പാലക്കാട്: ഭവാനിപ്പുഴയുടെ ഉത്ഭവസ്ഥലത്ത് തമിഴ്നാട് രഹസ്യ തുരങ്കം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് എവിടെ പരാതിപ്പെടുമെന്നറിയാതെ കേരളം. തമിഴ്നാടിന്റെ അതിര്‍ത്തിക്കുള്ളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനം നിര്ത്തിവെയ്ക്കണമെന്നാവശ്യപ്പെടാന് നിയമപരമായി സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. കാവേരി നദീജല പ്രശ്നം കൈകാര്യം ചെയ്യാന്‍ സംയുക്ത ജലക്രമീകരണ സമിതി വേണമെന്ന ആവശ്യം ശക്തമാക്കുകയാണ് കേരളത്തിന്റെ മുന്നിലുള്ള ഏക പോംവഴി.
അട്ടപ്പാടി മരുഭൂമിയാക്കുന്ന തരത്തില്‍ ഭവാനിപ്പുഴയുടെ ഉത്ഭവസ്ഥലത്ത് തമിഴ്നാട് രഹസ്യ തുരങ്കം നിര്‍മ്മിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു. അപ്പര്‍ ഭവാനിയിലെ റിസര്‍വോയറില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന വെള്ളം പമ്പ് ചെയ്ത് ടണല്‍ വഴി തമിഴ്നാട്ടിലേക്കുതന്നെ തിരിച്ചുവിട്ട് 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് നീക്കം. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ജലവിഭവ മന്ത്രി മാത്യു ടി. തോമസ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണത്തില്‍ തമിഴ്നാടിന്റെ നിയമലംഘനം കണ്ടെത്തിയാല്‍ എവിടെ പരാതിപ്പെടുമെന്നതാണ് അധികൃതരെ കുഴയ്ക്കുന്നത്. കാവേരിയുടെ കൈവഴിയായ ഭവാനിയുടെ പൂര്‍ണനിയന്ത്രണം തമിഴ്നാടിനാണ്. കര്‍ണാടകയും തമിഴ്നാടും തമ്മിലുള്ള പ്രശ്നം സുപ്രീം കോടതിയിലാണ്.
ഇരു സംസ്ഥാനങ്ങളുടെയും നദീജല പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സംയുക്ത ജലക്രമീകരണ സമിതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തമിഴ്നാടും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കര്‍ണാടകയുടെ തടസവാദം മൂലം പാലിക്കാതെ കിടക്കുന്ന ഈ നിര്‍ദ്ദേശം അടിയന്തിരമായി നടപ്പാക്കണമെന്നാവശ്യപ്പെടുകയാണ് കേരളത്തിന്റെ മുന്നിലുള്ള മാര്‍ഗ്ഗം. ഇതല്ലാതെ നേരിട്ടുള്ള പരാതിയുമായി കേന്ദ്ര സര്‍ക്കാരിനെയോ കോടതിയെയോ സമീപിക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
അതേസമയം, വനംവകുപ്പില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും സംഭവത്തെക്കുറിച്ചന്വേഷിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നു കണക്കാക്കപ്പെടുന്നു. ഭവാനിപ്പുഴ ഡാംസൈറ്റിലേക്ക് കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. മാവോവാദി ഭീഷണിയുടെ പേരില്‍ മുള്ളിയില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള ദേശീയ പാതയില്‍ എട്ട് പുതിയ ചെക്പോസ്റ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതുവഴി കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്കുപോലും കടന്നുചെല്ലാനാവാത്ത അവസ്ഥയാണുള്ളത്. സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കുന്ന സംയുക്തപരിശോധന സംഘത്തെ മാത്രമേ ഇവിടേക്ക് പ്രവേശിപ്പിക്കൂ എന്ന നിലപാടാണ് ചെക്്പോസ്റ്റ് അധികൃതര്‍ക്കുള്ളത്. ഇതിന് പരിഹാരം കാണാനായില്ലെങ്കില്‍ വികലമായ അന്വേഷണ റിപ്പോര്‍ട്ടായിരിക്കും മന്ത്രിക്ക് ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: