മാറ്റുവിന്‍ ചട്ടങ്ങളെ എന്ന് ആഹ്വാനം ചെയ്തത് മഹാകവി കുമാരനാശാനാണ്. കുമാരനാശാനെ അംഗീകരിക്കില്ലെന്നാണ് കേരളത്തിലെ ഒരു കൂട്ടം കലാകാരന്മാര് പറയുന്നത്. 65 വര്‍ഷം മുമ്പ് എന്താണോ നടന്നത് അതപ്പടി നടക്കണമെന്നാണ് അവരുടെ ശാഠ്യം. സിനിമാ അവാര്‍ഡാണ് വിഷയം. 65 വര്‍ഷം മുമ്പ് സിനിമാ അവാര്‍ഡ് എന്നുപറഞ്ഞാല്‍ 10ല്‍ താഴെ ആള്‍ക്കാരെ ആദരിക്കുന്ന ചടങ്ങ്. ഇന്നത് 137 ആയി. ഒരാള്‍ക്ക് ഒരു മിനിട്ട് കണക്ക് കൂട്ടിയാല്‍ 137 മിനുട്ട്. എന്നുവച്ചാല്‍ രണ്ടേകാല്‍ മണിക്കൂറിലധികം. ആദരിക്കല്‍ ചടങ്ങില്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ രാഷ്ട്രപതി പങ്കെടുക്കില്ലെന്നാണ് ചട്ടം. അത് രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായതിനുശേഷം ഉണ്ടാക്കിയതല്ല.
രാഷ്ട്രപതിയുടെ ഓഫീസ് പഴയ പ്രോട്ടോകോള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. അതാരെയും ചെറുതാക്കാനോ അവഹേളിക്കാനോ അനാദരിക്കാനോ ഉദ്ദേശിച്ചല്ല. അത് പ്രകാരം നടക്കണമെന്ന നിര്‍ദ്ദേശം വന്നപ്പോള്‍ സുപ്രധാനമായ പതിനൊന്ന് അവാര്‍ഡുകള്‍ രാഷ്ട്രപതി നല്‍കാനും അവശേഷിക്കുന്നവ വകുപ്പുമന്ത്രി നല്‍കാനും തീരുമാനിച്ചു. അതറിഞ്ഞതുമുതല്‍ ചിലര്‍ ദല്‍ഹിയില്‍ കലഹം തുടങ്ങി. കേരളത്തിലെയും ബംഗാളിലെയും സിനിമാക്കാര്‍ക്കാണ് കലി കയറിയത്. രാഷ്ട്രപതിയില്‍ നിന്ന് തന്നെ അവര്‍ക്ക് പുരസ്കാരം കിട്ടണം. മറ്റുള്ളവ അവര്‍ അംഗീകരിക്കില്ല. അവാര്‍ഡ് വേണ്ടെന്നല്ല. തുകയും ഫലകവും വേണം. അത് കേന്ദ്രമന്ത്രി നല്കിയാല് പോര. പിന്നെ ആരില്‍നിന്ന് സ്വീകരിക്കും? അതൊരു പ്രശ്നം തന്നെയാണ്.
രാഷ്ട്രപതിയുടെ പുരസ്കാരം എന്ന് ക്ഷണക്കത്തില്‍ പറഞ്ഞിട്ടുണ്ട്. അത് എങ്ങനെ മറ്റൊരാള്‍ക്ക് നല്കാന് കഴിയും? എന്നാണ് ചോദ്യം. രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്ക് തപാലില്‍ എത്തിച്ചാല്‍ സ്വീകരിക്കില്ലെ? രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ മുഖ്യമന്ത്രി സമ്മാനിക്കാറില്ലെ? രാഷ്ട്രപതിയുടെ പുരസ്കാരങ്ങള്‍ മറ്റാരെങ്കിലും നല്കിയാല് അത് രാഷ്ട്രപതിയുടെ അവാര്‍ഡ് അല്ലാതാകുമോ?
ഈ വര്‍ഷത്തെ സിനിമ അവാര്‍ഡ് എല്ലാവര്ക്കും രാഷ്ട്രപതി നല്കിയാലും ചടങ്ങ് അലങ്കോലപ്പെടുത്താന്‍ അച്ചാരം വാങ്ങിയാണ് ചിലര്‍ ദല്‍ഹിക്ക് വണ്ടി കയറിയത്. അത് രാഷ്ട്രീയമാണ്. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ കരാര്‍ ഉറപ്പിച്ച ഒരു മഹതിയാണ് അതിന് നേതൃത്വം നല്‍കിയത്. രാഷ്ട്രപതി അവാര്‍ഡ് നല്കിയാലും ജേതാക്കളുടെ കൂടെ വന്നവര്‍ക്ക് യാത്രാ ബത്തയും താമസ സൗകര്യവും നല്‍കണമെന്നാവശ്യപ്പെട്ട് കോലാഹലം സൃഷ്ടിക്കാന്‍ അവര്‍ ‘ആളൊരുക്കം’ നടത്തിയിരുന്നു.
കേന്ദ്ര ക്യാബിനറ്റ് മന്ത്രി എന്നാല്‍ പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രിക്ക് തുല്യമാണ്. സ്മൃതി ഇറാനിക്ക് ചലച്ചിത്രക്കാര് അയോഗ്യത കണ്ടത് അവര്‍ നേരത്തെ സീരിയല്‍ നടി ആയിരുന്നു എന്നാണ്. ഇതിനെതിരെ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പ്രതിഷേധിച്ചു കണ്ടില്ല.
ഏതു തൊഴിലും മഹത്തരമെന്ന് കാണുന്നവരാണ് നമ്മള്. എന്നിട്ടും സീരിയല്‍ നടി എന്നാക്ഷേപിച്ചതിന്റെ പൊരുളാണ് മനസിലാകാത്തത്. രാഷ്ട്രപതിഭവനെയും രാഷ്ട്രപതിയേയും അപമാനിച്ചുകൊണ്ടാണ് മലയാളം ചാനലിലെ ഒരു അവതാരകന് ആളാകാന്‍ ശ്രമിച്ചത്. ഒരു മണിക്കൂറിലധികം ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്ത ആളെ എന്തിന് രാഷ്ട്രപതിയാക്കി എന്നാണ് ചോദ്യം. ഇവിടെ മണിക്കൂറല്ല പ്രശ്നം. രാംനാഥ് കോവിന്ദിന്റെ ജാതിയാണ്.
ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ഒരു പട്ടികജാതിക്കാരനെ രാഷ്ട്രപതിയാക്കുമെന്ന് കരുതിയതല്ല. പക്ഷേ അത് നടന്നു. അതിലെ അസംതൃപ്തിയാണ് അവതാരകന് സഹിക്കാനാവാത്തത്. ഒരു പിന്നാക്കക്കാരന് പ്രധാനമന്ത്രി!. പട്ടികജാതിക്കാരന് രാഷ്ട്രപതി! എങ്ങനെ സഹിക്കും! ‘വീരവാദ’ങ്ങളെല്ലാം തകിടം മറിയുമ്പോഴുള്ള അസഹിഷ്ണുത. അതാണ് ചര്‍ച്ചകളിലും സംവാദങ്ങളിലും വ്യക്തമാകുന്നത്.
നേരത്തെ രണ്ടുതവണ സിനിമ അവാര്‍ഡ് രാഷ്ട്രപതിമാരല്ല വിതരണം ചെയ്തത്. ശങ്കര്‍ദയാല്‍ ശര്‍മ്മയും പ്രതിഭാ പാട്ടീലും വിട്ടുനിന്നപ്പോള്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് അവാര്‍ഡ് സ്വീകരിക്കാന്‍ മനസുണ്ടായിരുന്നു. ആദരപൂര്‍വം അവരത് സ്വീകരിച്ചു. ഇപ്പോള്‍ എന്തു സംഭവിച്ചു? ഉത്തരം നിസാരം. അസഹിഷ്ണുത. നരേന്ദ്രമോദി സര്‍ക്കാരിന്റെ കീഴില്‍ എല്ലാം വിവാദമാക്കാനുള്ള നിര്‍ബന്ധം. പിടിവാശിയാണത്രെ പ്രശ്നം. പിടിവാശി പുരസ്കാര ജേതാക്കള്‍ക്ക് അലങ്കാരമാണോ? നാണവും മാനവും മര്യാദയുമുണ്ടെങ്കില്‍ ഒന്നു തീരുമാനിക്കണം. ഈ സര്‍ക്കാര്‍ ഭരണത്തിലുള്ള കാലം വരെ ഒരു പുരസ്കാരവും വേണ്ടാ. ആര് തന്നാലും സ്വീകരിക്കില്ല. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ആര്‍എസ്എസുകാരാണ്. സ്മൃതി ഇറാനി കലാകാരിയും. എന്നിട്ടും എന്തേ ഇങ്ങനെയൊരു മുഷ്ക്ക്?
സ്മൃതി ഇറാനിക്ക് പണ്ടേ അഹങ്കാരമെന്നാണ് മലയാളി സംവിധായകന് കമാലുദ്ദീന് എന്ന കമല്‍ പ്രസ്താവിച്ചത്. കമാലുദ്ദീന്റെ എത്ര സീരിയലില്‍-സിനിമയില്‍ സ്മൃതി അഭിനയിച്ചിട്ടുണ്ട്? അവര്‍ അഹങ്കാരിയെന്ന് ഏതര്‍ത്ഥത്തിലാണ് കമാലുദ്ദീന് കണ്ടെത്തിയത്. നിങ്ങളുടെ അസഹിഷ്ണുത, അതാണ് പ്രശ്നം. മോദി സര്‍ക്കാരിനെതിരെ കയര്‍ക്കാന്‍ ഇത്രയും പേരെ കിട്ടിയല്ലോ? അവര്‍ക്ക് സിനിമാ അക്കാദമി മാത്രമല്ല കേരള സര്‍ക്കാരും ആദരം നല്‍കണം. കലിപ്പ് തീര്‍ക്കാന്‍ അതാണ് നല്ല വഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: