മുംബൈ: മുംബൈ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയുടെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടി. ട്വന്റി 20 മത്സരങ്ങളില്‍ മുന്നൂറ് സിക്സര്‍ അടിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത്. ഐപിഎല്ലില്‍ കിങ്സ് ഇലവനെതിരായ മത്സരത്തിലാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്.
പതിനേഴാം ഓവറില്‍ അഫ്ഗാനിസ്ഥാന്റെ മുജീബ് ഉര് റഹ്മാന്റെ പന്ത് സിക്സര്‍ അടിച്ചതോടെ രോഹിതിന് സിക്സറുകളില്‍ ട്രിപ്പിള്‍ സെഞ്ചുറിയായി. പിന്നീട് ഒരു സിക്സര്‍ കൂടി രോഹിതിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 301 സിക്സറുകളില്‍ 183 ഉം ഐപിഎല്ലിലാണ് നേടിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി 83 എണ്ണവും നേടി. ശേഷിക്കുന്നവ ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20, സയ്യദ് മുഷ്താവ് അലി ട്രോഫി തുടങ്ങിയ മറ്റു ടൂര്‍ണമെന്റുകളില്‍ നിന്നാണ് നേടിയത്്.
പതിനഞ്ച് പന്തില്‍ 24 റണ്‍സുമായി പുറത്താകാതെ നിന്ന രോഹിത് ശര്‍മ ഐപിഎല്ലില്‍ മറ്റൊരു റെക്കോഡ് കുറിച്ചു – ഏറ്റവും കൂടുതല്‍ തവണ പുറത്താകാതെ നില്ക്കുന്ന ബാറ്റ്സ്മാന്. ഇത് പതിനേഴാം തവണയാണ് രോഹിത് കീഴടങ്ങാതെ നില്‍ക്കുന്നത്. ഇതോടെ പതിനാറ് തവണ പുറത്താകാതെ നിന്ന ഗൗതം ഗംഭീറിന്റെ റെക്കോഡ് പഴങ്കഥയായി.
മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ആറു വിക്കറ്റിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത കിങ്സ് ഇലവന് 20 ഓവറില്‍ ആറു വിക്കറ്റിന് 174 റണ്‍സ് എടുത്തു. മറുപടി പറഞ്ഞ മുംബൈ ഇന്ത്യന്‍സ് 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി വിജയിച്ചു. യാദവ് 57 റണ്‍സ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: