പൂനെ: ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വിജയം. ഐപിഎല്ലില്‍ കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സിനെ അവര്‍ ആറു വിക്കറ്റിന് തോല്‍പ്പിച്ചു.
റോയല്‍ ചലഞ്ചേഴ്സ് മുന്നോട്ടുവച്ച 128 റണ്‍സ് വിജയലക്ഷ്യം 18-ാം ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. പതിനെട്ടാം ഓവറില്‍ യുവേന്ദ്ര ചഹലിന്റെ തുടര്‍ച്ചയായ മൂന്ന് പന്തുകള്‍ സിക്സര്‍ പറത്തിയാണ് ധോണി ടീമിനെ വിജയത്തിലേക്ക് ഉയര്‍ത്തിവിട്ടത്. 23 പന്തില്‍ മൂന്ന് സിക്സറും ഒരു ഫോറുമുള്‍പ്പെടെ 31 റണ്‍സ് നേടിയ ധോണി അജയ്യനായി നിന്നു. പതിനേഴ് പന്തില്‍ പതിനാല് റണ്‍സ് നേടിയ ബ്രാവോയും പുറത്തായില്ല.
അമ്പാട്ടി റായ്ഡു 32 റണ്‍സോടെ ടോപ്പ് സ്കോററായി. മൂന്ന് ഫോറും രണ്ട് സിക്സറും അടിച്ചു. ബാറ്റിങ്ങിനയക്കപ്പെട്ട റോയല്‍ ചലഞ്ചേഴ്സ് ഓപ്പണല്‍ പാര്‍ഥിവ് പട്ടേലിന്റെ അര്‍ധ സെഞ്ചുറിയില്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 127 റണ്‍സ് എടുത്തു. പട്ടേല്‍ 41 പന്തില്‍ അഞ്ചുഫോറും രണ്ട് സിക്സറും അടക്കം 53 റണ്‍സ്് എടുത്തു. ടിം സൗത്തി 36 റണ്‍സുമായി പുറത്താകാതെ നിന്നു. മറ്റ് ബാറ്റ്സ്മാന്മാര്ക്കൊന്നും പിടിച്ചു നില്ക്കാനായില്ല്. ചെന്നൈ സ്പിന്നര്‍ ജഡേജ നാല് ഓവറില്‍ പതിനെട്ട് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ജഡേജയാണ് മാന്‍ ഓഫ് ദ മാച്ച്
അനായാസ വിജയം ലക്ഷ്യമിട്ട് ക്രീസിലിറങ്ങിയ ചെന്നൈയ്ക്ക് ഓപ്പണര്‍ വാട്സണെ 11 റണ്‍സിന് നഷ്ടമായി. റായ്ഡുവും റെയ്നയും പിടിച്ചുനിന്നതോടെ സ്കോര്‍ ഉയര്‍ന്നു.റെയ്ന 25 റണ്‍സുമായി മടങ്ങി. 21 പന്തില്‍ രണ്ട് ഫോറും ഒരു സിക്സറും അടിച്ചു. റെയ്നയ്ക്ക് പിറകെ റായ്ഡുവും ഷോറിയും (8) കളിക്കളം വിട്ടതോടെ ചെന്നൈ നാല് വിക്കറ്റിന് 80 റണ്‍സെന്ന നിലയില്‍ പരുങ്ങി. പക്ഷെ ധോണിയും ബ്രാവോയും പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ചെന്നൈയുടെ ഏഴാം വിജയമാണിത്. ഇതോടെ പത്ത് മത്സരങ്ങളില്‍ പതിനാലു പോയിന്റമായി അവര്‍ ഒന്നാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: