പ്രതിസന്ധികളേറെയുണ്ടെങ്കിലും കേരളത്തിന്റെ വിനോദ സഞ്ചാര മേഖല കരുത്തുകാട്ടിയാണ് മുന്നോട്ടുപോകുന്നത്. സാമ്പത്തിക പ്രതിസന്ധികളും മദ്യനിരോധനം സൃഷ്ടിച്ച പ്രശ്നങ്ങളുമെല്ലാം ഉണ്ടായിട്ടും കേരളത്തിലേക്കെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടായി. 2107ല്‍ പോയവര്‍ഷത്തെ അപേക്ഷിച്ച് 5.71 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിനു മുമ്പുള്ള വര്‍ഷങ്ങളിലും ഈ വര്‍ദ്ധന രേഖപ്പെടുത്തി. 2016-ല്‍ വിദേശ വിനോദസഞ്ചാരികളുടെ വരവ് 6.23 ശതമാനവും ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് 5.67 ശതമാനവുമാണ് 2015-നെ അപേക്ഷിച്ച് വര്‍ദ്ധിച്ചത്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിനോദസഞ്ചാരികള്‍ കേരളത്തെ അവര്‍ക്കിഷ്ടപ്പെട്ട ഇടമായി തെരഞ്ഞെടുക്കാന്‍ പലകാരണങ്ങളുമുണ്ട്. കേരളത്തിന്റെ കാലാവസ്ഥയാണ് അതില്‍ പ്രധാനം. മറ്റൊന്ന് രുചിക്കൂട്ടുകള്‍.
വിദേശ വിനോദ സഞ്ചാരികളെ കൂടുതലാകര്ഷിക്കുന്നത് കേരളത്തിന്റെ കടല്‍ തീരങ്ങളാണ്. പലതരത്തിലുള്ള ടൂറിസം സാധ്യതകള്‍ കേരളത്തിലുണ്ടെങ്കിലും കടലോര ടൂറിസത്തിന് ലഭിച്ചത്ര പ്രചാരവും ആകര്‍ഷണവും മറ്റുള്ളവയ്ക്ക് ലഭിച്ചില്ല. വിദേശ വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിച്ച തീരങ്ങളാണ് കോവളവും വര്‍ക്കലയും. ശാന്തമായ കടലും പ്രശാന്തമായ കാലാവസ്ഥയുമെല്ലാമാണ് ഇവിടെയും ആകര്‍ഷണ ഘടകം. കോവളത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുന്ന വിനോദസഞ്ചാര പാക്കേജുകളാണ് ഇപ്പോള്‍ കേരളം വിദേശികള്‍ക്ക് മുന്നില്‍ വെക്കുന്നത്. കോവളത്തെ ഒഴിവാക്കിയൊരു കേരളസന്ദര്‍ശനം ഒരു വിനോദസഞ്ചാരിക്കും സാധ്യമല്ല. അത്രയ്ക്കുണ്ട് വിദേശ രാജ്യങ്ങളിലടക്കം ഇന്ന് കോവളത്തിന്റെ പെരുമ.
എന്നാല്‍ അടുത്തകാലത്തായി കോവളം സമാധാന ടൂറിസത്തിന്റെ മേഖല അല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന ആശങ്ക പ്രബലമാണ്. എല്ലാ ടൂറിസം കേന്ദ്രങ്ങളിലും മദ്യവും മയക്കുമരുന്നുകളുമെല്ലാം ലഭ്യമാണ്. അവയെ ഒഴിവാക്കിക്കൊണ്ടുള്ള ടൂറിസത്തിന്റെ മുന്നോട്ടുപോക്ക് അസാധ്യവുമാണ്. എന്നാല്‍ മയക്കുമരുന്നിന്റെ കേന്ദ്രമായി കോവളം മാറുന്ന ഭീതിജനകമായ സ്ഥിതിയെ നമുക്ക് കാണാതിരുന്നുകൂട. കോവളത്ത് മയക്കുമരുന്നും അക്രമങ്ങളുമാണെന്ന് പ്രചരിപ്പിക്കുന്നത് ബോധപൂര്‍വ്വമാണെന്നാണ് സര്‍ക്കാരിന്റെ വാദം. ഇവിടേക്കെത്തുന്ന വിനോദ സഞ്ചാരികളില്‍ ഭയം ജനിപ്പിക്കാനാണ് അങ്ങനെ ചെയ്യുന്നതെന്നുമാണ് സര്‍ക്കാരിന്റെ പക്ഷം. കോവളത്തെക്കുറിച്ച് വിദേശത്തടക്കം ഭയം ഉണ്ടായിത്തുടങ്ങിയിട്ടുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ അത് ആരും പ്രചരിപ്പിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെട്ടതല്ല. അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ക്ക് വിദേശരാജ്യങ്ങളിലടക്കം വളരെ വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ മയക്കുമരുന്ന് മാഫിയയുടെ കയ്യിലകപ്പെട്ട് മരണം വരിച്ച വിദേശ വനിതയുടെ സംഭവം വരെ.
കോവളം, വര്‍ക്കല തീരങ്ങളില്‍ മയക്കുമരുന്ന് മാഫിയയും ക്രിമിനല്‍ സംഘങ്ങളും പിടിമുറുക്കുമ്പോള്‍ അതിനെ അമര്‍ച്ച ചെയ്യാനുള്ള പദ്ധതിയൊന്നും സര്‍ക്കാരിനില്ല. അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ കോവളവും തീരദേശ മേഖലയായ വിഴിഞ്ഞവും ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ മാഫിയകളുടെ പിടിയിലാണ്. കോവളത്തെ ടൂറിസം നിയന്ത്രിക്കുന്നത് ഗുണ്ടകളും ലഹരി മാഫിയ സംഘങ്ങളുമാണ്. പോലീസിനും എക്സൈസിനും മാസപ്പടി കൊടുത്ത് മാഫിയസംഘങ്ങള്‍ സ്വച്ഛ വിഹാരം നടത്തുന്നു. ഹോട്ടലുകാരുടെ തണലില്‍ വളരുന്ന ഗുണ്ടാസംഘത്തിനാണ് കോവളം തീരത്തിന്റെ ഭരണം. മുന്തിയ ഹോട്ടലുകള്‍ മുതല്‍ ചെറുകിട ഹോട്ടലുകാര്‍ വരെ ഇത്തരം സംഘങ്ങളെ തീറ്റിപ്പോറ്റുന്നു. വീടുകള്‍ വാടകയ്ക്ക് എടുത്ത് പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേകളും മാഫിയ സംഘങ്ങളുടെ കൈകളിലാണ്. കോവളത്തെത്തുന്ന വിനോദസഞ്ചാരികളില്‍ ഭൂരിഭാഗം പേരും ഇവരുടെ ഇരകളാകുന്നു.
അംഗീകൃത ഗൈഡുകള്‍ ഇല്ലാത്ത തീരമാണ് കോവളം. ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് അവരുടെ സ്വന്തം ഗൈഡുകളുണ്ട്. എന്നാല്‍ കോവളം തീരത്തേക്കെത്തുന്ന വിനോദസഞ്ചാരികളെ വലവീശിപ്പിടിക്കാന്‍ അനധികൃത ഗൈഡുകളുടെ നെട്ടോട്ടമാണ്. ഇവരില്‍ കൂടുതല്‍പേരും മയക്കുമരുന്ന് മാഫിയയുടെയും സെക്സ് റാക്കറ്റുകളുടെയും ഏജന്റന്മാരായാണ് പ്രവര്‍ത്തിക്കുന്നത്. മദ്യവും മയക്കുമരുന്നും നല്കി ഇവര്‍ വിദേശികളെ അടിമകളാക്കുന്നു. സഞ്ചാരികള്‍ ഏത് ഹോട്ടലില്‍ താമസിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നിവയെല്ലാം ‘മാഫിയ ഗൈഡു’കളുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കും.
ഇതുകൂടാതെയാണ് കോവളത്തുള്ള വന്‍കിട ചൂതാട്ട കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. അടുത്തിടെ വിദേശവനിത കൊല്ലപ്പെട്ട സ്ഥലം പോലെയുള്ള കണ്ടല്‍ക്കാടുകള്‍ കേന്ദ്രീകരിച്ചാണ് ലക്ഷങ്ങളുടെ ചൂതാട്ടക്കച്ചവടം നടക്കുന്നത്. പനത്തുറ മുതല്‍ കോവളം വരെയുള്ള കണ്ടല്‍ക്കാടുകളും ആളൊഴിഞ്ഞ പ്രദേശങ്ങളും ചൂതാട്ട കേന്ദ്രങ്ങളാണ്. ചൂതാട്ടകേന്ദ്രങ്ങളില്‍ സുലഭമായി മയക്കുമരുന്ന് ലഭിക്കുന്നു. വിദേശികളെയും സ്വദേശികളെയും ഇവിടേക്ക് ആകര്‍ഷിക്കുന്നതിനുള്ള കാരണവും മറ്റൊന്നല്ല. ചൂതാട്ട മാഫിയയുടെ ഇരകളായി പണവും സ്വര്‍ണ്ണവും വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ട നിരവധി വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികള്‍ പോലീസിനെ സമീപിക്കാറുണ്ട്. എന്നാല്‍ പോലീസ് മാഫിയകള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.
കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് വീര്യമുള്ള മയക്കുമരുന്നുകള്‍ നല്കുന്ന സംഘങ്ങള്‍ സജീവമാണെന്ന കണ്ടെത്തല്‍ രഹസ്യാന്വേഷണ വിഭാഗം മുമ്പേതന്നെ കോരളാപോലീസിനെ അറിയിച്ചിട്ടുണ്ട്. കോവളത്ത് സുലഭമായി മയക്കുമരുന്ന് ലഭിക്കുന്നത് ലക്ഷ്യമിട്ടെത്തുന്ന വിനോദ സഞ്ചാരികളും ഏറെയാണ്. കോവളത്ത് എത്തുന്നതോടെ എവിടെയാണ് മയക്കുമരുന്ന് ലഭ്യമാകുന്നതെന്ന് ഏജന്റുമാര്‍ പറഞ്ഞുകൊടുക്കും. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും മറ്റും മാഫിയ ഏജന്റുമാരാണ്. അവര്‍ കൃത്യമായി വിവരങ്ങള്‍ കൈമാറുക മാത്രമല്ല സാധനം കിട്ടുന്ന സ്ഥലങ്ങളില്‍ ആവശ്യക്കാരെ എത്തിക്കുകയും ചെയ്യും.
പോലീസിന്റെ പിന്തുണ ഇവര്‍ക്ക് ലഭിക്കുന്നുണ്ട് എന്നതാണ് വസ്തുത. പോലീസിനും പങ്ക് കിട്ടുന്നു എന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ ക്രമസമാധാനനില തകരാറിലായാലും അവര്‍ നിശബ്ദത പാലിക്കും. വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ പേരിന് ഒരു റെയ്ഡ് നടത്തി സംഗതി അവസാനിപ്പിക്കും. കേരളത്തിലെത്തി മയക്കുമരുന്നിന്റെ സുഖം അനുഭവിച്ചശേഷം വിദേശത്തേക്ക് തിരികെ പോയവര്‍ വഴി വന്‍വരുമാനമാണ് മയക്കുമരുന്ന് മാഫിയ നേടുന്നത്. മയക്കുമരുന്നിന്റെ സുഖം നുകര്‍ന്ന വിദേശികളെ സംബന്ധിച്ചടത്തോളം ഇടപാടുകള്‍ സുരക്ഷിതമായിരിക്കും. പ്രതിഫലം ബാങ്ക് അക്കൗണ്ടിലെത്തുന്നവര്‍ വരെ വിനോദ സഞ്ചാര മേഖലയിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതെല്ലാം പോലീസിനും അറിയാമെങ്കിലും അവര്‍ക്കും വരുമാനമുള്ളതിനാല്‍ അനങ്ങാറില്ല.
കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെതന്നെ പുറത്തുവിട്ടിരുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരമാണിത്. കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ദേശീയതലത്തില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. 2014 മുതല്‍ 16 വരെ നടന്ന കുറ്റകൃത്യങ്ങളുടെ കണക്കുപ്രകാരം വിനോദസഞ്ചാരികളുമായി ബന്ധപ്പെട്ട എട്ട് കേസുകള്‍ 2014ല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ 2016 ആയപ്പോഴേക്കും ഇത് 15 ആയി. 2017ല്‍ 27 ആയി വര്‍ദ്ധിച്ചു. ഇതെല്ലാം വിദേശ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായതാണ്. ഇതിന്റെയെല്ലാം പ്രധാന കേന്ദ്രം കോവളവും. ശാരീരികാക്രമണം, ലൈംഗിക പീഡനശ്രമം, മോഷണം, തുടങ്ങിയ കുറ്റകൃത്യങ്ങളാണ് നടന്നിരിക്കുന്നത്. രാജ്യത്ത് വിദേശ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ നല്ലൊരുശതമാനവും കേരളത്തിലാണ് നടന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഭ്യന്തര സുരക്ഷാസംവിധാനങ്ങളുടെ പാളിച്ചയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളാണ് പട്ടികയില്‍ കേരളത്തിന് മുന്നില്‍. പക്ഷെ അവിടങ്ങളില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവരുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ കൂടിക്കൂടിയും. ദൈവത്തിന്റെ സ്വന്തം നാട് സഞ്ചാരികളുടെ പറുദീസയാണെന്നാണ് പ്രചരിപ്പിക്കുന്നത്. ഇങ്ങനെപോയാല്‍ പറുദീസ നരകമാകുന്നകാലം വിദൂരത്തിലല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: