ന്യൂദല്‍ഹി: കേരളത്തിന്റെ റോഡുകള്‍ മെച്ചപ്പെട്ടതാണെങ്കിലും അതനുസരിച്ചുള്ള ഗുണം യാത്രക്കാര്‍ക്ക് ലഭിക്കുന്നില്ലെന്ന് മീനാക്ഷി ലേഖി എംപി. വീതിയില്ലാത്തും ആസൂത്രണത്തിലെ പാളിച്ചകളും യാത്രാസമയം വര്‍ദ്ധിപ്പിക്കുന്നു. കാര്യശേഷിയും കഴിവുമുള്ളവരുമാണ് മലയാളികളെങ്കിലും മതിയായ ജോലി സാധ്യതകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല. ജന്മഭൂമിയുടെ നിരന്തര പരിശ്രമങ്ങള്‍ കേരളത്തിലെ വികസന കാഴ്ചപ്പാടുകളില്‍ ക്രിയാത്മകമായ മാറ്റങ്ങളുണ്ടാക്കുവാന്‍ സാധിക്കും. ട്രാന്‍സ് കേരള സെമിനാറിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സങ്കുചിത മനോഭാവം ദേശീയതയുടെ ഏറ്റവും വലിയ ശത്രുവാണെന്ന് ലേഖി പറഞ്ഞു. മലബാറിലെ വാട്സ് ആപ് ഹര്‍ത്താലും അക്രമവും ഇടുങ്ങിയ ചിന്താഗതികള്‍ കേരളത്തില്‍ ആഴത്തിലുണ്ടെന്ന് തെളിയിക്കുകയാണ്. രാജ്യവികസനത്തിന് ജനങ്ങളുടെ മനോഭാവവും പ്രധാനപ്പെട്ടതാണ്. ദേശീയതയ്ക്ക് അനുകൂലമായ മനോഭാവം വളര്‍ത്താന്‍ ജന്മഭൂമിക്ക് സാധിക്കുന്നുണ്ട്.
സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് പ്രാദേശികമായി ജനസമൂഹത്തെ പ്രകോപിപ്പിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വാട്സ് ആപ് ഹര്‍ത്താല്‍. കത്വയിലെ ദാരുണമായ കൊലപാതകം മത, രാഷ്ട്രീയ ഭേദമന്യേ രാജ്യം മുഴുവന്‍ അപലപിച്ചതാണ്. ഇതിനെ മതവികാരത്തിനൊപ്പം പ്രാദേശികമായി ഉപയോഗിക്കുകയാണ് കേരളത്തില്‍ ഒരുവിഭാഗം ചെയ്തത്. അതേസമയം വിദേശ വനിതയുടെ കൊലപാതകത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകിയിട്ട് പോലും പ്രതികരണങ്ങള്‍ ഉണ്ടായില്ല. സിപിഎമ്മുമായും മയക്കുമരുന്നു ലോബിയുമായും ബന്ധമുള്ളവരാണ് കൊലപാതകത്തിന് പിന്നില്‍.
രാജാ കേശവദാസ് ട്രാവന്‍കൂര്‍ ദിവാനായിരിക്കെ ഗതാഗത മേഖലയില്‍ സമഗ്ര വികസനം സാധ്യമാക്കിയിരുന്നുവെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. മുഴുവന്‍ ഗ്രാമങ്ങളും നഗരങ്ങളും റോഡ് ജല ഗതാഗത സംവിധാനങ്ങളിലൂടെ ബന്ധിപ്പിച്ചു. ഇന്നത്തെ ഭരണാധികാരകള്‍ക്ക് ഈ കാഴ്ചപ്പാടില്ലാത്തതാണ് ഗതാഗത വികസനം പ്രതിസന്ധിയിലാക്കിയത്. ടൂറിസം വകുപ്പ് ജോയിന്റ് സെക്രട്ടറി സുമന് ബില്ല, ജന്മഭൂമി എംഡി എം.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്മാന് ഡോ.നന്ദഗോപാല്‍ മേനോന് സ്വാഗതവും അഡ്വ.ജോജോ ജോസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: