ന്യൂദല്‍ഹി: പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് മെട്രോ സര്‍വ്വീസുകളെന്നും ലാഭം മാത്രമല്ല ലക്ഷ്യമെന്നും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) മുന്‍ എംഡി ഏലിയാസ് ജോര്‍ജ്. ലോകത്തുള്ള ഇരുനൂറോളം മെട്രോ സര്‍വ്വീസുകളില്‍ എട്ടെണ്ണത്തോളം മാത്രമാണ് ലാഭത്തിലുള്ളത്. നഷ്ടമാണെന്നറിഞ്ഞിട്ടും നാല്‍പ്പതോളം നഗരങ്ങള്‍ മെട്രോ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്, ട്രാന്‍സ് കേരള കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ഏലിയാസ് ജോര്‍ജ്ജ്.
മുപ്പത് വര്‍ഷം മുന്നില്‍ക്കണ്ടാകണം ഗതാഗത മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍. വിവിധ തരത്തിലുള്ള ഗതാഗതങ്ങള്‍ ഏകീകരിച്ച് ഒരൊറ്റ കേന്ദ്രത്തില്‍നിന്നും പ്രവര്‍ത്തനം നിയന്ത്രിക്കുന്ന സംവിധാനം നടപ്പാക്കണം. ഏകീകൃത ടിക്കറ്റും സമയ സംവിധാനവും ഏര്‍പ്പെടുത്തണം. ചെലവും സമയവും ലാഭിക്കാന്‍ ഇതിലൂടെ സാധിക്കും. അറിയാത്ത കാര്യങ്ങളെ കണ്ണടച്ച് എതിര്‍ക്കുന്ന മനോഭാവം സമൂഹത്തിലുണ്ട്. പുതിയ വികസന പദ്ധതികള്‍ക്കെതിരായ എതിര്‍പ്പിന് പിന്നിലുള്ളത് ഇത്തരം മനോഭാവമാണ്. ഗതാഗത മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കണം. സാങ്കേതിക വിദ്യ കൂടുതല്‍ ഉപയോഗിക്കുന്ന മേഖലയായതിനാല്‍ സ്ത്രീകളെ ധാരാളമായി ഉള്‍ക്കൊള്ളാന്‍ സാധിക്കും.
കൊച്ചി നഗരത്തില്‍ അമ്പത് ശതമാനം സ്ഥിരം യാത്രക്കാരും ആശ്രയിക്കുന്നത് ബസ്സുകളെയാണ്. ദിവസേനയുള്ള വാഹന ഗതാഗതത്തില്‍ നാല് ശതമാനം മാത്രമാണ് ബസ്സുകളുടെ പങ്കാളിത്തം. 79 ശതമാനം പങ്കാളിത്തമുള്ള സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നവര്‍ 43 ശതമാനം മാത്രവും. സ്വകാര്യ വാഹനങ്ങളില്‍നിന്നും പൊതുഗതാഗത സംവിധാനത്തിലേക്ക് ജനങ്ങള്‍ കൂടുതലായി മാറേണ്ടതുണ്ടെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളം ആകാശ പാതകളെക്കുറിച്ച് ചിന്തിക്കണം: സുമന് ബില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: