ഏറ്റവും കുറവേ ആകാവൂ. അങ്ങനെ മനസ്സിന്റെ ശല്യങ്ങള് കുറച്ചാല്‍ ആത്മീയ പുരോഗതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും.
ഏവം വിധേ മഠേ സ്ഥിത്വാ
സര്‍വചിന്താവിവര്‍ജിതഃ
ഗുരൂപദിഷ്ട മാര്‍ഗേണ യോഗമേവ
സദാഭ്യസേത്(ഹ.യോ.പ്ര-1-14)
ഇത്തരത്തിലുള്ള മഠത്തിലിരുന്നുകൊണ്ട് എല്ലാ ചിന്തകളെയും വെടിഞ്ഞ് ഗുരു ഉപദേശിച്ച രീതിയില്‍ യോഗം തന്നെ എപ്പോഴും അഭ്യസിക്കണം.
‘യോഗബീജ’ത്തില്‍ പറയുന്നു:- പ്രാണായാമത്തില്‍ സിദ്ധി നേടിയ ഗുരുവിനെ സേവിച്ച് അദ്ദേഹത്തിന്റെ ഉപദേശപ്രകാരം പ്രാണായാമം അഭ്യസിക്കണം.
‘രാജയോഗ’ത്തില്‍ സ്വഗുരുവിന്റെ മഹത്വം പറയുന്നു: വേദാന്തം, തര്‍ക്കം, നാലുവേദങ്ങള്‍, ശാസ്ത്രങ്ങള്‍ ഇവയില്‍ പണ്ഡിതരായവര്‍ പരിചയത്തില്‍ വരാം. ധ്യാനവും ധര്‍മവും ചെയ്യുന്നവരും ഉണ്ടാകാം. എന്നാലും തന്റെ ഗുരുവിനെ വിട്ടുപോവരുത്.
സ്കന്ദപുരാണം:- ആചാര്യനില്‍ നിന്ന് യോഗസര്വസ്വം നേടിയശേഷം സ്ഥിരബുദ്ധിയോടെ ഗുരുവചനമനുസരിച്ച് സ്വയം സാധന ചെയ്താല്‍ നിര്‍വൃതി ലഭിക്കുക തന്നെ ചെയ്യും.
സുരേശ്വരാചാര്യര്‍: ഗുരുപ്രസാദംകൊണ്ട് അഷ്ടാംഗയുക്തമായ യോഗം ലഭിക്കും. ശിവപ്രസാദംകൊണ്ട് ശാശ്വതമായ യോഗസിദ്ധിയും ലഭിക്കും. ഈശ്വരനിലും ഗുരുവിലും അത്യന്തഭക്തിയുള്ളവന് പഠിച്ചതെല്ലാം പ്രകാശിക്കുമെന്ന് ശ്വേതാശ്വതരോപനിഷത്ത് പറയുന്നു.
ആചാര്യവാന്‍ പുരുഷോ വേദ-ആചാര്യസേവകനായവന് ജ്ഞാനം നേടും-എന്ന് ഛാന്ദോഗ്യോപനിഷത്.
സാത്വികമായ മനസ്സില്‍ ചിന്തകള്‍ കുറയും. പക്ഷെ താമസ-രാജസഗുണങ്ങളാണ് കടന്നുനില്ക്കുന്നത്. അതുകൊണ്ടുതന്നെ മനസ്സില്‍ കലക്കമുണ്ടാവും. ഇന്നത്തെക്കാലത്ത് സാധനയ്ക്കുവേണ്ടി സമയം മാറ്റിവക്കുന്നതും ഒരു പ്രശ്നമാണ്. സാധനയ്ക്കായി പ്രത്യേക സ്ഥലം മാറ്റിവയ്ക്കുകയും നിത്യവും സ്ഥിരമായി 30 മിനിട്ടെങ്കിലും മാറ്റിവയ്ക്കുകയും ചെയ്യണം.
(പതജ്ഞലിയോഗ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍ 94470 77203)
പ്രതികരിക്കാൻ ഇവിടെ എഴുതുക: