മാഡ്രിഡ്: ചിര വൈരികളായ ബാഴ്സലോണയും റയല്‍ മാഡ്രിഡും തമ്മിലുളള എല്‍ ക്ലാസിക്കോ പോരാട്ടം ഇന്ന് ബാഴ്സയുടെ തട്ടകമായ ന്യൂകാമ്പില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി 12.15 ന് കളി തുടങ്ങും. ഇരു ടീമുകള്‍ക്കും ഇത് അഭിമാനപോരാട്ടമാണ്.
ബാഴ്സ ലാ ലിഗ കിരീടം ഉറപ്പാക്കിക്കഴിഞ്ഞു. ഇതു വരെ ഒറ്റ മത്സരവും തോല്‍ക്കാതെയാണ് അവര്‍ സ്പാനിഷ് കിരീടം ചൂടിയത്. എല്‍ ക്ലാസിക്കോയുള്പ്പെടെയുളള ശേഷിക്കുന്ന മത്സരങ്ങളിലും വിജയക്കുതിപ്പ് നടത്തി അപരാജിത ജേതാക്കളാകാനുള്ള തയ്യാറെടുപ്പിലാണ് ബാഴ്സ.
അതേസമയം റയലിന് കണക്കുതീര്‍ക്കണം. അപരാജിതരായി മുന്നേറുന്ന ബാഴ്സയുടെ കുതിപ്പും തടയണം. ആദ്യ വട്ടം ഏറ്റുമുട്ടിയപ്പോള്‍ റയല്‍ സ്വന്തം തട്ടകത്തില്‍ ബാഴ്സയോട് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോറ്റു. ഈ തോല്‍വിക്ക് ഇന്ന് പകരം വീട്ടിയാല്‍ ബാഴ്സയുടെ അപരാജിത കുതിപ്പിന് വിരാമാകും.
കഴിഞ്ഞയാഴ്ച ഡിപ്പോര്‍ട്ടിവോയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്തതോടെയാണ് ബാഴ്സലോണയ്ക്ക് ലാ ലിഗ കിരീടം ഉറപ്പായത്. 34 മത്സരങ്ങളില്‍ 86 പോയിന്റുമായി ബാഴ്സ ഒന്നാം സ്ഥാനത്താണ്. 26 വിജയങ്ങള്‍ നേടിയ അവര്‍ എട്ടെണ്ണം സമനിലയാക്കി. ഒരെണ്ണത്തില്‍പ്പോലും തോല്‍വി അറിഞ്ഞില്ല. ഇനി നാലു മത്സരങ്ങള്‍ കൂടിയുണ്ട്
റയല്‍ പോയിന്റു നിലിയില്‍ മൂന്നാം സ്ഥാനത്താണ്. 34 മത്സരങ്ങളില്‍ 71 പോയിന്റുണ്ട്. 21 മത്സരങ്ങളില്‍ വിജയം നേടിയ അവര്‍ എട്ടു സമനിലയും അഞ്ചു തോല്‍വിയും ഏറ്റുവാങ്ങി.
ബയേണ്‍ മ്യൂണിക്കിനെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയതിന്റെ ആവേശത്തിലാണ് റയല്‍ എല്‍ ക്ലാസിക്കോ മത്സരത്തിനെത്തുന്നത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് അവര്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തുന്നത്.
ബാഴ്സയ്ക്ക് പരിക്കിന്റെ പ്രശ്നമില്ല. എല്ലാ കളിക്കാരും പൂര്‍ണ ആരോഗ്യവാന്മാരാണ്. അതേസമയം റയലിന്റെ ഡാനി കര്‍വാജല്‍, ഇസ്കോ എന്നിവര്‍ ഇന്ന് കളിക്കാന്‍ സാധ്യത കുറവാണ്. പരിക്കാണ് പ്രശ്നം.
ബാഴ്സ നായകന് ഇനിയേസ്റ്റയുടെ അവസാന എല്‍ ക്ലാസിക്കോ പോരാട്ടമാണിത്. അതിനാല്‍ തോല്‍ക്കാതെ നായകന് വീരോചിത വിടവാങ്ങലൊരുക്കാനുള്ള ഒരുക്കത്തിലാണ് ടീം അംഗങ്ങള്‍. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും തോല്‍വിയറിയാതെ മുന്നേറിയാല്‍ അപരാജിതരായി ലാ ലിഗ കിരീടം നേടുന്ന ആദ്യ ടീമെന്ന നേട്ടവും സ്വന്തമാക്കാം. ഈ സീസണിന്റെ അവസാനത്തില്‍ ബാഴ്സലോണ വിടുമെന്ന് നേരത്തെ ഇനിയേസ്റ്റ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: