കൊച്ചി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 16-ാം റാങ്ക് നേടി നാടിന് അഭിമാനമായ കോലഞ്ചേരി സ്വദേശി ശിഖ സുരേന്ദ്രന്റെ വിജയരഹസ്യം സ്മാര്‍ട്ട് വര്‍ക്ക്. സിലബസ് കൃത്യമായി മനസ്സിലാക്കി പരീക്ഷയ്ക്കുവേണ്ടുന്ന കാര്യങ്ങള്‍ മാത്രം പഠിച്ച്് ‘സ്മാര്‍ട്ട് വര്‍ക്കിലൂടെ’ എളുപ്പത്തില്‍ വിജയം തേടാനുള്ള വഴിയാണ് സ്വീകരിച്ചതെന്നു ശിഖ പറഞ്ഞു. എറണാകുളം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് ശിഖ സിവില്‍ സര്‍വീസ് ലക്ഷ്യം നേടിയതിനു പിന്നിലെ വിജയരഹസ്യം വെളിപ്പെടുത്തിയത്.
പല സുഹൃത്തുക്കളും പരീക്ഷയെ ആസ്പദമാക്കിയല്ല പഠിച്ചത്. അവര്‍ എല്ലാ കാര്യങ്ങളിലും ആഴത്തില്‍ അറിവു നേടി. കഠിനാധ്വാനത്തിലൂടെ ഏറെ അറിവു നേടിയെങ്കിലും പരീക്ഷക്കു വരുന്ന പലകാര്യങ്ങളും പഠിച്ചിരുന്നില്ല. പരീക്ഷയ്ക്ക് എന്തു വരുന്നോ അതു മാത്രം പഠിച്ച് ഉയര്‍ന്ന് റാങ്ക് നേടുകയായിരുന്നുവെന്നും ശിഖ പറഞ്ഞു.
പത്രവായന ശീലമാക്കിയതും ഗുണകരമായി. ചെറുപ്പം മുതലേ പത്രം വായിക്കുമായിരുന്നു. നേരത്തെ പത്രം വായിച്ചിരുന്നത് സമൂഹത്തില്‍ നടക്കുന്നത് അറിയാന്‍ വേണ്ടിയായിരുന്നു. സിവില്‍ സര്‍വീസിന് തയ്യാറായി തുടങ്ങിയതു മുതല്‍ പത്രം നന്നായി വായിച്ചു തുടങ്ങി. അതിലൂടെ ലഭിക്കുന്ന അറിവുകള്‍ കുറിച്ചുവച്ച് വിശകലനം ചെയ്യുന്നത് പതിവായിരുന്നു. അതു തന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചുവെന്നു ശിഖ പറയുന്നു.
കേരളത്തിലെ രാഷ്ട്രീയക്കാരെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഭരണാധികാരികള്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചുമതലയാണ്. നിയമത്തിനുള്ളില്‍ നിന്നു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ശിഖ കൂട്ടിചേര്‍ത്തു. അമ്മ സിലോയ്ക്കൊപ്പമാണ് ശിഖയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: