ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ 124 പേരുടെ മരണത്തിനിടയാക്കിയ കൊടുങ്കാറ്റും മഴയും കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളില്‍ കൂടി നാശം വിതയ്ക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ജമ്മുകശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ,് കേരളം, ഒഡിഷ, മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, ആസാം, ബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ ഇന്നു മുതല്‍ മൂന്നുനാള്‍ ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കശ്മീരിലും ഹിമാചലിലും ആലിപ്പഴം വീഴ്ചയ്ക്കും സാധ്യതയുണ്ട്.
മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റിലും തുടര്‍ന്നുള്ള മഴയിലും ഉത്തരേന്ത്യയില്‍ നൂറ്റിഒന്പതിലേറെപ്പേര് മരിച്ചതായാണ് കണക്കുകള്‍. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമാണ് കെടുതികളേറെയും. കാറ്റിന്റെ ശക്തിയില്‍ ഒട്ടേറെ വീടുകളും മരങ്ങളും നിലംപൊത്തി. വന്‍തോതില്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. പേമാരിയെ തുടര്‍ന്ന് ആന്ധ്രയിലും തെലങ്കാനയിലും 10 പേര് മരിച്ചു.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് രൂപംകൊണ്ട ചുഴലിക്കാറ്റും അന്തരീക്ഷത്തിലെ ആര്‍ദ്രത കൂടിയതും അസാധാരണമായി അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നതുമാണ് ഉത്തരേന്ത്യയില്‍ കൊടുങ്കാറ്റിനും മഴയ്ക്കും കാരണമായതെന്ന് കാലാവസ്ഥാ കേന്ദ്രം വക്താവ് കുല്‍ദീപ് ശ്രീവാസ്തവ അറിയിച്ചു. അടുത്ത 48 മണിക്കൂറിനകം രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും വീണ്ടും പൊടിക്കാറ്റിന് സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: